കരമന-കളിയിക്കാവിള പാതയില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം

ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം. കരമന-കളിയിക്കാവിള പാതയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.
ടാർ കയറ്റിവന്ന ലോറിയുടെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. കടയിലെ ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ടാർ കയറ്റി പേരൂര്‍ക്കട വഴയില ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുടെ മുന്നിലെ ഇടതുവശത്തെ ടയറാണ് വൻ ശബ്ദത്തോടെ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയത്.
ആദ്യം ഷോപ്പിലേക്ക് പാഞ്ഞുകയറിയ ടയർ ഉള്ളിൽ തട്ടി വീണ്ടും പുറത്തുവന്ന് സമീപത്തെ കടയിലേക്ക് കയറുകയായിരുന്നു. സമീപത്തെ സ്റ്റുഡിയോയ്ക്കും ഫൈനാൻസ് സ്ഥാപനത്തിനും നാശനഷ്ടമുണ്ടായി. കടകളുടെ മുൻവശത്തെ ഗ്ലാസ് ഡോറുകൾ തകർത്ത് ടയർ കടകൾക്കുള്ളിലേക്ക് കയറി.സ്റ്റുഡിയോയിലെ വിലപിടിപ്പുള്ള ക്യാമറകൾ, പ്രിന്‍ററുകൾ എന്നിവ ഉൾപ്പെടെ നശിച്ചെന്നാണ് വിവരമുള്ളത്.
എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം പറയപ്പെടുന്നു. സ്റ്റുഡിയോ ജീവനക്കാരി ശ്രീലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നേമം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. സമീപം വഴി നടന്ന വയോധികന്‍റെ കാലിനും നിസാരപരുക്കേറ്റു. കടയുടെ മുന്നിൽ നിർത്തിയിരുന്ന ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്കൂട്ടറും തകർന്നു. ഇവിടെ മുൻവശത്തെ ബോർഡും ഗ്ലാസും തകർന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് പൊലീസ്.
"
https://www.facebook.com/Malayalivartha


























