സ്വാമിമാർ ഇങ്ങനെ ഇറങ്ങി നടന്നാൽ പിള്ളേര് പേടിക്കില്ലേ; മന്ത്രി വി.ശിവൻകുട്ടി.

കഴിഞ്ഞ ദിവസമാണ് തിരുവന്തപുരത്ത് അഘോരികൾ എത്തി എന്ന വാർത്ത പുറത്ത് വന്നത്. ബിജെപിയുടെ വിജയത്തിന് ആശിർവദിക്കാൻ യുപി മുഖ്യമന്ത്രി അയച്ചതാണ് അവരെയെന്നും കേട്ടു. ഇപ്പോൾ ഈ സംഭവത്തിൽ നർമ്മം നിറഞ്ഞ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യഭ്യാസ മന്ത്രിയും നേമം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി ശിവൻകുട്ടി. മണ്ഡലത്തിൽ ഉടുതുണിയില്ലാതെ സ്വാമിമാരെ കണ്ടാൽ കുട്ടികൾ പേടിച്ച് പോകില്ലേ എന്നാണ് വി ശിവൻകുട്ടിയുടെ പരിഹാസം. ബിജെപി വന്നാൽ കേരളം ഹിന്ദുക്കൾക്ക് മാത്രമാക്കി മാറ്റുമെന്ന വിമർശനം നിലനിൽക്കവെയാണ് തിരഞ്ഞെടുപ്പ് സമയത്ത് ഈ അഘോരികളുടെ എൻട്രി എന്നതും ശ്രദ്ധേയമാണ്.
''മണ്ഡലത്തിലാണെങ്കിൽ 23 സ്കൂളുകളുണ്ട്. സ്‌കൂൾ സമയത്ത് ഈ സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളാര് പേടിച്ച് പോകില്ലേ. അവര്‍ക്ക് അവരുടെതായ അംഗീകാരവും വിശ്വാസവും ഉള്ളവരാണ്. എല്ലാത്തിനും ഒരു പരിധിയും പരിമിതിയുമില്ലേ. ബിജെപി സ്ഥാനാര്‍ഥി എന്തൊക്കെയാ കാണിക്കുന്നേ. കേരളത്തിന്‍റെ ഒരു സാഹചര്യം അനുസരിച്ചല്ലേ കാര്യങ്ങൾ ചെയ്യേണ്ടത്. ഹിന്ദുക്കൾക്കെതിരെയാണെന്ന് പറയാൻ പറ്റുമോ. ഇതൊരു പ്രത്യേക വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള കാര്യമല്ലേ. അത് യുപിയിലൊക്കെയാണ് കൂടുതലുള്ളതെന്ന് തോന്നുന്നു. ഈ ടൈപ്പ് സ്വാമിമാര്‍ക്ക് ഇവിടെ വോട്ടുണ്ടെന്ന് തോന്നുന്നില്ല'' എന്നതാണ് ശിവൻകുട്ടിയുടെ വാക്കുകൾ.
വിഷയം സമൂഹമാധ്യമങ്ങളിലും വലിയ വിമർശങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. അതേ സമയം ആഘോരികളെ താൻ കൊണ്ടുവന്നതല്ല എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. പ്രചാരണത്തിന്റെ ഭാഗമായി വഴിയിൽ വച്ച് കണ്ടതാണെന്നും ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ നൽകിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞുവിട്ടതെന്ന അവകാശവാദവുമായി കുറച്ച് അഘോരികൾ തിരുവനന്തപുരത്തെത്തിയത്.
രാജീവിനെ കണ്ട് അനുഗ്രഹം നൽകിയാണ് അഘോരികൾ തിരിച്ചുപോയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ വന്ന സംഭവത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. അങ്ങനെയൊരു സീൽ വന്നതിനെക്കുറിച്ച് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണം. വ്യാജമാണോ എന്ന് എങ്ങനെ അറിയാൻ കഴിയുമെന്നും രാജീവ് ചോദിച്ചു.
https://www.facebook.com/Malayalivartha


























