മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ നാല് മലയാളികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. പാലക്കാട് തൃത്താല സ്വദേശിനി റംലത്തിന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ബർക്കയിലുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്കയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിലാണ് തൃത്താല സ്വദേശിനി റംലത്തും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടത്. റംലത്തിന്റെ മകൻ യൂസഫ്, യൂസഫിന്റെ സുഹൃത്തിന്റെ ഭാര്യ ഷംല എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു.
കാണാതായ റംലത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ അപകടസ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററിലധികം അകലെ കടലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സ്വദേശി പൗരന്മാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. മറ്റൊരു അപകടത്തിൽ കൊല്ലം പെരിനാട് സ്വദേശി മഹേഷ് കുമാറും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വാദി ബനി ഖാലിദിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് മഹേഷ് കുമാർ അപകടത്തിൽപ്പെട്ടത്. ഇതോടെ ഒമാനിലെ മഴക്കെടുതിയിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. റംലത്തിന്റെയും മകൻ യൂസഫിന്റെയും മൃതദേഹങ്ങൾ ഒമാനിലെ ബർക്കയിൽ തന്നെ സംസ്ക്കരിച്ചു.
https://www.facebook.com/Malayalivartha


























