പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്ജ്വരം. ഈവർഷം മാത്രം 2പേർ മരിച്ചു. ഈമാസം മരിച്ച മൂന്നുപേരിൽ രണ്ടും ആലപ്പുഴ ജില്ലക്കാർ. നീർക്കുന്നം, തഴക്കര എന്നിവിടങ്ങളിൽ ഓരോരുത്തർ വീതമാണ് കഴിഞ്ഞദിവസങ്ങളിൽ മരിച്ചത്. നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ രോഗവ്യാപന ഉറവിടം കണ്ടെത്താൻ രോഗ്യവകുപ്പിനായിട്ടില്ല.
മണ്ണിൽ കളിച്ചാലും പൊടിക്കാറ്റ് ശ്വസിച്ചാലും അമീബ ശരീരത്തിലെത്താമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് ... അക്കാന്തമീബ മസ്തിഷ്കജ്വരം എന്ന അന്തകൻ കേരളക്കരയെ വിഴുങ്ങുന്നു ..പെട്ടെന്നൊരുനാൾ പൊട്ടിമുളച്ചതു പോലെ കേരളത്തിൽ പലയിടത്തും അമീബിക് മസ്തിഷ്കജ്വരം എന്ന രോഗം റിപ്പോർട്ട് ചെയ്യുന്നു. അതിന്റെ പേരിൽ നിയമസഭയിൽ വരെ അടിയന്തിര പ്രമേയം അവതരിപ്പിക്കപ്പെടുന്നു, ചർച്ചയും വാഗ്വാദവും ശക്തമാകുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി. കേരളത്തിൽ മാത്രമെന്താണ് ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്?
അമീബിക് മസ്തിഷ്ക ജ്വരത്തെ മാരകമാക്കുന്ന ആദ്യത്തെ കാരണം രോഗം തിരിച്ചറിയാനുള്ള ബുദ്ധിമുട്ടാണ്. രോഗലക്ഷണം കാണിച്ചു തുടങ്ങുമ്പോഴേക്കും വൈകിയിട്ടുണ്ടാകും. രണ്ടാമത്തേത് നിലവിൽ ലഭ്യമായ മരുന്നിന്റെ പ്രശ്നമാണ്. നൂറു ശതമാനം ഫലം തരുന്നതല്ല ഇപ്പോൾ ലഭ്യമായ മരുന്ന്. പുതിയ മരുന്നുകൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
വേനൽക്കാലത്ത് അമീബിക് മസ്തിഷ്കജ്ജ്വരം കൂടാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. ചൂടാകുമ്പോൾ കുളങ്ങൾ, തടാകങ്ങൾ, മലിനമായ നീന്തൽക്കുളങ്ങൾ എന്നിവിടങ്ങൾ അമീബിക് മസ്തിഷ്കജ്ജ്വരത്തിനു കാരണമാകുന്ന സൂക്ഷ്മജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവയുടെ ആവാസകേന്ദ്രമാകും. അതിനാൽ, ശുദ്ധമല്ലാത്ത ഈ വെള്ളത്തിൽ കുളിക്കുകയോ മുഖംകഴുകുകയോ ചെയ്താലും രോഗം പടരാം.
നിലവിൽ ജില്ലയിൽ ഈ രണ്ടു സൂക്ഷ്മജീവികളിൽനിന്ന് രോഗം പിടിപെട്ടിട്ടുണ്ട്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നതിലൂടെ അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിലെത്തും. മലിനമായ വെള്ളക്കെട്ടുകളിലും മറ്റു ജലസ്രോതസ്സുകളിലും രോഗകാരിയായ നെഗ്ലേറിയ ഫൗളേരി, അക്കാന്തമീബ എന്നിവയുണ്ടാകും.
ശരീരത്തിൽ പ്രവേശിച്ച് അഞ്ചുമുതൽ 12 വരെ ദിവസത്തിനുള്ളിൽ രോഗലക്ഷണമുണ്ടാകും. സാധാരണ മസ്തിഷ്കജ്ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കിൽ അസുഖം പെട്ടെന്നു മൂർച്ഛിക്കുകയും ലക്ഷണങ്ങൾ തീവ്രമാകുകയും മരണം സംഭവിക്കുകയും ചെയ്യും.
എലിപ്പനി, ഡെങ്കിപ്പനി എന്നിവ പിടിപെട്ടാണ് സംസ്ഥാനത്ത് ഇതിനു മുൻപ് കൂടുതൽ മരണമുണ്ടായിട്ടുള്ളത്. എന്നാൽ, ഇത്തവണ അമീബിക് മസ്തിഷ്കജ്ജ്വരം അതിനെ മറികടന്നു. ഈ വർഷം ഇതുവരെ അമീബിക് മസ്തിഷ്കജ്ജ്വരംമൂലം 20 പേർ മരിച്ചപ്പോൾ എലിപ്പനിമരണം 12 ആയി ചുരുങ്ങി. കഴിഞ്ഞവർഷം 223 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. അമീബിക് മസ്തിഷ്കജ്ജ്വരം ബാധിച്ച് 47 പേരും.
മസ്തിഷ്ക ജ്വരം വരുത്തുന്ന നൗഗ്ലേറിയ ഫൗലേറിക്കു പിന്നാലെയാണ് അക്കാന്തമീബയെ കണ്ടെത്തിയത്. മൂക്കടപ്പു പോലും ശ്രദ്ധിക്കണം, പൈപ്പു വെള്ളം പോലും കരുതലോടെ ഉപയോഗിക്കണം, അക്കാന്തമീബ ശരീരത്തിലേക്കു കടക്കാതെ തടയാൻ ചെയ്യേണ്ട കാര്യങ്ങൾ പ്രമുഖ ഡോക്ടർമാർ വെളിപ്പെടുത്തുന്നതിങ്ങനെ .
നവജാത ശിശുവിന് അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നതെങ്ങനെ? ‘തലച്ചോർ തിന്നുന്ന’ അമീബ മൂലമുള്ള മസ്തിഷ്ക ജ്വരം മൂലം ഏതാനും പേർ മരിച്ച സാഹചര്യത്തിലുയർന്ന ചോദ്യങ്ങളിലൊന്നാണിത്. കൂടുതലായും മുങ്ങിക്കുളിക്കുമ്പോൾ മാത്രം വരുന്ന അമീബിക് ജ്വരം നവജാത ശിശുവിലും വന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും ചെയ്തു. മുങ്ങിക്കുളിച്ചാൽ മാത്രമല്ല മണ്ണിൽ കളിച്ചാലും അമീബ ശരീരത്തിൽ കയറാമെന്ന് ആലപ്പുഴയിൽ ദൃശ്യമായ പുതിയ ഇനം അമീബിക് മസ്തിഷ്കജ്വരം മുന്നറിയിപ്പു നൽകുന്നു
അക്കാന്തമീബ’ മൂലമുള്ള മസ്തിഷ്ക ജ്വരം മൂലം രണ്ടു പേർ ആലപ്പുഴയിൽ മരിക്കുകയും 5 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. മുങ്ങിക്കുളി വഴി ശരീരത്തിലെത്തുന്ന നൗഗ്ലേറിയ ഫൗലേറിക്കു പുറമേ വെള്ളവും മണ്ണും കാറ്റും വഴിയാണ് അക്കാന്തമീബ ശരീരത്തിൽ എത്തുന്നത്. ഫൗലേറി അമീബ പോലെ മരണ സാധ്യതയില്ലെങ്കിലും രോഗ നിർണയം വൈകുന്നത് ചികിത്സ ദുഷ്കരമാക്കുന്നു. അടുത്ത കാലത്തായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്കാന്തമീബ മൂലമുള്ള രോഗബാധ കൂടുന്നതായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും മുന്നറിയിപ്പു നൽകുന്നു. ബംഗാളിലും ഉത്തർപ്രദേശിലും നേരത്തേ കണ്ടെത്തിയ അക്കാന്തമീബ മൂലമുള്ള രോഗബാധ ആലപ്പുഴയിലാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്
ആലപ്പുഴയിൽ നേരത്തേയും അക്കാന്തമീബ മൂലമുള്ള രോഗബാധകൾ കണ്ടെത്തിയിട്ടുണ്ട്’–എന്ന് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലും ആരോഗ്യ സർവകലാശാല എമിരറ്റസ് പ്രഫസറുമായ ഡോ. ടി.കെ. സുമ പറഞ്ഞതായാണ് റിപ്പോർട്ട് . ‘ ഫൗലേറി മൂലമുള്ള മസ്തിഷ്ക ജ്വരം പോലെ അത്ര മാരകമായ രോഗബാധ വരാറില്ല. പലപ്പോഴും രോഗം വരികയും ഭേദമാകുകയും ചെയ്യും. ഫൗലേറി പോലെ വളരെ വേഗത്തിലല്ല ശരീരത്തിൽ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ കണ്ടെത്തിയാൽ ചികിത്സിക്കാം. മെല്ലെ രണ്ടാഴ്ച കൊണ്ടാണ് തലച്ചോറിൽ എത്തുന്നത്. പക്ഷേ രോഗനിർണയം പലപ്പോഴും വൈകും. പല മാർഗങ്ങളിൽ കൂടി ശരീരത്തിൽ പ്രവേശിക്കാമെന്നതാണ് ആശങ്ക’–എന്നും ഡോ. സുമ പറയുന്നു. ഇതുതന്നെയാണ് പ്രധാന വെല്ലുവിളി. ആലപ്പുഴയിൽ മെഡിക്കൽ കോളജിനു സമീപം താമസിക്കുന്ന നഴ്സിനാണ് ആദ്യം രോഗബാധ കണ്ടത്. പനിയായിരുന്നു ലക്ഷണം. രണ്ടാഴ്ച ചികിത്സ കഴിഞ്ഞിട്ടും മാറിയില്ല. പിന്നീട് പരുമല മാർ ഗ്രിഗോറിയസ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് രോഗം സംശയിച്ചതും സ്ഥിരീകരിച്ചതും. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
നൗഗ്ലേറിയ ഫൗലേറി അമീബയിൽ നിന്നു വ്യത്യസ്താണ് അക്കാന്തമീബ. ഫൗലേറിയെക്കാൾ കേരളത്തിൽ കൂടുതലുണ്ട്. കടൽവെള്ളം, നീന്തൽക്കുളം, ടാപ് വാട്ടർ, മണ്ണ്, പൊടി തുടങ്ങി മൂക്കിലെ സ്രവങ്ങളിൽ വരെ അക്കാന്തമീബ ജീവിക്കും. ദേഹത്ത് ‘സ്പൈക്ക്’ പോലുള്ള കൈകളുണ്ട്. ഈ സ്പൈക്കിന് ഗ്രീക്കിൽ ‘അക്കാന്ത്’ എന്നാണ് പേര്. അതിൽ നിന്നാണ് അക്കാന്തമീബ എന്ന പേരു ലഭിച്ചത്. ഈ കാലുകൾ വഴിയാണ് നീങ്ങുന്നതും മറ്റു ജീവികളിൽ പറ്റിപ്പിടിക്കുന്നതും.
ബാക്ടീരിയ, ആൽഗ, ഫംഗസ്, ജൈവ വസ്തുക്കൾ (Organic particles) എന്നിവയാണ് ഭക്ഷണം. വെള്ളത്തിൽ കുളിക്കുമ്പോഴും മുഖം കഴുകുമ്പോഴും മാത്രമല്ല അമീബ സാന്നിധ്യമുള്ള വായു ശ്വസിക്കുമ്പോഴും ശരീരത്തിൽ പ്രവേശിക്കാം. ശരീരത്തിൽ എത്തിയാൽ ചെറിയ മുറിവുകൾ വഴിയോ കോശഭിത്തി തകർത്തോ മസ്തിഷ്കത്തിലെത്താം. തൊലി, കോർണിയ, മൂക്ക്, ജനനേന്ദ്രിയങ്ങൾ എന്നിവയിലൂടെയാണ് ശരീരത്തിൽ എത്തുന്നത്. യുഎസിൽ കണ്ണിനെ ബാധിച്ച സംഭവങ്ങളിൽ 90% പേരിലും രോഗബാധ വന്നത് കോൺടാക്ട് ലെൻസ് വഴിയാണ്. ഒറ്റ മരുന്നില്ലെന്നതും എളുപ്പത്തിൽ നശിപ്പിക്കാനാകില്ലെന്നതും കരുതൽ ദുഷ്കരമാക്കുന്നു. ഉത്തർ പ്രദേശിൽ മണ്ണിൽ കളിച്ച കുട്ടികൾക്കാണ് രോഗം വന്നത്. ബംഗാളിൽ മണ്ണുമായി ബന്ധപ്പെട്ട ജോലിയുള്ളവർക്കും.
തുടക്കത്തിൽ പനിയുടെ ലക്ഷണങ്ങൾ പിന്നീട് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളിലേക്കു നീങ്ങുന്നതാണ് രോഗബാധയുടെ രീതി. പനി, തലവേദന, മൂക്കടപ്പ്, ഛർദ്ദി എന്നിവ പൊതുവേ കാണുന്നു. കാഴ്ച ശക്തി നഷ്ടപ്പെടുത്തുന്ന അക്കാന്തമീബിക് കെരാറ്റസിസ്, മസ്തിഷ്ക ജ്വരം, ത്വക് രോഗങ്ങൾ എന്നിവയാണ് പ്രധാന രോഗബാധകൾ. കണ്ണിൽ കടുത്ത വേദന അനുഭവപ്പെടുന്നതാണ് ലക്ഷണം. മസ്തിഷ്ക ജ്വരത്തിനുള്ള ചികിത്സ തന്നെയാണ് നൽകുന്നത്.
അതേ സമയം രോഗനിർണയം വൈകുന്നതാണ് പലപ്പോഴും ചികിത്സ ഫലപ്രദമല്ലാതെ വരുന്നതിനു കാരണം. വെറ്റ് മൗണ്ട്, പിസിആർ എന്നീ ടെസ്റ്റുകൾ വഴിയാണ് രോഗനിർണയം നടത്തുന്നത്. എന്നാൽ ചിലപ്പോൾ ഈ ടെസ്റ്റുകളിൽ അമീബയുടെ സാന്നിധ്യം ലഭിക്കാതെ വരാം. ഏതാനും വർഷം മുൻപ് കോട്ടയത്തും രോഗബാധ വന്നിരുന്നു. തുടക്കത്തിൽ വെറ്റ് മൗണ്ട് ടെസ്റ്റ് ചെയ്തു നോക്കി. ഫലം നെഗറ്റീവായിരുന്നു. പിന്നീട് രോഗം മൂർച്ഛിച്ചതോടെ മറ്റൊരു ആശുപത്രിയിൽ ടെസ്റ്റ് ചെയ്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സ ആരംഭിച്ചെങ്കിലും വൈകിപ്പോയിരുന്നു.
ജലം മലിനമാകുന്നത് തടയുകയും കരുതലോടെ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രതിരോധ മാർഗമെന്ന് ആരോഗ്യ വകുപ്പ് മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ. പി. വിനോദ് പറഞ്ഞു. ‘സംശയമുണ്ടെങ്കിൽ പരിചയമില്ലാത്ത വെള്ളത്തിൽ മുങ്ങിക്കുളിയും മറ്റും ഒഴിവാക്കുക. ശരീരത്തിലെ മുറിവുകൾ മലിനജലവുമായി സമ്പർക്കം വരുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം. വേനലിൽ വെള്ളം കുറയുന്നത് ഉള്ള വെള്ളത്തിൽ അമീബയുടെ അളവ് കൂടാനും ഇടയാകും. ശരീരത്തിലെ സംശയകരമായ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. ചികിത്സ തേടുക’– ഡോ. വിനോദ് വ്യക്തമാക്കി. വെള്ളം മലിനപ്പെടുന്നത് അമീബയ്ക്ക് ജീവിക്കാൻ സൗകര്യം നൽകും.
കിണറ്റിൽനിന്ന് കപ്പിയും കയറും ഉപയോഗിച്ച് വെള്ളം മുക്കി എടുക്കുന്നതായിരുന്നു പഴയ രീതി. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം ഇളകും. മോട്ടർ വന്നതോടെ കിണറ്റിലെ വെള്ളം അനക്കമില്ലാതെയായി. ഇത്തരത്തിൽ അനക്കമില്ലാത്ത ജലത്തിൽ അമീബയുടെ സാന്നിധ്യം കൂടാമെന്ന് പരിസ്ഥിതി പ്രവർത്തനായ പി. വിനോദ് കുമാർ പറയുന്നു. ‘കിണറും ടാങ്കും ശുചിയായി സൂക്ഷിക്കണം. ടാങ്കുകൾ മൂടുക. ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. കിണറ്റിലെ വെള്ളം ഇടയ്ക്ക് കപ്പിയും കയറും ഉപയോഗിച്ച് ഇളക്കുക’– അദ്ദേഹം പറഞ്ഞു.
ഈ മാരക അസുഖത്തിൽനിന്നു രക്ഷനേടുന്നതിന് പൊതുവായി നമ്മൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ ഏതെല്ലമെന്നു നോക്കാം
വൃത്തിയില്ലാത്ത കുളങ്ങൾ, ജലാശയങ്ങൾ, അടിത്തട്ടിളക്കി മറിച്ച വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുങ്ങാംകുഴി ഇടുകയോ മുഖം കഴുകുകയോ ചെയ്യരുത്.
ശുദ്ധജലസ്രോതസ്സുകളിലും അമീബയുടെ സാന്നിധ്യമുണ്ടാകാമെന്നതിനാൽ മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാനായി വിരലുപയോഗിച്ച് മൂക്കടച്ചു പിടിക്കണം
നീന്തുമ്പോൾ വെള്ളം മൂക്കിലൂടെ അകത്തേക്കു കടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം. നോസ് പ്ളഗ്ഗുകൾ ഉപയോഗിക്കുകയും മൂക്കിലൂടെ വെള്ളംകടക്കാത്ത രീതിയിൽ തലയുയർത്തിപ്പിടിക്കുകയും വേണം.
നീന്തൽ പരിശീലനകേന്ദ്രങ്ങളിലെ നീന്തൽക്കുളങ്ങൾ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രകാരം ക്ലോറിനേറ്റ് ചെയ്തിട്ടുള്ളതാണെന്ന് ഉറപ്പാക്കുക. നീന്തൽ പരിശീലനത്തിലേർപ്പെടുന്നവർ നോസ് പ്ലഗ്ഗുകൾ ധരിക്കണം. വാട്ടർ തീം പാർക്കുകൾ സന്ദർശിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കണം.
https://www.facebook.com/Malayalivartha
























