വി ഡി സതീശൻ സർക്കാർ പിണറായിയുടെ ബി ടീമായെന്ന ആരോപണം..ശബരിമല കൊള്ളയെ വെള്ള പൂശുന്ന ദുരവസ്ഥയിലെത്തി നിൽക്കുന്നു... തനിക്ക് ശബരിമല കൊള്ളക്കാരെ വെളിച്ചതുകൊണ്ടുവരാൻ കഴിയില്ലെന്ന ദേവസ്വം മന്ത്രിയുടെ കുമ്പസാരം..

ഭരണത്തിലേറി ആഴ്ചകൾക്കുള്ളിൽ വി ഡി സതീശൻ സർക്കാർ പിണറായിയുടെ ബി ടീമായെന്ന ആരോപണം ശക്തമാകുന്നു. പിണറായിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ ഇ ഡി ഉദ്യോഗസ്ഥർക്ക് തങ്ങളാൽ കഴിയുന്ന വിധം ഭയാനയമായ മാനസികാവസ്ഥ സമ്മാനിച്ച സതീശൻ പോലീസ് എ ഡി ജിപി എം ആർ. അജിത് കുമാർ സംരക്ഷണമൊരുക്കി ശബരിമല കൊള്ളയെ വെള്ള പൂശുന്ന ദുരവസ്ഥയിലെത്തി നിൽക്കുന്നു. തനിക്ക് ശബരിമല കൊള്ളക്കാരെ വെളിച്ചതുകൊണ്ടുവരാൻ കഴിയില്ലെന്ന ദേവസ്വം മന്ത്രിയുടെ കുമ്പസാരമാണ് ഇന്നലെ ഏറ്റവുമൊടുവിൽ ഉണ്ടായത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ സുരക്ഷാസംഘം മർദിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ചതിൽ എഡിജിപി എം.ആർ.അജിത്കുമാറിനു പങ്കുണ്ടെന്ന് ആഭ്യന്തര വകുപ്പിനു വിവരം ലഭിച്ചിട്ട് ദിവസങ്ങളായി .
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സമയത്ത് കേസ് ഡയറി തിരുത്താൻ അജിത് കുമാർ നിർബന്ധിച്ചെന്ന് ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി. ഓഗസ്റ്റിൽ ഡിജിപി പദവിയിൽ എത്തേണ്ട ആളാണ് അജിത്കുമാർ. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും ഒന്നുമുണ്ടായില്ല. കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച കേസിൽ അകമ്പടി സേനയിലെ 3 പേരെ കൂടി പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ഷൈജു, അരുൺ, വിപിൻ എന്നിവരാണു പുതിയ പ്രതികൾ. പിണറായിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ എസ്.സന്ദീപ് എന്നിവർ മാത്രമായിരുന്നു ഇതുവരെ പ്രതികൾ. ഇവർ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ 26നു പരിഗണിക്കും.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ 2023ൽ നടത്തിയ നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ച കേസ് ഒതുക്കാൻ എഡിജിപി എം.ആർ.അജിത്കുമാർ നടത്തിയ നീക്കങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നപ്പോൾ അജിത് കുമാറിന്റെ പണി തെറിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു. . ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി തയാറാക്കിയ കേസ് ഡയറി തിരുത്തി ഗൺമാനടക്കമുള്ളവർക്കു രക്ഷപ്പെടാൻ പഴുതൊരുക്കിയ എഡിജിപിയുടെ ഓഫിസ്, തിരുത്തിയ റിപ്പോർട്ടാണു കോടതിയിലെത്തുന്നതെന്നും ഉറപ്പാക്കി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം അതിന്റെ ഫയൽ നമ്പർ അറിയിക്കണമെന്ന് എഡിജിപിയുടെ ഓഫിസ് ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിരുന്നു.
2024 ഓഗസ്റ്റ് 16ന് കോടതിയിൽ റിപ്പോർട്ട് നൽകിയ അന്നുതന്നെ എഡിജിപിയുടെ ഓഫിസിനെ നമ്പർ അറിയിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന് ഡിവൈഎസ്പി മൊഴി നൽകി. റിപ്പോർട്ട് തിരുത്തിയ എഡിജിപിയുടെ ഓഫിസ്, തുടർന്നുള്ള നടപടികൾക്കു നേരിട്ടു മേൽനോട്ടം വഹിച്ചെന്നു തെളിയിക്കുന്ന നിർണായക മൊഴിയാണിത്. തിരുത്തിയ റിപ്പോർട്ട് ഡിവൈഎസ്പിക്കു കൈമാറിയ എഡിജിപിയുടെ ഓഫിസിലെ 2 ഗ്രേഡ് എസ്ഐമാരുടെ പേരുകൾ എസ്ഐടിക്കു ലഭിച്ചിട്ടുണ്ട്. ഗൺമാൻ അടക്കമുള്ളവരുടെ വീഴ്ച ചൂണ്ടിക്കാട്ടി ആലപ്പുഴ എസ്പി ആയിരിക്കെ ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിനു പിന്നാലെയായിരുന്നു എഡിജിപിയുടെ ഇടപെടൽ. ചൈത്രയ്ക്കെതിരായ പരാമർശവും എഡിജിപിയുടെ ഓഫിസിൽ നിന്നുണ്ടായതായി മൊഴിയിലുണ്ട്.
സുരക്ഷാസംഘത്തെ രക്ഷിക്കാൻ മുൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അജിത്കുമാർ കേസിൽ ഇടപെട്ടതെന്നു സൂചനയുണ്ട്. ഈ വർഷം ജൂലൈയിൽ ഡിജിപി റാങ്ക് ലഭിക്കാനിരിക്കെയാണ് അജിത്കുമാറിനു മേൽ കുരുക്കുമുറുകുന്നത്. ആദ്യ അന്വേഷണത്തിന്റെ കേസ് ഡയറി തിരുത്തിയതിന് എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും മർദനമേറ്റ ആലപ്പുഴ എംഎൽഎ എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവർ പറഞ്ഞു. സുരക്ഷാസംഘത്തെ കുറ്റവിമുക്തരാക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ ഇടപെടൽ നടന്നെന്നാണ് വിവരം.
കേസ് ഡയറി തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി തിരുത്തിയെന്നും പ്രതികൾക്കു രക്ഷപ്പെടാൻ വഴിയൊരുക്കിയെന്നുമാണു എസ്ഐടി കണ്ടെത്തൽ. ഇനി ശബരിമലയുടെ കാര്യമോ? ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടക്കുന്ന എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് അന്വേഷണം എന്നുള്ളതുകൊണ്ട് നിയമോപദേശം നേടിയതിനുശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നും കെ.മുരളീധരന്‍ പറഞ്ഞു. എസ്‌ഐടിയെ മാറ്റാനുള്ള അധികാരം ഞങ്ങള്‍ക്ക് ഇപ്പോഴില്ല. ഹൈക്കോടതിയാണ് അവരെ നിയമിച്ചിട്ടുള്ളത്. നിയമവശം പരിശോധിച്ചിട്ടേ തീരുമാനം എടുക്കുകയുള്ളുവെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. . ജംഷഡ്പൂരിലെ ലാബിൽ നിന്നുള്ള ഫലമാണ് ലഭിച്ചത്. നാലുമാസം മുൻപാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. കേസന്വേഷണത്തിൽ ഈ പരിശോധനാഫലം നിർണായകമാകും.സ്വർണ്ണപ്പാളികൾക്ക് പകരം ചെമ്പ് തകിടുകൾ മാറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ പരിശോധനാഫലം പുറത്തുവരുന്നതോടുകൂടി വ്യക്തമാകും. വിജയ് മല്യ സ്വർണം പൊതിഞ്ഞ പാളികൾ മാറ്റിയോ എന്നതടക്കം വ്യക്തമാകും. മാത്രമല്ല, ചെമ്പുപാളികളുടെ കാലപ്പഴക്ക നിർണയവും ലഭിച്ച ഫലത്തിലുണ്ട്. പരിശോധനാഫലം ലഭിച്ച പശ്ചാത്തലത്തിൽ കുറ്റപത്രം ഉടൻ തന്നെ സമർപ്പിച്ചേക്കും. ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ശബരിമലയിൽ നിന്ന് യഥാർത്ഥത്തിൽ എത്രമാത്രം സ്വർണ്ണം നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താൻ കഴിയൂ എന്ന് നേരത്തേ ഹൈക്കോടതി തന്നെ നിരീക്ഷിച്ചിരുന്നു.
പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ കേസിൽ പൂർണ്ണമായ കുറ്റപത്രം തയ്യാറാക്കാനും സാധിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിനെ അറിയിച്ചതുമാണ്.2025-ൽ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്ത് നടത്തിയ സ്വർണ്ണം പൂശൽ ജോലിയിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഈ ശാസ്ത്രീയ ഫലം അത്യാവശ്യമാണ്. കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചതും തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടാക്കിയതുമായ കേസാണ് ശബരിമല സ്വർണ്ണക്കൊള്ള.ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ മുഴുവനായി മാറ്റിയിട്ടില്ലെന്നും, മറിച്ച് അതിൽ പൂശിയിരുന്ന സ്വർണം മാത്രമാണ് തട്ടിയെടുത്തിട്ടുള്ളതെന്നുമാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച അന്തിമ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്ന് ലഭിച്ച സുപ്രധാന റിപ്പോർട്ട് അന്വേഷണസംഘം കൊല്ലം കോടതിയിൽ സമർപ്പിച്ചു.ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പപാളി എന്നിവയിൽ നിന്ന് ശേഖരിച്ച എട്ട് വ്യത്യസ്ത സാമ്പിളുകളാണ് ജംഷഡ്പൂരിലെ ലാബിൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. കട്ടിളപ്പാളികൾ പൂർണ്ണമായി അഴിച്ചുമാറ്റി കടത്തിയെന്നായിരുന്നു ആദ്യഘട്ടത്തിലെ സംശയമെങ്കിലും, സ്വർണ്ണപ്പൂശ് മാത്രം ചുരണ്ടിയെടുത്തു എന്ന നിഗമനത്തിലേക്കാണ് പുതിയ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.കേസിലെ ഏറ്റവും നിർണായകമായ തെളിവായി ഈ ശാസ്ത്രീയ റിപ്പോർട്ട് മാറും. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
ശബരിമല സ്വർണക്കൊള്ള കേസന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി രണ്ടാഴ്ച കൂടി അനുവദിച്ചിരുന്നു. ലോഹപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്ന് ലഭിക്കാൻ 10 ദിവസം കൂടി വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ അറിയിച്ച സാഹചര്യത്തിലായിരുന്നു ഇത് . പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും പ്രതികളെ നിശ്ചയിക്കുന്നതും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകുമെന്നും എസ്.ഐ.ടി അറിയിച്ചു.രാജ്യത്തെ മറ്റ് ലാബുകളിൽ ഇത്തരം പരിശോധനകൾ ലഭ്യമല്ലാത്തതിനാൽ കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാൻ റിപ്പോർട്ട് അനിവാര്യമാണെന്നു ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വ്യക്തമാക്കി. അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചു.
ജംഷഡ്പൂർ ലാബിലേക്ക് 36 സാമ്പിളുകളാണ് അയച്ചത്. എക്സ് റേ ഫ്ലൂറസെൻസ് സ്പെക്ട്രോസ്കോപ്പി , ഇൻഡക്ടീവ് കപ്പിൾഡ് പ്ലാസ്മ മാസ് സ്പെക്ട്രോമെട്രി, ഒപ്റ്റിക്കൽ എമിഷൻ സ്പെക്ട്രോസ്കോപ്പി തുടങ്ങിയ സങ്കീർണ പരിശോധനകളാണ് നടക്കുന്നത്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാലേ പൂശിയ സ്വർണത്തിന്റെ അളവ്, ചെമ്പ് തകിടുകളിൽ മാറ്റം വരുത്തിയോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരൂവെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു.2025 സെപ്തംബറിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൊതിഞ്ഞ ചെമ്പുതകിടുകൾ നീക്കിയതിൽ ആർക്കെല്ലാം പങ്കുണ്ടെന്നും ഇതിനു ശേഷമേ വിലയിരുത്താനാകൂ.ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട ഐ ജി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
ശബരിമല കൊള്ളയിലെ പ്രതികളെല്ലാം ഓരോരുത്തരായി ജയിലിന് പുറത്തേക്കിറങ്ങുമ്പോൾ സംശയത്തിലാകുന്നത് പ്രത്യേക അന്വേഷണ സംഘത്തിൻറെ വിശ്വാസ്യതയാണ്. യഥാർത്ഥ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ അവസരമൊരുക്കിയെന്നതാണ് പ്രധാന ആരോപണം. അതിനൊപ്പം നിരപരാധിയായ തന്ത്രി കണ്ഠര് രാജീവരെ ജയിലിലടച്ചത് മനപൂർവമാണെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. മുൻ ഗോവ ഗവർണറും ബി ജെ പി നേതാവുമായ അഡ്വ പി എസ് ശ്രീധരൻ പിള്ള ഇതിനെതിരെ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെക്കുറിച്ചും അന്ന് താൻ സ്വീകരിച്ച നിലപാടുകളെക്കുറിച്ചും നിർണ്ണായകമായ വെളിപ്പെടുത്തലുകൾ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള നടത്തിയിരുന്നു. തന്റെ പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 'ശബരിമല സമരവും സുവർണാവസര വിധിയും' എന്ന അധ്യായത്തിലെ വിവരങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
രാഷ്ട്രീയമായ താൽപ്പര്യങ്ങൾക്കായി ഭരണകൂടം സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് അന്നുണ്ടായ കേസുകളെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനൊപ്പം സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര് രംഗത്തെത്തി. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോള്‍ ആചാരലംഘനം പാടില്ല എന്ന നിലപാട് സ്വീകരിച്ചെന്നും അതില്‍ സര്‍ക്കാരിന് തന്നോട് രോഷമുണ്ടായിരുന്നുവെന്നും ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്നുമാണ് രാജീവര് കോടതിയെ അറിയിച്ചത്. ജാമ്യഹര്‍ജിയുടെ വാദത്തിനിടെയായിരുന്നു രാജീവര് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
സര്‍ക്കാരിന്റെ ഒത്താശയനുസരിച്ച് അന്ന് സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. താന്‍ ഇതിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥർക്കും തന്നോട് ദ്വേഷ്യമുണ്ടെന്നും ഭരണകക്ഷിയിലെ പലര്‍ക്കും തന്നോട് പകയുണ്ടായിരുന്നതായും രാജീവര് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കുണ്ടെന്ന വാദം മെനഞ്ഞത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നു. കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ശബരിമല ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള നീക്കവും താന്‍ എതിര്‍ത്തു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തനിക്ക് ഉണ്ടായിരുന്ന പരിചയത്തേക്കാള്‍ കൂടുതല്‍ അടുപ്പം മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ക്കാണ്. ഇതു മറക്കുന്നതിന് വേണ്ടിയാണ് താനും പോറ്റിയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചത്.
ചിത്രങ്ങളാണ് തെളിവെങ്കില്‍ പോറ്റിക്കൊപ്പമുള്ള പല ഉന്നതരുടേയും ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അവരും പ്രതികളാകണ്ടേയെന്നും തന്ത്രി ചോദിച്ചു.ഇത് മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ഉദ്ദേശിച്ചുകൊണ്ടുള്ള വെടിയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം വിജിലന്‍സ് ഹൈകോടതിയില്‍ സമര്‍പ്പിച്ച രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളിലും തന്റെ പേരില്ല. എസ്.ഐ.ടി രജിസ്റ്റര്‍ ചെയ്ത കേസ് മൂന്ന് മാസം പിന്നിടുമ്പോഴും താൻ പ്രതിയുമായിരുന്നില്ല, എവിടെയും പേരുമില്ല. പെട്ടെന്നൊരു സുപ്രഭാതത്തില്‍ താന്‍ പ്രതിയാക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്.എസ്.ഐ.ടിക്കെതിരെയും രാജീവര് ആരോപണങ്ങൾ ഉന്നയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുക്കള്‍ ശബരിമലയില്‍ ജോലി ചെയ്തിരുന്നു. പോറ്റിയുടെ ഭാര്യാപിതാവ് ശബരിമലയില്‍ കീഴ്ശാന്തിയായിരുന്നു. ഭാര്യാപിതാവിന്റെ സഹോദരന്‍ ശബരിമലയില്‍ ഗാര്‍ഡായും ജോലി ചെയ്തിട്ടുണ്ട്. പോറ്റിക്ക് ശബരിമലയില്‍ വരാന്‍ ഇത്തരം ബന്ധങ്ങൾ ഉണ്ടായിരിക്കെ ഈ വിവരങ്ങളെല്ലാം എസ്.ഐ.ടി മനപ്പൂർവം ഒളിപ്പിക്കുകയായിരുന്നു.
താന്‍ വഴിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയതെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം എസ്.ഐ.ടി ചെയ്തതെന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയില്‍ ആരോപിക്കുന്നു. ഇതെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലുമുണ്ടായത്. ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടാനും ശുദ്ധികലശം നടത്താനും അവകാശമുണ്ടെന്ന് താൻ തന്ത്രിയോട് പറഞ്ഞിരുന്നതായി ശ്രീധരൻ പിള്ള പുസ്തകത്തിൽ പറയുന്നു . ഫോണിൽ വിളിച്ചപ്പോഴാണ് അഭിപ്രായം പറഞ്ഞത്. ഇതിനു പിന്നാലെയാണ് തന്ത്രിയും പന്തളം കൊട്ടാരം പ്രസിഡണ്ടും 'യുവതികള്‍ കടന്നാല്‍ നട അടച്ചിടുമെന്ന്' പ്രസ്താവിച്ചതെന്നും പുസ്തകത്തിൽ പറയുന്നു. ശബരിമല യുവതീ പ്രവേശന വിഷയം ബിജെപിക്ക് ‘സുവർണാവസരം’ ആണെന്ന തന്റെ പ്രസംഗത്തെക്കുറിച്ചും ശ്രീധരൻപിള്ള പുസ്തകത്തിൽ പറയുന്നുണ്ട്.
‘‘ഒരാള്‍ ഫോണ്‍ വിളിച്ച് തന്ത്രിക്കു ഫോണ്‍ കൊടുക്കട്ടെ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ അനുമതി നല്‍കി. തുടര്‍ന്ന് ഫോണിന്റെ മറുതലയ്ക്കല്‍ ഉള്ള ആളോട് ദേവന്റെ പിതൃസ്ഥാനീയനായ തന്ത്രിക്ക് ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടാനും ശുദ്ധികലശം നടത്താനും അവകാശമുണ്ടെന്ന് ഞാന്‍ പറഞ്ഞു. സുപ്രീംകോടതി തന്ത്രിയോടോ മറ്റോ പ്രത്യേക ഉത്തരവുവഴി നിര്‍ദ്ദേശം നല്‍കാത്ത സ്ഥിതിക്ക് കോടതിയലക്ഷ്യകേസ് എടുക്കാനാവില്ലെന്നും ഉറപ്പ് നല്‍കി. കേസുണ്ടായാല്‍ ഞാനും ലക്ഷക്കണക്കിനു വിശ്വാസികളും ആദ്യം ജയിലില്‍ പോകുമെന്നും അതിനുശേഷമേ അങ്ങയ്ക്ക് പോകേണ്ടി വരൂ എന്നും ഞാന്‍ പറഞ്ഞു. 'ശരി സാര്‍, സാറിന്റെ ഉറപ്പുമതി' എന്നു മറുതലയ്ക്കല്‍ നിന്നു മറുപടിയും കിട്ടി.
ഈ പശ്ചാത്തലത്തില്‍ തന്ത്രിയും പന്തളം കൊട്ടാരം പ്രസിഡണ്ടും 'യുവതികള്‍ കടന്നാല്‍ നട അടച്ചിടുമെന്ന്' പ്രസ്താവിച്ചു.തന്ത്രിയുടെ പ്രസ്താവനയ്ക്കൊപ്പം സന്നിധാനത്തെ പൂജാരികളും പരികര്‍മികളും പതിനെട്ടാംപടിയിലും സന്നിധാനത്തിലും നാമജപ കുത്തിയിരിപ്പ് സമരം നടത്തി. പൊലീസ് ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല.’’ - പുസ്തകത്തിൽ പറയുന്നു.ഇത്രയുമൊക്കെ കൃത്യമായ തെളിവുണ്ടായിരിക്കെയാണ് ദേവസ്വം മന്ത്രി എസ് ഐടിയെ വെള്ളപൂശുന്നത്. എസ് ഐ റ്റിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം സർക്കാരിന് ഉണ്ടായിരിക്കെ അത് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. സതീശൻ സർക്കാർ പിണറായിക്ക് പിന്നണി പാടുകയാണെന്ന ആരോപണം ഉയരുന്നതും ഈ സാഹചര്യത്തിലാണ്.
https://www.facebook.com/Malayalivartha























