വിദ്യാർഥികളുടെ ബസ് കൺസഷൻ കാർഡ് ഈ അധ്യയന വർഷം മുതൽ ഡിജിറ്റലാകുന്നു.; സമയം രാവിലെ 7 മുതൽ രാത്രി 7 വരെ

ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ കൺസഷൻ കാർഡ് ഈ അധ്യയന വർഷം മുതൽ ഡിജിറ്റലാകുന്നു. സർക്കാർ, എയ്ഡഡ്, സ്വയംഭരണ പദവിയുള്ളത്, സ്വകാര്യ-സമാന്തര സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഇത് ബാധകമാണ്. ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ആർ.ടി.ഒ ഉണ്ണികൃഷ്ണൻ പുതിയ കൺസഷൻ കാർഡ് പ്രാബല്യത്തിൽ വരുന്ന കാര്യം അറിയിച്ചത്.
അതാത് വിദ്യാഭ്യാസ സ്ഥാപനം മോട്ടോർ വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് എന്ന വെബ്‌സൈറ്റിൽ കയറി സ്ഥാപനം രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനുശേഷം ആ സ്ഥാപനത്തിലെ വിദ്യാർഥി എംവിഡി ലീഡ്‌സ് എന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്തു, മൊബൈൽ നമ്പറും പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും മറ്റ് വിവരങ്ങളും അപ്ലോഡ് ചെയ്ത് കാർഡിന് അപേക്ഷിക്കേണ്ടതാണ്.
വിദ്യാർഥിയുടെ അപേക്ഷ ആദ്യം സ്ഥാപന മേധാവിക്കാണ് ലഭിക്കുക. സ്ഥാപനമേധാവി അപ്പ്രൂവ് ചെയ്തശേഷം ആർ.ടി.ഒയ്ക്ക് ഫോർവേഡ് ചെയ്യും.
ആർ.ടി.ഒ തലത്തിൽ കൂടി പരിശോധിച്ച് അർഹതപ്പെട്ടതാണെന്ന് ബോധ്യമായാലാണ് കൺസെഷൻ കാർഡ് അനുവദിക്കുക. വിദ്യാർഥികൾക്ക് കാർഡ് ഡൗൺലോഡ് ചെയ്ത് ഫോണിൽ സേവ് ചെയ്തു യാത്രവേളയിൽ ബസ് കണ്ടക്ടറെ കാണിക്കാം. അല്ലെങ്കിൽ പ്രിന്റ് ഔട്ട് എടുത്തും യാത്രവേളയിൽ ഉപയോഗിക്കാവുന്നതാണ്.
കാർഡിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ വിദ്യാർഥിയുടെ പാസ് യഥാർഥമാണോ അല്ലയോ, കാലാവധി കഴിഞ്ഞോ എന്ന് അറിയാൻ കഴിയും. വിദ്യാർഥിയുടെ പേര്, പഠിക്കുന്ന സ്ഥാപനം, വിലാസം, കോഴ്‌സ്, കാർഡിന്റെ കാലാവധി, ആർ.ടി.ഒ ഓഫീസ് പരിധി തുടങ്ങിയ എല്ലാ വിവരങ്ങളും കാർഡിൽ ഉണ്ടാകും.
പുതിയ കാർഡ് പ്രാബല്യത്തിൽ വരാനായി മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അത്രയും സമയം നിലവിലെ രീതിയിൽ തന്നെ കൺസഷൻ കാർഡ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് യാത്ര ചെയ്യാവുന്നതാണ്. ഏതെങ്കിലും വിദ്യാർഥി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അറിവോടെ കൺസഷൻ കാർഡ് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ സ്ഥാപനത്തിലെ മുഴുവൻ വിദ്യാർഥികളുടെയും കൺസഷൻ കാർഡുകൾ റദ്ദാക്കുമെന്ന് ജില്ലാ കളക്ടർ പി വിഷ്ണുരാജ് .
രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ ആണ് കൺസഷൻ കാർഡ് ലഭിക്കുന്ന സമയം. വിദ്യാർഥി ബസിൽ കയറുന്ന സമയം നോക്കിയാണ് ഇത് കണക്കാക്കുന്നത്.
"https://www.facebook.com/Malayalivartha























