ഒക്‌ടോബര്‍ രണ്ടിനു മദ്യകടകള്‍ പൂട്ടിയില്ല; സുധീരന്‍ അറിഞ്ഞില്ലേ ഇത്

സ്വാശ്രയ പ്രശ്‌നത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ ഒരു നയതന്ത്ര നീക്കം പ്രതിപക്ഷം പോലും അറിഞ്ഞില്ല. എല്ലാ ഗാന്ധി ജയന്തി ദിനത്തിലും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്ന തീരുമാനമാണ് ഞായറാഴ്ച തിരുത്തിയെഴുതപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാരിനെ മദ്യത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച വിഎം സുധീരന്‍ പോലും ഇതിനെതിരെ രംഗത്തു വരാത്തത് കൗതുകകരമായി.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടച്ചു പൂട്ടിയ ബാറുകളെല്ലാം തുറക്കാനുള്ള ആദ്യപടിയായിരുന്നു ഒക്‌ടോബര്‍ രണ്ടിലെ സര്‍ക്കാര്‍ തീരുമാനം. സ്വാശ്രയ കേസില്‍ മുങ്ങി നില്‍ക്കുന്ന പ്രതിപക്ഷം ഇക്കാര്യം ശ്രദ്ധിക്കില്ലെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു.
പിണറായി വിജയന്‍ തന്നെയാണ് എക്‌സൈസ് വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. നരേന്ദ്രമോഡിയുടെയും ജയലളിതയുടെയും നടപടികളാണ് പിണറായിയും പിന്തുടരുന്നത്. പിണറായിയുടെ നീക്കങ്ങള്‍ പിന്തുണക്കുക എന്നതാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പദ്ധതി.
രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സര്‍ക്കാരിന്റെ മദ്യനയത്തെ പിന്തുണയ്ക്കുന്നവരാണ്. ഇവര്‍ക്ക് ബാറുകള്‍ തുറക്കുന്നതിനോടാണ് യോജിപ്പ്. വിഎം സുധീരനും തികച്ചും ന്യൂനപക്ഷമായ ഒരു സംഘം കോണ്‍ഗ്രസ് നേതാക്കളുമാണ് സര്‍ക്കാരിന്റെ മദ്യ നയത്തെ എതിര്‍ക്കുന്നത്. എന്നാല്‍ സുധീരന്റെ നീക്കങ്ങളോട് ഭൂരിപക്ഷത്തിനും യോജിപ്പില്ല. ബാറുകള്‍ തുറന്നാല്‍ കെ ബാബുവിനെ രക്ഷിക്കാം എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചിന്ത.
ബാര്‍ വിഷയത്തില്‍ കടുംപിടുത്തം വേണ്ടെന്ന് ഹൈക്കമാന്റ് സുധീരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാശ്രയ വിഷയത്തില്‍ വിഎസ് അച്യുതാനന്ദനു സമാനമാണ് സുധീരന്റെ നിലപപാടുകളും ഇരുവരും ഇരു പാര്‍ട്ടികളുടെയും തലവേദനയാണ്.
ഒക്‌ടോബര്‍ രണ്ടിലെ സുധീരന്റെ നിശബ്ദത മറ്റ് നേതാക്കളെ ചെറുതായിട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചിരിക്കുന്നത്. കെ ബാബുവിനു മുമ്പില്‍ കീഴടങ്ങിയതോടെ സുധീരന്‍ കേരളത്തിന്റെ പ്രതീക്ഷകളില്‍ നിന്നും അകന്നിരുന്നു. സ്വാശ്രയ വിഷയത്തില്‍ നിലപാട് മാറിയതോടെ അച്യുതാനന്ദനും നമ്മുടെ പ്രതീക്ഷകളെ തകിടം മറിച്ചു. നല്ല നേതാക്കള്‍ കേരളത്തില്‍ നിന്നും വിസ്മൃതമാവുകയാണോ?
https://www.facebook.com/Malayalivartha
























