ഇപിയെ കൈവിടാന്‍ പിണറായി ആലോചിക്കുന്നു; കളം മൂപ്പിച്ച് ഗോളടിക്കാന്‍ കോണ്‍ഗ്രസ് ശ്രമം: വിവാദ നിയമനങ്ങളില്‍ പാര്‍ട്ടിക്കും അതൃപ്തി

സര്‍ക്കാരിനെ വിവാദത്തിലേക്ക് കൊണ്ടു ചെന്നിട്ട ഇ പി ജയരാജന്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. പിണറായിയുടെ അതിവിശ്വസ്തനായിരുന്നു ജയരാജന്‍. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിണറായിയുടെ എല്ലാമെല്ലാം. അതുകൊണ്ട് തന്നെ ഇപിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പിണറായിക്ക് കഴിയുന്നതുമില്ല. ഏതായാലും കടുത്ത പ്രതിസന്ധിയിലേക്കാണ് ജയരാജന്‍ നീങ്ങുന്നത്. ഇനിയുണ്ടാകുന്ന ചെറിയ പിഴവ് പോലും മന്ത്രിസ്ഥാനം നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ മരണവും അഞ്ജു ബോബി ജോര്‍ജിന്റെ രാജിയും സര്‍ക്കാരിന് തലവേദനയായിരുന്നു. അതിന് പിന്നാലെയാണ് ബന്ധുത്വ നിയമന വിവാദം.
.ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലടക്കം പ്രതിഷേധം പുകയുന്നതിനിടെയാണ് മുഖ്യമന്ത്രി ജയരാജനെ അതൃപ്തി അറിയിച്ചത്. ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യയെയും ഭാര്യസഹോദരിയായ പി.കെ. ശ്രീമതിയുടെ മകനെയും വ്യവസായവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ തലപ്പത്താണ് നിയമിച്ചത്. ഇരുനിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നില്ലെന്നാണ് സൂചന. ശാസിച്ച കാര്യം സിപിഐ(എം) നേതൃത്വവും സമ്മതിക്കുന്നുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പി.കെ. ശ്രീമതി, ഇ.പി. ജയരാജന്‍ എന്നിവരുമായി പിണറായി കണ്ണൂരില്‍ ചര്‍ച്ചനടത്തി. ജില്ലാ സെക്രട്ടറി പി. ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. വ്യവസായ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് തസ്തികകളില്‍ നിയമനം നടത്തുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ അവയലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍, എല്ലാ നിയമനങ്ങളെക്കുറിച്ചും സംസ്ഥാന സെക്രട്ടേറിയറ്റിലെ എല്ലാ അംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നില്ല.
കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്‌സിന്റെ ജനറല്‍മാനേജരായി മന്ത്രി ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തി ചുമതലയേറ്റു. ചുമതലയേല്‍ക്കുന്നതുവരെ ഇക്കാര്യം പാര്‍ട്ടി അറിഞ്ഞിരുന്നില്ല. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി എംപി.യുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായ വികസന വകുപ്പിന്റെ (കെ.എസ്.ഐ.ഇ.) എം.ഡി.യായി നിയമിച്ചത്. ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് ശ്രീമതി. മുഖ്യമന്ത്രികൂടി നിയമനത്തെ തള്ളിപ്പറഞ്ഞതോെട തീരുമാനം റദ്ദാക്കി കഴിഞ്ഞദിവസം വ്യവസായവകുപ്പ് ഉത്തരവിറക്കി. ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരുടെ മക്കള്‍ക്ക് നിയമനം നല്‍കാനുള്ള തീരുമാനം.
ഇരുവരേയും വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായും ജനറല്‍ മാനേജരായും നിയമിക്കാനുള്ള തീരുമാനമെടുത്തത് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അറിവോടെയാണ്. എന്നാല്‍ സംഭവം വിവാദമായതിനാല്‍ എല്ലാ നിയമനങ്ങളും റദ്ദാക്കുമെന്നാണ് സൂചന. വിവാദനിയമനങ്ങളുടെ കാര്യത്തില്‍ എന്തു തുടര്‍നടപടി വേണമെന്നത് 14ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനമെടുക്കും. അതിനിടെ പറയാനുള്ളവര്‍ മുഴുവന്‍ പറയട്ടെ, അതിനുശേഷം പ്രതികരിക്കാമെന്നാണ് ജയരാജന്റെ മറുപടി. വ്യവസായ വകുപ്പിനെക്കുറിച്ചും ആരോപണമുണ്ടല്ലോയെന്ന ചോദ്യത്തിന് എല്ലാംവരട്ടെ, എന്നിട്ട് മറുപടി പറയാമെന്നും മന്ത്രി പറഞ്ഞു.
പിണറായിയും കോടിയേരിയും കഴിഞ്ഞാല്‍ കണ്ണൂര്‍ രാഷ്ട്രീയത്തിലെ എല്ലാമെല്ലാമായി. അതുകൊണ്ട് കൂടിയാണ് പിണറായി മന്ത്രിസഭയില്‍ അതിസുപ്രധാനമായ വ്യവസായ വകുപ്പ് പിണറായി നല്‍കിയത്. അഴിമതി മുക്തമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആകെ വകുപ്പിനെ ജയരാജന്‍ കുളമാക്കിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തന്റെ വലംകൈയായ ജയരാജനെ കൈവിടാന്‍ പിണറായിക്ക് ഇനിയും മനസ്സ് വരുന്നുമില്ല
അതിനിടെ, ജയരാജന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ജയരാജന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ജയരാജന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. നഗ്‌നമായ അഴിമതിയാണിത്. മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജയരാജന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് അദ്ദേഹം തെളിയിച്ചുകളഇഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha