കുരുക്ക് മുറുകുന്നു, ബന്ധു നിയമനത്തിനായി ഇ.പി.ജയരാജന്‍ ശുപാര്‍ശ നല്‍കിയതായി വിജിലന്‍സിന് തെളിവ് ലഭിച്ചു

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം രാജി വച്ചൊഴിഞ്ഞ ഇ.പി.ജയരാജന്‍ ശുപാര്‍ശ നല്‍കിയിരുന്നതായി വിജിലന്‍സിനു തെളിവ് ലഭിച്ചു. ഇ.പി. ജയരാജന്‍ തന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ നല്‍കിയ ശുപാര്‍ശയാണ് വിജിലന്‍സ് അന്വേഷണസംഘത്തിനു ലഭിച്ചത്. നാലര മാസക്കാലമാണ് ജയരാജന്‍ വ്യവസായ മന്ത്രിയായിരുന്നത്. ഇതിനിടെ 17 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ നിയമനം നടത്തിയതിന്റെ രേഖകളും വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്. പല നിയനങ്ങളലും ക്രമപ്രകാരമല്ല നിയമനം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളില്‍ നിയമനം നടത്തേണ്ട ചുമതലയുള്ള റിയാബിന്റെ ഭാഗത്തും വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇതിനെ പറ്റിയുള്ള രേഖകള്‍ വിജിലന്‍സ് സംഘം പരിശോധിച്ചുവരുകയാണ്.
ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്നാണ് പരിഗണിക്കുന്നത്. അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നു കോടതിയില്‍ സമര്‍പ്പിക്കണമെന്നാണു വിജിലന്‍സിനു കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രാഥമികാന്വേഷണം തുടങ്ങിയ വിവരം വിജിലന്‍സ് കോടതിയെ അറിയിക്കും. എന്നാല്‍, വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാനാണ് ആലോചിക്കുന്നത്. ഇതോടൊപ്പം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം മുന്‍ മന്ത്രിസഭയിലെ ഏഴംഗങ്ങള്‍ക്കെതിരേയും ബന്ധു നിയമനം സംബന്ധിച്ച അന്വേഷണം നടക്കുന്ന വിവരം കോടതിയെ അറിയിക്കും.
ജയരാജന്‍ മന്ത്രിയായിരുന്ന കാലത്തെ മുഴുവന്‍ നിയമനങ്ങളും സംബന്ധിച്ച വിജിലന്‍സ് അന്വേഷണത്തിനൊപ്പം ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ നേതൃത്വത്തില്‍ ഭരണതലത്തിലുള്ള അന്വേഷണവും ആരംഭിച്ചു. വകുപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ ചീഫ് സെക്രട്ടറി വിളിച്ചുവരുത്തിയിട്ടുണ്ട്. വിവാദ ഫയലുകള്‍ ചീഫ് സെക്രട്ടറി ശേഖരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഫയലുകള്‍ ലഭിക്കുന്നതിനായി വിജിലന്‍സ് ആഭ്യന്തര സെക്രട്ടറി വഴി ഇന്നു ചീഫ് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കും. ഫയലുകള്‍ പരിശോധിച്ച ശേഷമാകും മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കുക.
ഇതിനിടെ നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.
https://www.facebook.com/Malayalivartha



























