രണ്ടമ്മമാര്‍ക്കും മകനെ വേണ്ട, കാരണം വിചിത്രം

കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത മകനെ ഒഴിവാക്കാനുള്ള ഒരമ്മയുടെ ശ്രമവും മകന്റെ ശല്യം സഹിക്കാനാകാതെ എത്തിയ മറ്റൊരു അമ്മയുടെ കണ്ണീരും വനിതാ കമ്മിഷനെ സ്തബ്ധമാക്കി. രണ്ട് കേസുകളും ഒരു ദിവസം തന്നെ പരിഗണിക്കേണ്ടി വന്നത് യാദൃച്ഛികമായാണ്.
മകനെ ഒഴിവാക്കാനെത്തിയ അമ്മയുടെ കഥ വാമനപുരത്ത് നിന്നാണ്. 27 വയസുള്ള മകനെ പത്ത് വയസ് മുതല്‍ സംരക്ഷിക്കുന്നത് അമ്മയുടെ ചേച്ചിയാണ്. മൂകനും ബധിരനുമായ ചെറുപ്പക്കാരന് കിടക്കവിട്ടെഴുന്നേല്‍ക്കാനാവില്ല. അമ്മ ഉപേക്ഷിച്ച അവനെ പത്താം വയസിലാണ് വല്ല്യമ്മ കൂട്ടിക്കൊണ്ട് പോയത്. രണ്ട് പെണ്‍മക്കള്‍ക്കൊപ്പം അവര്‍ അവനെ സംരക്ഷിച്ചു. പെണ്‍മക്കള്‍ കല്യാണം കഴിച്ചുപോയി.
പ്രായാധിക്യം കൊണ്ടുള്ള അവശത കാരണം അവര്‍ മകനെ ഏറ്റെടുക്കാന്‍ അനുജത്തിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അമ്മ തയ്യാറായില്ല. തനിക്ക് വീടില്ല, കൂലിപ്പണിയെടുത്താണ് ജീവിക്കുന്നതെന്നുമാണ് ന്യായം പറഞ്ഞത്. അവനെ മറ്റേതെങ്കിലും കേന്ദ്രത്തില്‍ സംരക്ഷിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയ്യാറായിട്ടില്ല. അടുത്ത സിറ്റിംഗില്‍ അച്ഛനെയും അമ്മയെയും വിളിപ്പിക്കാനാണ് കമ്മിഷന്റെ തീരുമാനം.
45 വയസുള്ള മകന്റെ ക്രൂരമര്‍ദ്ദനവും വധഭീഷണിയുമാണ് വിലാസിനിയെ വനിതാ കമ്മിഷന്റെ മെഗാ അദാലത്തിലെത്തിച്ചത്. ആ കഥയിങ്ങനെ: സാറേ എന്റെ മരണം അവന്റെ കൈകൊണ്ടായിരിക്കും, അതിന് മുമ്പ് മരിച്ചാല്‍ മതിയെനിക്ക്.' നിറകണ്ണുകളോടെയാണ് അമ്മ വനിതാ കമ്മിഷനിലെത്തിയത്. 70 വയസുള്ള വിലാസിനി നെയ്യാറ്റിന്‍കര സ്വദേശിയാണ്. ചാരായം കുടിച്ചിട്ടാണ് അവന്‍ എന്നെ മര്‍ദ്ദിക്കുന്നത്, കൂലിപ്പണി ചെയ്താണ് ഞാന്‍ അവനെ പ്രീഡിഗ്രി വരെ പഠിപ്പിച്ചത്. ഇപ്പോള്‍ തൊഴിലുറപ്പ് ജോലിയാണ് എന്റെ ആശ്രയം. എന്റെ വീടിന് തൊട്ടടുത്ത് തന്നെയാണ് അവനും ഭാര്യയും താമസിക്കുന്നത്. ഞാനില്ലാത്തപ്പോള്‍ വീടിനുള്ളില്‍ കടന്ന് വസ്ത്രങ്ങളും വീട്ടുസാധനങ്ങളും നശിപ്പിക്കും. എനിക്കവന്റെ കൈയില്‍ നിന്ന് ഒന്നും വേണ്ട, ഇനിയെനിക്ക് തല്ലുകൊള്ളാന്‍ വയ്യ എന്നെ രക്ഷിക്കണമെന്ന് വിലാസിനി കമ്മിഷനോട് പറഞ്ഞു. അഞ്ച് തവണ കമ്മിഷനില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടും മകന്‍ ഹാജരായിട്ടില്ല.
കേസ് എസ്.പിയുടെ റിപ്പോര്‍ട്ടിന് അയച്ചിരിക്കുകയാണ്. പരിഗണിച്ച 100 കേസുകളില്‍ 44 എണ്ണം പൂര്‍ത്തിയാക്കി. മൂന്ന് കേസുകള്‍ കൗണ്‍സലിംഗിനും ഏഴെണ്ണം പൊലീസ് റിപ്പോര്‍ട്ടിനും അയച്ചു. 46 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍, അംഗം എം.എസ്. താര, സി.ഐ സുരേഷ് കുമാര്‍, എസ്.ഐ കെ. രമണി, അഭിഭാഷകരായ ഷൈനി റാണി, സുമയ്യ, കൗണ്‍സിലര്‍ പുഷ്പാഭായി എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























