ദിലീപിനെ കാണാൻ ജയിലിലേക്ക് പ്രമുഖരുടെ ഒഴുക്കുണ്ടായത് ഉറ്റ സുഹൃത്ത് നാദിർഷയുടെ ജയിൽ സന്ദർശനത്തിന് ശേഷം

കഴിഞ്ഞ ദിവസം നാദിര്‍ഷ ആലുവ സബ് ജയിലിലെത്തി സംസാരിച്ചതു നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ആവശ്യപ്പെട്ടതനുസരിച്ച്. ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ അഞ്ചു മിനിറ്റു മാത്രമായിരുന്നു കുടിക്കാഴ്ച. നേരത്തെ തന്നെ സന്ദര്‍ശിച്ച സുഹൃത്തുക്കളോടാണു നാദിര്‍ഷയെ കാണണമെന്ന് ആവശ്യപ്പെട്ടത്. നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച. നാദിര്‍ഷ വന്നുപോയ ശേഷമാണു ജയിലിലേക്കു സിനിമാരംഗത്തെ പ്രമുഖരുടെ ഒഴുക്കുണ്ടായതും സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും.
അതേ സമയം തെറ്റായ മൊഴി നല്‍കാന്‍ പോലീസ് പ്രേരിപ്പിക്കുകയാണെന്ന് ഇന്നു പരിഗണിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ വ്യക്തമാക്കിയിട്ടുണ്ട്. കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റില്‍ വച്ച് താന്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കു പണം നല്‍കിയിട്ടില്ല. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണു ദിലീപ്. സെറ്റിലെ ചെലവുകള്‍ക്കു നിര്‍മാതാക്കളുടെ നിര്‍ദേശപ്രകാരം പലര്‍ക്കും പണം നല്‍കാറുണ്ട്. ഇങ്ങനെ മാനേജര്‍ പണം നല്‍കിയവരില്‍ പള്‍സറുമുണ്ടാകാം. താന്‍ നേരിട്ടു സുനിക്കു പണം നല്‍കിയെന്ന പോലീസിന്റെ വാദം ശരിയല്ല. ദിലീപിനൊപ്പം പതിമൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം പോലീസ് ചോദിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ ദിലിപിനെതിരേ തെളിവു ചമയ്ക്കാനാണു പുതിയ കഥകള്‍ ഉണ്ടാക്കുന്നതെന്നാണു നാദിര്‍ഷയുടെ വാദം.
ജയിലില്‍നിന്ന് മൂന്നുതവണ പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചിട്ടുണ്ട്. പരിചയമില്ലാത്ത നമ്പറായതിനാൽ രണ്ടുതവണ കോള്‍ എടുത്തില്ല. മൂന്നാംവട്ടം എടുത്തു. പറഞ്ഞു തുടങ്ങിയപ്പോള്‍ പന്തികേടു തോന്നി. തുടര്‍ന്നു ഫോണ്‍ കട്ടുചെയ്തു തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. തന്റെ ഫോണില്‍ കോള്‍ റെക്കോഡിങ് ഇല്ലാത്തതിനാല്‍ മറ്റൊരാളുടെ ഫോണില്‍ നിന്നാണു തിരിച്ചുവിളിച്ചത്. 'ദിലീപിനെ വിളിച്ചിട്ടു കിട്ടുന്നില്ല. അത്യാവശ്യമായി കുറച്ചുപണം വേണം. മറ്റു പലരെയും വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. തന്റെ കൂട്ടുകാര്‍ പുറത്തുണ്ട്. അവരെ ബന്ധപ്പെട്ടു പണം നല്‍കാന്‍ ദിലീപിനോടു പറയണം' എന്നിങ്ങനെ സുനി പറഞ്ഞുവെന്നാണു നാദിര്‍ഷയുടെ മൊഴി.
ഇങ്ങനെയൊരാള്‍ വിളിക്കുമെന്ന കാര്യം ദിലീപ് നേരത്തെ പറഞ്ഞിട്ടില്ല. ദിലീപിനു വന്ന കത്തും തനിക്കു വന്ന കോളിന്റെ റെക്കോഡിങും സഹിതം ഡി.ജി.പിക്കു പരാതി നല്‍കിയശേഷമാണ് അമേരിക്കന്‍ ട്രിപ്പിനു പോയതെന്നും നാദിര്‍ഷ വ്യക്തമാക്കുന്നുണ്ട്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് കെ. ഉെബെദ് തള്ളിയാല്‍ ഇന്നുതന്നെ നാദിര്‍ഷയെ വിളിപ്പിക്കാനാണു സാധ്യത.
https://www.facebook.com/Malayalivartha























