കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ വീടുകളിലും പൊതുയിടങ്ങളിലും കരിങ്കൊടി ഉയർത്തുന്നതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ജനരോഷം ഇരമ്പുന്നു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ തമിഴ്‌നാട് മുഴുവൻ തെരുവിലിറങ്ങുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്..
മണ്ഡല പുനർനിർണയത്തിലൂടെ തമിഴ്നാട്ടുകാരെ രണ്ടാം നിര പൗരന്മാരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡിഎംകെ. ടിവികെ അധ്യക്ഷൻ വിജയും കേന്ദ്ര നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബോധപൂർവം അരികുവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച മാതൃക കാണിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന നടപടിയാണ് മണ്ഡല പുനർനിർണയമെന്ന വികാരമാണ് തമിഴ്‌നാട്ടിൽ ശക്തമാകുന്നത്.
മണ്ഡല പുനർനിർണയത്തെയും നിലവിലെ വനിതാ സംവരണ ബില്ലിനെയും ഇന്ത്യ സഖ്യം സംയുക്തമായി എതിർക്കും. ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള നീക്കം രാഷ്ട്രീയ അജണ്ടയാണെന്ന് പ്രതിപക്ഷം .
https://www.facebook.com/Malayalivartha

























