വിമുക്തഭടനും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌നേഹനിധിയായ മരുമകളുടെ പങ്കറിഞ്ഞ് ബന്ധുക്കള്‍ ഞെട്ടി

തോലന്നൂരില്‍ വിമുക്തഭടനെയും ഭാര്യയെയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ആസൂത്രണത്തിന് പിന്നില്‍ സ്‌നേഹനിധിയായ മരുമകള്‍ ഷീജയാണെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കള്‍. മരുമകളും കാമുകനും ചേര്‍ന്ന് നടത്തിയ ക്രൂരതയാണ് വിമുക്തഭടനും ഭാര്യയും മരിക്കാനിടയായതെന്ന് കണ്ടെത്തല്‍. മരുമകള്‍ ഷീജയ്ക്ക് നേരേ ബലാത്സംഗശ്രമം നടന്നെന്നു വരുത്താന്‍ പദ്ധതിയിട്ടാണ് കൊലപാതകത്തിലേക്ക് പോയത്. ഷീജയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നു തോന്നിപ്പിക്കാനായിരുന്നു നീക്കമെന്ന് പിടിയിലായ സദാനന്ദന്‍ പോലീസിനു മൊഴി നല്‍കി. വിമുക്തഭടനെയും ഭാര്യയെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും മരുമകളെ വീടിന്റെ അടുക്കളയില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്.
സംഭവത്തില്‍ മരുമകളുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂളയ്ക്കാപറമ്പില്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണു മരിച്ചത്. ഒപ്പം താമസിച്ചിരുന്ന പുത്രഭാര്യ ഷീജ(35)യെകൈയും വായയും കെട്ടിയ നിലയിലാണു കണ്ടെത്തിയത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീജയുടെ സുഹൃത്ത് വടക്കന്‍പരവൂര്‍ മന്നം ചോപ്പെട്ടി വീട്ടില്‍ സദാനന്ദനാണ് (53) പോലീസിന്റെ കസ്റ്റഡിയിലുള്ളത്. തേനൂരില്‍ ഷീജയുടെ വീടിനു സമീപം വാടകയ്ക്കു താമസിക്കുന്ന സദാനന്ദന്‍ കുറ്റം സമ്മതിച്ചതായാണു വിവരം. കുറ്റകൃത്യം നടത്താന്‍ നിശ്ചയിച്ച് തേനൂരില്‍ നിന്ന് തോലന്നൂരിലേക്കു പുറപ്പെട്ടപ്പോള്‍ സദാനന്ദന്‍, ഷീജയെ ഫോണില്‍ വിളിച്ചതായി തെളിവു ലഭിച്ചിട്ടുണ്ട്.
ഭര്‍തൃവീട്ടുകാരെ ഇല്ലാതാക്കാനുള്ള തീരുമാനം ഷീജയുടേതാണെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. വീട്ടിലെ കാര്യസ്ഥനാക്കാമെന്നു വാഗ്ദാനം ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തിയെന്ന് അറിയുന്നു. ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഷീജയെ വിശദമായി ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
വൈകിട്ട് ഏഴോടെ തോലന്നൂരിലെത്തിയ സദാനന്ദന്‍ രാത്രി 12.30 വരെ ഇവരുടെ വീടിനുസമീപം കാത്തുനിന്നു. അതിനിടയില്‍ ഷീജയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ലെന്നാണു വിവരം. സംഭവത്തിനുശേഷം ഷീജയുടെ മാലയും വളയും സദാനന്ദന്‍ കൊണ്ടുപോയി. കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരപുത്രി കൂടിയാണു ഷീജ. ഇവര്‍ തമ്മില്‍ മാനസിക അകല്‍ച്ചയുണ്ടായിരുന്നതായി പറയപ്പെടുന്നു. അതിനാല്‍ സ്വന്തം നാടായ തേനൂരിലാണു ഷീജ കൂടുതലും താമസിച്ചിരുന്നത്. ഇതിനു സമീപത്താണ് സദാനന്ദന്‍ വാടകയ്ക്ക് കഴിഞ്ഞിരുന്നത്. ആറു മാസമായാണ് ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. ഷീജയുടെ നിരവധി ചിത്രങ്ങള്‍ സദാനന്ദന്റെ മൊെബെലില്‍ ഉണ്ടായിരുന്നു.
സദാനന്ദന്‍ മൊെബെലില്‍ സ്‌ക്രീന്‍ സേവറായി ഷീജയുടെ ചിത്രംവച്ചത് ഒരിക്കല്‍ ഷീജയുടെ മകന്റെ സുഹൃത്ത് കണ്ടതോടെ ഈ ബന്ധം വീട്ടില്‍ ചര്‍ച്ചയായിരുന്നു. മോഷണശ്രമം നടക്കാതിരുന്നതും വാതിലുകളൊന്നും തകര്‍ക്കാതെ കുറ്റവാളി അകത്തുകടന്നതും കരുതിക്കൂട്ടി വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ടതും മുളകുപൊടി വിതറിയതുമൊക്കെയാണ് പോലീസിനു സംശയമുണ്ടാക്കിയത്. തുടര്‍ന്ന് ഷീജയുടെ മൊെബെല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഓഗസ്റ്റിനുശേഷം ഷീജയും സദാനന്ദനും പുതിയ നമ്പറുകളില്‍നിന്നാണു വിളിച്ചതെന്ന് തെളിഞ്ഞു. സദാനന്ദന്റെ പഴയ നമ്പറില്‍ നിന്നുള്ള രണ്ടു വിളികളും ഇതിനിടയില്‍ കണ്ടെത്തി. ഇതോടെ സദാനന്ദനെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























