ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം...

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം. ഗുവാഹത്തി, ബർസപര സ്‌റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 27 റൺസിന്റെ ജയമാണ് സ്വന്തമാക്കിയത്. മഴയെ തുടർന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണ് കരസ്ഥമാക്കിയത്.
യശസ്വി ജയ്്‌സ്വാളിന്റെ (32 പന്തിൽ പുറത്താവാതെ 77) അർധ സെഞ്ചുറിയാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് സൂര്യവൻഷി (14 പന്തിൽ 39) മികച്ച തുടക്കം നൽകാനായി കഴിഞ്ഞു.
മറുപടി ബാറ്റിംഗിൽ മുംബൈക്ക് 11 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. രാജസ്ഥാന് വേണ്ടി നന്ദ്രെ ബർഗർ, രവി ബിഷ്‌ണോയ്, സന്ദീപ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 25 റൺസ് വീതം നേടിയ നമൻ ധിർ, ഷെഫാനെ റുതർഫോർഡ് എന്നിവർക്ക് മാത്രമാണ് മുംബൈ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്.
തിലക് വർമയാണ് (14) രണ്ടക്കം കണ്ട മറ്റൊരു താരം. റിയാൻ റിക്കിൾട്ടൺ (8), രോഹിത് ശർമ (5), സൂര്യകുമാർ യാദവ് (6), ഹാർദിക് പാണ്ഡ്യ (9), ഷാർദുൽ താക്കൂർ (8), ട്രന്റ് ബോൾട്ട് (1) എന്നിവരുടെ വിക്കറ്റുകളും മുംബൈക്ക് നഷ്ടമായി. ദീപക് ചാഹർ (6), ജസ്പ്രിത് ബുമ്ര (5) പുറത്താവാതെ നിന്നു. നേരത്തെ, ഗംഭീര തുടക്കമാണ് വൈഭവ് - ജയ്്‌സ്വാൾ സഖ്യം രാജസ്ഥാന് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും 80 റൺസ് ചേർത്തു
30 പന്തുകൾ മാത്രമാണ് ഇരുവരും നേരിട്ടത്. ജസ്പ്രിത് ബുമ്രക്കെതിരെ സിക്‌സടിച്ച് തുടങ്ങിയ വൈഭവ് അഞ്ചാം ഓവറിലാണ് മടങ്ങുന്നത്. അഞ്ച് സിക്‌സും ഒരു ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ ധ്രുവ് ജുറലും (2) മടങ്ങി. പിന്നീട് ജയ്‌സ്വാൾ - റിയാൻ പരാഗ് (20) സഖ്യം 37 റൺസ് കൂട്ടിചേർത്തു. ഇതിനിടെ ജയ്‌സ്വാൾ അർധ സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. വൈകാതെ പരാഗ് പവലിയനിൽ തിരിച്ചെത്തി. ഗസർഫാറിന്റെ രണ്ടാം വിക്കറ്റായിരുന്നത്. പുറത്താവാതെ നിന്ന ജയ്‌സ്വാൾ നാല് സിക്‌സും 10 ഫോറുമാണ് നേടിയത്. ഷിംറോൺ ഹെറ്റ്‌മെയർ (6) ജയ്‌സ്വാളിനൊപ്പം പുറത്താവാതെ നിൽക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























