അന്ന് ലക്ഷം പേരെ അണിനിരത്തി സമരം; ഇപ്പോള്‍ ആ റിപ്പോര്‍ട്ട് കൈയ്യില്‍, താരമായി പിണറായി

2016 ജനുവരിയില്‍ നവകേരള മാര്‍ച്ച് നടന്നപ്പോള്‍ സോളര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സരിതയുടെ മൊഴി ആധാരമാക്കി അഴിമതി നിരോധന നിയമപ്രകാരം ഉടനെ കേസെടുക്കണമെന്ന് അന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന പിണറായി വിജയന്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. നവകേരള മാര്‍ച്ചിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അന്ന് പിണറായി ആവശ്യം ഉന്നയിച്ചത്.
ഇരുവര്‍ക്കും താന്‍ കൈക്കൂലി നല്‍കിയെന്ന് സോളര്‍ കേസ് പ്രതി സരിത നായര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വ്യക്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളതെന്നും കൊടുത്ത തുക, സ്ഥലം, തിയതി,സമയം,അവിടെ ഉണ്ടായിരുന്ന മറ്റുള്ളവര്‍ എന്നിവയെല്ലാം മൊഴിയില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. 1.90 കോടി രൂപ ഉമ്മന്‍ചാണ്ടിയും 40 ലക്ഷം ആര്യാടനും കൈപ്പറ്റിയെന്നാണ് സരിത വ്യക്തമാക്കിയത്.കൂടാതെ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്കും വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരെ ഇതേ കാര്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസുകാരനായ മല്ലേലില്‍ ശ്രീധരന്‍ നായര്‍ നേരത്തെ 164 പ്രകാരം മജിസ്‌ട്രേറ്റിന് നല്‍കിയിരുന്നു. അന്നേ കേസ് എടുക്കേണ്ടതായിരുന്നു.
കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ സുഗമമായ അന്വേഷണത്തെ അട്ടിമറിക്കാന്‍ ഇടപെട്ട കെപിസിസി തമ്പാനൂര്‍ രവിക്കെതിരെയും കേസെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നതാണ്. തമ്പാന്നുര്‍ രവിയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ബന്ധം പരസ്യമാണെന്നും അപ്പോള്‍ തമ്പാനൂര്‍ രവി ആര്‍ക്കുവേണ്ടിയാണ് ഇടപ്പെട്ടതെന്ന് വ്യക്തമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നവകേരള മാര്‍ച്ചിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പിണറായി ആഞ്ഞടിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി പറയുന്നത് ഖജനാവിന് ഒരു രൂപയുടെ നഷ്ടം ഇതുവഴി ഉണ്ടായിട്ടില്ല എന്നാണ്. അത് മാത്രമല്ലല്ലോ കാണേണ്ടത്. ടീം സോളാര്‍ എന്ന കമ്പനി മുഖ്യമന്ത്രിയെ ഉപയോഗിച്ച് അഴിമതി നടത്തുകയായിരുന്നില്ലെ . അത് ചെറിയ കാര്യമാണോ. കൂടാതെ ആ കമ്പനി വിചാരിച്ചപ്പോലെ ഉയര്‍ന്ന് വരുമ്പോള്‍ ഉണ്ടാകുന്ന ലാഭവിഹിതമാണ് ഉമ്മന്‍ചാണ്ടി ചോദിച്ച 7 കോടി. അതില്‍ 1.90 കോടി കൈപ്പറ്റുകയും ചെയ്തു. ഒരു കമ്പനിയുടെ വരുമാനത്തിന്റെ ലാഭവിഹിതം ചോദിച്ചു വാങ്ങുന്ന ആളായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അധ:പതിച്ചു. നാടിനാകെ അപമാനകരമായ ഒന്നല്ലെ അത്.
സോളാര്‍ കേസ് പരിശോധിച്ചാല്‍ മുഖ്യപ്രതി സരിതയോ ബിജു രാധാകൃഷ്ണനോ അല്ലെന്ന് മനസിലാക്കാം .അത് ഉമ്മന്‍ചാണ്ടിയാണ്. ഈ കേസുമായി ഉമ്മന്‍ചാണ്ടിക്കുള്ള ബന്ധമാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നിട്ടുള്ളത്. കോണ്‍ഗ്രസുകാര്‍ പറയുന്ന പോലെ സരിത ഏതോ ഒരു സ്ത്രീ ആണെങ്കില്‍ എന്തിനാണ് മകനെ കൂട്ടി കമ്പനി തുടങ്ങാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. തന്റെ കുടുംബത്തിന് സഹായകരമായ കാര്യങ്ങള്‍ ചെയ്തു തരണമെന്ന് പറഞ്ഞത്. അതില്‍നിന്നെല്ലാം ഉമ്മന്‍ചാണ്ടിയും സരിതയുമായുള്ള ബന്ധം വ്യക്തമാണ്. ചാണ്ടി ഉമ്മനുമായുള്ള ബിസിനസ് ബന്ധങ്ങളെ കുറിച്ച് ഇന്നലെ സരിത വെളിപ്പെടുത്തിയിട്ടുണ്ട്. സരിത സ്വന്തം കൈപ്പടയില്‍ എഴുതിയ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവെച്ചിട്ടുള്ള രേഖയും പുറത്ത് വന്നു.പി സി വിഷ്ണുനാഥിനെ പരിചയപ്പെടുത്തിയതും ഉമ്മന്‍ചാണ്ടിയാണ്. എന്നിട്ടും കോണ്‍ഗ്രസുകാര്‍ക്ക് സരിത എതോ സ്ത്രീയാണ്.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി 7 കോടി രൂപ കൈക്കൂലി ചോദിച്ചെന്നും അതില്‍ 1.90 കോടി കൈപറ്റുകയും ചെയ്തുവെന്ന് ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ പറഞ്ഞതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി വന്നത്. അത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട ജഡ്ജിയുടെ ശവമഞ്ചം ചുമന്നല്ലേ കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. തനിക്കെതിരെ വിധിവരുമ്പോള്‍ ഉമ്മന്‍ചാണ്ടിയും അനുയായികളും ജഡ്ജിയെ അവഹേളിക്കുന്നത് ഇതാദ്യമല്ല. മുമ്പ് പാമോലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിയോട് പാക്കിസ്ഥാനിലേക്ക് പോകാനാണ് പറഞ്ഞിരുന്നത്.
പരസ്യമായി നുണ പറയുന്ന ആളാണ് ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ നുണമാത്രമെ പറയൂ എന്ന നിലപാടിലാണ്. സോളാര്‍ ആരോപണം പൊന്തിവന്നപ്പോള്‍ 2013 ജൂണ്‍ 16-ന് നിയമസഭയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് സരിതയെ കണ്ടിട്ടേയില്ലെന്നാണ്. അപ്പോള്‍ സരിതയും ഉമ്മന്‍ചാണ്ടിയും ഒപ്പമുള്ള ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അപ്പോള്‍ ആ പരിപാടിയില്‍ എഡിബിയുടേയോ പിആര്‍ഡിയുടേയോ പ്രതിനിധിയായി വന്നതാണ് സരിതയെന്ന മറുപടിയാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. പിന്നെ സെക്രട്ടറിയറ്റില്‍ കണ്ടുവെന്ന് പറഞ്ഞു. അത് ബിജു രാധാകൃഷ്ണന്‍ കൂടികാഴ്ചയില്‍ പറഞ്ഞപ്പോഴാണ് ഓര്‍മ്മവന്നതെന്ന് പറഞ്ഞു. ഇങ്ങനെ സരിതയെ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് പലതരം നുണകളാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.
പിന്നീട് 14 മണിക്കൂര്‍ കമ്മീഷന് മുന്നില്‍ ചോദ്യം ചെയ്യലിന് ഇരുന്നപ്പോള്‍ മൂന്ന് തവണ കണ്ടിട്ടുണ്ടെന്ന് സമ്മതിക്കേണ്ടി വന്നു. ഇങ്ങനെ പരസ്യമായി നുണ ആവര്‍ത്തിക്കുകയാണ്. തട്ടിപ്പുകാരി എന്ന് മനസിലാക്കി തന്നെയാണ് ഉമ്മന്‍ചാണ്ടി സരിതയുമായി ബന്ധപ്പെട്ടിട്ടുള്ളത്. നുണപരിശോധനക്ക് തയ്യാറുണ്ടോ എന്ന് ഒരു അഭിഭാഷകന് മുഖ്യമന്ത്രിയോട് ചോദിക്കേണ്ടി വരുന്നിടത്തേക്ക് ഉമ്മന്‍ചാണ്ടി അധ:പതിച്ചുവെന്നു പിണറായി പറഞ്ഞു.
ഇപ്പോള്‍, യുഡിഎഫ് സര്‍ക്കാരിനെ അടപടലം തകര്‍ത്ത സോളാര്‍ അഴിമതിക്കേസ് വീണ്ടും തലവേദനയാകുന്നു. സോളാര്‍ അഴിമതിയില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്നാണ് വിവരം. സോളാര്‍ കേസുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് പുതിയ വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസുകളിലാണ് അന്വേഷണം നടക്കുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിതെന്നാണ് വിവരം. അന്വേഷണം ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍.
https://www.facebook.com/Malayalivartha





















