ഉദയഭാനു പോലീസിനെ വിളിക്കും മുമ്പേ രാജീവ് മരിച്ചെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചാലക്കുടി രാജീവ് കൊലക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെ ഏഴാം പ്രതിയാക്കിയത് മുന്‍കൂര്‍ജാമ്യത്തിനുള്ള നീക്കങ്ങള്‍ക്കു വന്‍ തിരിച്ചടിയായി. 23ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി തീരുമാനം എതിരാകുന്നപക്ഷം കാര്യങ്ങള്‍ അറസ്റ്റിലേക്കു നീങ്ങാനാണ് സാധ്യത.
രാജീവിനെ തട്ടിക്കൊണ്ടുപോയതും ബലം പ്രയോഗിച്ച് രേഖകള്‍ ഒപ്പിട്ടുവാങ്ങാന്‍ ശ്രമിച്ചതും അടക്കമുള്ള കാര്യങ്ങളുടെ ആസൂത്രണത്തില്‍ ഉദയഭാനുവിനു പങ്കുണ്ടെന്നാണു പോലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ നാലു പ്രതികളും കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖിലും ഉദയഭാനുവിന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയിരുന്നു.
രാജീവ് മര്‍ദനമേറ്റ് അവശനായി കിടക്കുകയാണെന്ന് ഉദയഭാനുവാണ് പോലീസിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്. എന്നാല്‍ അതിനു മുമ്പുതന്നെ രാജീവിന്റെ മരണം സംഭവിച്ചിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാജീവ് മരിച്ചെന്ന് അറിഞ്ഞതിനു ശേഷമാണ് ഉദയഭാനു വിളിച്ചതെന്ന് പോലീസ് വാദിക്കുന്നു.
എന്നാല്‍, ഉദയഭാനു പ്രമുഖ അഭിഭാഷകനാണെന്നതിനാല്‍ കരുതലോടെ നീങ്ങാനാണു പോലീസിന്റെ തീരുമാനം. കേസിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നാണ് ഉദയഭാനുവിന്റെ നിലപാട്. ജനപക്ഷത്തുനിന്ന് കേസുകള്‍ നടത്തിയതിനാല്‍ ശത്രുക്കള്‍ ഏറെയുണ്ട്. അവരെല്ലാം തനിക്കെതിരേ ഒരുമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
അഡ്വ. സി.പി. ഉദയഭാനുവിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ ഭൂമിയിടപാടുകളുണ്ടെന്നു സൂചന. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസ് ആലോചിക്കുന്നു. ഭൂമിയിടപാടുകള്‍ പലതും ബിനാമി പേരുകളിലാണെന്നും പറയുന്നു. ഉദയഭാനുവിന്റെ ഉന്നത ബന്ധങ്ങളും പരിശോധിക്കും. ഇദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരാനും വിശദാന്വേഷണത്തിലൂടെ വഴിയൊരുങ്ങും.
ഉന്നത ബന്ധങ്ങളുള്ള വ്യക്തിയായതിനാല്‍ സൂക്ഷിച്ചു ചുവടുവയ്ക്കാനാണ് പോലീസിന്റെ തീരുമാനം. കോളിളക്കമുണ്ടാക്കിയ ചന്ദ്രബോസ് വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കോടതിയില്‍ തിളങ്ങിയ അഭിഭാഷകനാണ് ഉദയഭാനു. കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം നിവേദനങ്ങള്‍ നല്‍കി കടുത്ത നിലപാടു സ്വീകരിച്ചതിനെത്തുടര്‍ന്നാണ് ഉദയഭാനുവിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കിയത്.
https://www.facebook.com/Malayalivartha


























