ആറ്റിങ്ങലിൽ ഗൃഹനാഥന്റെ അപകട മരണം കൊലപാതകം; മകനും മകളുടെ കാമുകനും അറസ്റ്റിൽ

അപകടത്തിൽ സംഭവിച്ചതെന്ന് സംശയിക്കപ്പെട്ട ആറ്റിങ്ങൽ ഇടയ്ക്കോട് മങ്കാട്ടുമൂല ലക്ഷം വീടിനു സമീപം കലാഭവൻവീട്ടിൽ അനിൽകുമാറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
മകൾ കാമുകനുമായുള്ള ബന്ധം തുടരുന്നതിനെ എതിർത്ത പിതാവിനെ പാറക്കല്ലിന് ഇടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മകനും, മകളുടെ കാമുകനും അറസ്റ്റിലായി . അപകടത്തെത തുടര്‍ന്ന് മരിച്ചെന്നു കരുതിയ ഗൃഹനാഥന്റെ മരണമാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ മകളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
അനിൽ കുമാർ കഴിഞ്ഞ 13നു മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മകൻ അഖിൽ എ.എസ്.കുമാർ(19), മകളുടെ കാമുകൻ കിഴുവിലം മാമം പാറക്കാട്ടിൽ സുധാഭവനിൽ ശ്യാംകുമാർ(ഉണ്ണി–19) എന്നിവരാണു പിടിയിലായത്. കഴിഞ്ഞമാസം പത്തിനു രാത്രി വീടിനു മുൻവശത്ത് അടുക്കിവച്ചിരുന്ന ഹോളോബ്രിക്സിനു മുകളിൽനിന്നു വീണു പരുക്കറ്റെന്നു പറഞ്ഞു ഗുരുതരാവസ്ഥയിൽ അനിൽകുമാറിനെ വീട്ടുകാർ അടുത്തദിവസം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അവിടെ ചികിത്സയിൽ ഇരിക്കവെ 13നു മരിച്ചു. തലക്കേറ്റ മുറിവുകളാണു മരണത്തിലേക്കു നയിച്ചതെന്നും വീഴ്ചയിൽ ഉണ്ടാകുന്നതല്ല ഇത്തരത്തിലെ പരുക്കുകളെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെ പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അഖിലും ശ്യാംകുമാറും പഠനം കഴിഞ്ഞു കൂലിവേലയ്ക്ക് പോകുകയാണിപ്പോൾ. ഇരുവരും നേരത്തെ സുഹൃത്തുക്കളുമാണ്. സംഭവത്തിൽ ബന്ധുവായ ഒരു സ്ത്രീ കുടി പ്രതിയാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
മകൾക്കു സംഭവത്തിൽ നേരിട്ട് ബന്ധമില്ലെന്നാണ് ഇതുവരെയുള്ള വിവരമെന്നു പൊലീസ് അറിയിച്ചു. താൻ അറിയാതെ മകളുടെ വിവാഹം ശ്യാംകുമാറുമായി പറഞ്ഞുറപ്പിച്ചത് അനിൽകുമാർ ചോദ്യം ചെയ്തിരുന്നുവെന്നു പൊലീസ് പറഞ്ഞു. പത്തിനു രാത്രി മകനോടൊപ്പം ശ്യാംകുമാർ വീട്ടിലെത്തിയത് അനിൽകുമാർ ചോദ്യം ചെയ്യുകയും ഇരുവരെയും അസഭ്യം വിളിക്കുകയും ചെയ്തു. ഇതിലുള്ള വിരോധംമൂലം രാത്രി പത്തുമണിയോടെ ഇരുവരും ചേർന്ന് അനിൽകുമാറിനെ ആക്രമിക്കുകയും പാറക്കല്ലുകൊണ്ടു തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയുമായിരുന്നെന്നു പൊലീസ് അറിയിച്ചു.
പരുക്കേറ്റു വീട്ടിൽ കിടന്നിരുന്ന അനിൽകുമാറിനെ ആശുപത്രിയിലെത്തിക്കുന്നതിൽ താമസം വന്നതു പൊലീസ് കണ്ടെത്തിയിരുന്നു.
അനിൽകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു കഴിയാതെ വന്ന ബന്ധുക്കൾ തിരക്കിയെത്തിയപ്പൊഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്കു പരുക്കേറ്റ അനിൽകുമാറിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയതാവണം മരണത്തിലേക്കു നയിച്ചതെന്നും അനുമാനിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha



























