കേരളത്തിന്റെ ഹൗസ്‌ബോട്ട് ടൂറിസത്തിന് ഭീഷണി, ചൂതാട്ടം ഒഴികെ ബോട്ടില്‍ എന്തുമാകാമെന്ന് ഹൗസ്‌ബോട്ട് ഉടമകള്‍ക്ക് ആന്ധ്രയുടെ വാഗ്ദാനം

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ പ്രധാന ആകര്‍ഷണമായ ഹൗസ്‌ബോട്ടുകളെ റാഞ്ചാന്‍ വന്‍ വാഗ്ദാനങ്ങളുമായി ആന്ധ്രാ സര്‍ക്കാര്‍. ചൂതാട്ടം ഒഴികെ ബോട്ടില്‍ എന്തുമാകാമെന്നാണു വാഗ്ദാനം. കോടിക്കണക്കിനു രൂപ സംഭാവന ചെയ്യുന്ന ഹൗസ്‌ബോട്ട് ടൂറിസത്തോടു കേരളം മുഖംതിരിച്ചു നില്‍ക്കുമ്പോഴാണ് ഉടമകളെ ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി ഈ മേഖലയെ അയല്‍സംസ്ഥാനം പറിച്ചുനടാന്‍ നീക്കം നടത്തുന്നത്.
പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ കാക്കിനടയില്‍ വേമ്പനാട്ടു കായലിനു സമാനമായ ഭൂപ്രകൃതിയുള്ള കോണസീമത്തടാകത്തിന്റെ വിനോദ സഞ്ചാര വികസനത്തിനായാണിത്.
കേരളീയരീതിയില്‍ ഹൗസ്‌ബോട്ടുകള്‍ നിര്‍മിക്കാമെന്നും നാട്ടില്‍നിന്നുള്ളവരെ ജോലിക്കാരാക്കാമെന്നുമുള്ള നിബന്ധനകള്‍ക്കൊപ്പം ആകര്‍ഷകമായ വായ്പാസൗകര്യവും വാഗ്ദാനം ചെയ്യുന്നു.
സര്‍ക്കാര്‍ സബ്‌സിഡിയായി 30 ശതമാനവും 60 ശതമാനം വായ്പയും നല്‍കും. ബോട്ടു നിര്‍മിക്കാന്‍ ആദ്യ മുടക്കുമുതലായി 10 ശതമാനം മാത്രം തുക മതി. കണ്ടല്‍ക്കാടുകളും തെങ്ങിന്‍തോപ്പുകളും വയലുകളും നിറഞ്ഞ കോണസീമത്തടാകത്തില്‍ ഹൗസ്‌ബോട്ടുകള്‍ എത്തുന്നതോടെ വന്‍ വികസനക്കുതിപ്പാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഹൗസ്‌ബോട്ടുകളില്‍ ബിയര്‍പാര്‍ലറോ, ബാറോ നടത്താമെന്നും വാഗ്ദാനമുണ്ട്.
ഇതു സംബന്ധിച്ചു പദ്ധതി തയാറാക്കി നല്‍കാന്‍ കൊച്ചിയിലെ പ്രമുഖ ഹൗസ്‌ബോട്ട് നിര്‍മാണക്കമ്പനിയെ ചുമതലപ്പെടുത്തി. ആലപ്പുഴയില്‍ നിന്നു പതിനൊന്നു ഹൗസ് ബോട്ട് ഉടമകളെയും കുമരകത്ത് നിന്ന് ഒരാളേയും ആന്ധ്രയിലേക്കു ക്ഷണിച്ചിട്ടുമുണ്ട്.
ഒരു മാസം മുമ്പ് ഇംഗ്ലീഷ് ദിനപത്രത്തില്‍ പരസ്യം നല്‍കിയാണ് ഉടമകളെ കൊച്ചിയിലെ താജ് ഹോട്ടലിലേക്കു ക്ഷണിച്ചത്.
ഇവരില്‍ നിന്നു തെരഞ്ഞെടുത്ത 12 പേരെയാണു കൊണ്ടുപോയത്. വിമാന ടിക്കറ്റും താമസവും ഭക്ഷണവുമെല്ലാം സര്‍ക്കാരിന്റെ ചെലവിലായിരുന്നു.
നാലുദിവസം തങ്ങിയ സംഘത്തില്‍ നിന്നു കാക്കിനട കലക്ടര്‍ കാര്‍ത്തികേയ മിശ്രയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഉപദേശം തേടി.
https://www.facebook.com/Malayalivartha



























