രാഷ്ട്രീയ പ്രതിയോഗികളെ നാറ്റിക്കാന്‍ സരിതയുടെ സംഗതിയുമായി സര്‍ക്കാര്‍ ഇന്ന് സഭയില്‍, ചെലവ് കോടികള്‍

സോളര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സര്‍ക്കാരിനു പണം നല്‍കി വാങ്ങിക്കോളാമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വേണ്ടാ, ലക്ഷങ്ങള്‍ ചെലവഴിച്ച് അങ്ങോട്ടു തരാമെന്നു സര്‍ക്കാര്‍. ഒടുവില്‍ ഒരു ദിവസം സഭ ചേരുന്നതിന് 26 ലക്ഷം രൂപ മുടക്കി സര്‍ക്കാര്‍ സോളാര്‍ ഇന്ന് സഭയില്‍ വയ്ക്കുന്നു. ഉമ്മന്‍ചാണ്ടി വിവരാവകാശ പ്രകാരം അപേക്ഷ നല്‍കി. റിപ്പോര്‍ട്ടിന് 1073 പേജുണ്ട്.
വിവരാവകാശപ്രകാരം ഇതു കിട്ടാന്‍ ഒരു പേജിനു രണ്ടു രൂപ നിരക്കില്‍ 2146 രൂപ സര്‍ക്കാരിനു നല്‍കണം. തനിക്കെതിരെ കേസ് എടുത്തതിനാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പു ലഭിക്കാന്‍ അവകാശമുണ്ടെന്ന അദ്ദേഹത്തിന്റെ വാദത്തിന് അനുകൂലവിധി വിവരാവകാശ കമ്മിഷനില്‍നിന്ന് ഉണ്ടാകാനുമിടയുണ്ട്.ഇങ്ങനെയിരിക്കെ സരിതയുടെ പേരിലുള്ള ലൈംഗികാതിക്രമ കഥകള്‍ പ്രത്യേക ടീമിനെക്കൊണ്ട് എരിവും പുളിയുമൊക്കെച്ചേര്‍ത്തു മലയാളത്തിലേക്ക് പകര്‍ത്തി ഇന്ന് നിയമസഭയിലാവതരിപ്പിക്കും.
സോളാര്‍ റിപ്പോര്‍ട് കേരളമെങ്ങനെ ഉള്‍ക്കൊള്ളുമെന്നു ഇന്നറിയാം. പരസ്പര സമ്മതത്തോടെയുള്ള വ്യഭിചാര കഥകള്‍ ഇന്ന് മലയാളികള്‍ ചര്‍ച്ച ചെയ്തു കൊഴുപ്പിക്കുമ്പോള്‍ കേരളം നിയമസഭയുടെ ഏറ്റവും പരിഹാസ്യ ദിനമായി ഇന്ന് വരും നാളുകള്‍ ഓര്‍മ്മിക്കും.
നവംബര്‍ ഒന്‍പതിന് ഒരു മണിക്കൂര്‍ സഭ ചേരും. റിപ്പോര്‍ട്ടും നടപടിരേഖയും സഭയുടെ മേശപ്പുറത്തു വയ്ക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു ശേഷം സര്‍ക്കാര്‍ സോളാര്‍ റിപ്പോര്‍ട്ടില്‍ ഓരോ ദിവസവും വെള്ളം കുടിക്കുന്ന കാഴ്ച്ചയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്.
ഒരു ദിവസം സഭ ചേരുന്നതിന് 26 ലക്ഷം രൂപയ്‌ക്കെന്നാണു കണക്ക്. മന്ത്രിമാര്‍ക്കു സിറ്റിങ് ഫീസും യാത്രാബത്തയും ഇല്ല. ബാക്കി 121 എംഎല്‍എമാര്‍ക്ക് 750 രൂപ വീതം സിറ്റിങ് ഫീസ്.
ഇതിന് 90,750 രൂപ. ഇവര്‍ക്കു കിലോമീറ്ററിന് ആറു രൂപ നിരക്കില്‍ യാത്രാബത്തയ്ക്ക് രണ്ടു ലക്ഷത്തിലേറെ രൂപ. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ജീവനക്കാര്‍ക്ക് ഓവര്‍ടൈം ശമ്പളം നല്‍കണം. ഒപ്പം, ഡ്യൂട്ടി ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ നിയസഭയിലെ എല്ലാ ജീവനക്കാര്‍ക്കും ഓവര്‍ടൈം ശമ്പളമുണ്ട്.
കമ്മിഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കാന്‍ പ്രത്യേക സഭ ചേരുന്നത് ഇതാദ്യമാണ്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുന്‍പു സഭയില്‍ അവതരിപ്പിക്കണമെന്നു നിയമമില്ല. സഭയില്‍ വയ്ക്കുമ്പോള്‍ അതിന്മേല്‍ സ്വീകരിച്ച നടപടിയാണു പ്രധാനം. സോളറിന്റെ കാര്യത്തില്‍ നടപടികള്‍ മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു.
ശേഷിക്കുന്നതു സഭയില്‍ വയ്ക്കുന്ന ചടങ്ങു മാത്രം.സോളര്‍ കമ്മിഷനു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവിട്ടത് ഏഴു കോടിയിലേറെ രൂപ. സരിത എസ്. നായരുടെ സോളാര്‍ തട്ടിപ്പിനു വിധേയരായവരുടെ പരാതികളില്‍ തട്ടിപ്പിന്റെ തുക 6.75 കോടി രൂപ.
സംസ്ഥാനത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ജുഡീഷ്യല്‍ അന്വേഷണമാണു നാലു വര്‍ഷം കൊണ്ടു കമ്മിഷന്‍ നടത്തിയത്. ഉമ്മന്‍ചാണ്ടി അടക്കം 214 സാക്ഷികളെ വിസ്തരിച്ചു. കമ്മിഷനിലെ ജീവനക്കാരുടെ ശമ്പളം, യാത്രപ്പടി തുടങ്ങിയ ഇനങ്ങളിലാണു സര്‍ക്കാര്‍ ഏഴു കോടിയിലേറെ ചെലവഴിച്ചത്.
ഇതിനു പുറമെ കൊച്ചിയില്‍ കമ്മിഷനു മൊഴി കൊടുക്കാന്‍ പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും യാത്രാപ്പടിയും ദിനബത്തയുമെല്ലാം ചേര്‍ത്താല്‍ ചെലവ് ഇരട്ടിയാകും. പലരും നാലും അഞ്ചും പ്രാവശ്യമാണു കമ്മിഷനു മുന്‍പില്‍ ഹാജരായത്.
2013 ഒക്ടോബറില്‍ നിയമിച്ച കമ്മിഷന്റെ കാലാവധി എട്ടു തവണ സര്‍ക്കാര്‍ നീട്ടി. കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി.ശിവരാജന്‍, പിന്നാക്ക സമുദായ കമ്മിഷന്റെ അധ്യക്ഷനായിരുന്നതിനാല്‍ അദ്ദേഹത്തിന് ആ കമ്മിഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ശമ്പളവും വാഹനവുമെല്ലാം ഉണ്ട്. സോളര്‍ കമ്മിഷനു വേണ്ടി അദ്ദേഹത്തിനു ശമ്പളവും വാഹനവും നല്‍കേണ്ടി വന്നില്ല.
https://www.facebook.com/Malayalivartha



























