'സാറെ രോഗിയായ എന്നെ നോക്കാനോ ചികിത്സിക്കാനോ ആരുമില്ല; കിടക്കാനിടമില്ല; പോലീസ് പിടിച്ചു ജയിലിലിട്ടാല്‍ ഭക്ഷണവും അന്തിയുറങ്ങാന്‍ ഇടവുമാകും; കൂടെ എന്റെ രോഗത്തിന് നല്ല ചികിത്സയും കിട്ടും'

കോട്ടയം നഗരത്തിൽ പരസ്യമായി കഞ്ചാവ് വിൽപ്പന നടത്തിയതിന് വര്‍ക്കല സ്വദേശി ജയന്തന്‍പിള്ളയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം നഗരത്തിലെ പഴയ പോലീസ് സ്റ്റേഷന്‍ നഗരത്തില്‍ കഞ്ചാവ് വില്‍ക്കുന്നതിനിടെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ. എം.ജെ അരുണ്‍ പിടികൂടിയത്. കഞ്ചാവ് വിറ്റ അറുപതുകാരന്റെ ന്യായം കേട്ട് പോലീസ് ഞെട്ടിയിരിക്കുകയാണ്.
പോലീസിന്റെ ചോദ്യം ചെയ്യലിൽ ജയന്തന്‍പിള്ള പറഞ്ഞത് ഇങ്ങനെയാണ്; 'സാറെ രോഗിയായ എന്നെ നോക്കാനോ ചികിത്സിക്കാനോ ആരുമില്ല. കിടക്കാനിടമില്ല. പോലീസ് പിടിച്ചു ജയിലിലിട്ടാല്‍ ഭക്ഷണവും അന്തിയുറങ്ങാന്‍ ഇടവുമാകും. കൂടെ എന്റെ രോഗത്തിന് നല്ല ചികിത്സയും കിട്ടും'.
ജയന്തന്‍പിള്ള ആറു മാസത്തിലേറെയായി നഗരത്തിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു. അതിനിടയിലാണ് ഇയാള്‍ക്ക് ഉദരരോഗം കൂടി പിടിപ്പെട്ടത്. ഇയാളുടെ പിന്നീടുള്ള ജീവിതം ദുരിതപൂർണമായിരുന്നു. ജയിലില്‍ കിടന്നാല്‍ മൂന്നു നേരം ഭക്ഷണവും നല്ല ചികിത്സയും കിട്ടുമെന്ന് തോന്നിയതോടെ ഇയാള്‍ കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി നഗരത്തില്‍ പരസ്യമായി വില്‍പ്പന നടത്തിതുടങ്ങി. വഴിയാത്രക്കാരോട് കഞ്ചാവ് വേണോ എന്ന് ഉച്ചത്തിൽചോദിച്ചായിരുന്നു വിൽപ്പന.
എത്രയും വേഗം ജയിലില്‍ എത്തുക എന്നതായിരുന്നു ജയന്തന്‍ പിള്ളയുടെ ലക്ഷ്യം. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പോലീസിനെ വിളിച്ച് വിവരം പറഞ്ഞു. ഇതോടെ പോലീസ് എത്തി ജയന്തന്‍പിള്ള പോലീസ് പിടിയിലായി. ജയന്തന്‍പിള്ളയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
https://www.facebook.com/Malayalivartha



























