നിങ്ങൾ കാർക്കിച്ച് തുപ്പിയത് മാധ്യമപ്രവർത്തകയുടെ മുഖത്തല്ല; ഈ രാജ്യത്തെ മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ്; മേജർ രവിക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ

ഇനിയെങ്കിലും ഹിന്ദുക്കള്‍ ഉണരണമെന്ന ആഹ്വാനം മേജർ രവിയുടെ ശബ്ദരേഖയിൽ പുറത്തുവന്നിരുന്നു. ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ ഇട്ട ശബ്ദരേഖയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരും.
ഇന്ന് അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ നാളെ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവി പറയുന്നു. മേജര്‍രവിയുടെ ഈ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ എം.എ. നിഷാദ്. തന്റെ ഫേസ്ബുക്കിലൂടെയാണ് നിഷാദ് പ്രതികരിച്ചത്. നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
''ജയ് ഹിന്ദ് രവീ..ജയ് ഹിന്ദ്''..
രവീ ..നിങ്ങൾ കാർക്കിച്ച് തുപ്പിയത് മാധ്യമപ്രവർത്തകയുടെ മുഖത്തല്ല. ഈ രാജ്യത്തെ മതേതര,ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ്. രാജ്യത്തിന് വേണ്ടി നിസ്വാർത്ഥ സേവനം നടത്തുന്ന നമ്മുടെ സൈനിക സഹോദരങ്ങളുടെ മുഖത്താണ്. ഒരു പക്ഷെ അവർ പോലും, അപമാന ഭാരത്താൽ ലജ്ജിക്കുന്നുണ്ടാകും,ഒരിക്കലെങ്കിലും നിങ്ങളെ സല്ല്യൂട്ട് ചെയ്ത നിമിഷങ്ങളോർത്ത്.

ഒരു യഥാർഥ കലാകാരൻ ഒരിക്കലും കലാപാഹ്വാനം നടത്തുന്ന വർഗ്ഗീയവാദിയാകില്ല. ഈ മനസ്സുമായിട്ടാണല്ലോ രവീ നിങ്ങൾ ഈ രാജ്യത്തേ സേവിച്ചതെന്നറിയുമ്പോൾ ഉണ്ടാകുന്ന ഞെട്ടൽ അത് ചിന്തിക്കാവുന്നതിനപ്പുറമാണ്. രവിയുടെ ''കലാ''സൃഷ്ടികളെ പറ്റി അഭിപ്രായം പറയാൻ ഞാനാളല്ല. പക്ഷെ രവി വെച്ച കെണിയിൽ യഥാർഥ കലാകാരന്മാർ വീഴില്ല എന്ന് വിശ്വസിക്കാനാണ് എനിക്കാഗ്രഹം. രവിയുടെ ചില ''പ്രിയർ''ഒഴിച്ച്.

രവീ നിങ്ങൾക്ക് തെറ്റി. ഇത് കേരളമാണ്. ഉണരുന്നത് ഈ നാടിന്റെ മതേതരമനസ്സാണ്. ഈ നാടിന്റെ ഐക്യമാണ്. അവിടെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയെന്നും,വ്യത്യാസമില്ല. രവീ മലർന്ന് കിടന്ന് തുപ്പാതെ, വർഗ്ഗീയ തുപ്പലുകർ സ്വയം കുടിച്ചിറക്കി, രാജ്യസ്നേഹത്തിന്റ്റെ പുതിയ ''കലാ' സൃഷ്ടിയുമായി വരുമെന്നുറച്ച വിശ്വാസത്തോടെ..ഈ കുറിപ്പിവിടെ അവസാനിപ്പിക്കട്ടേ..
NB.മേജർ,മൈനർ,മുതലായ ആലങ്കാരിക പദവികൾ മനപ്പൂർവ്വം ഒഴിവാക്കിയതാണ്. നിങ്ങൾ അതുക്കും മേലെയാണ്. ജയ് ഹിന്ദ് രവീ...ജയ് ഹിന്ദ്....


https://www.facebook.com/Malayalivartha

























