തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് പത്രങ്ങളില്‍ പരസ്യം ; കായല്‍ കയ്യേറ്റത്തിന് മന്ത്രിയുടെ ന്യായീകരണവും

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് പത്രങ്ങളില്‍ പരസ്യം. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരിലാണ് പരസ്യം. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ തള്ളിയാണ് പരസ്യം. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിന് ന്യായീകരണവും നല്‍കുന്നുണ്ട്. ‘കായല്‍ കയ്യേറ്റമെന്ന ആരോപണങ്ങളും അതിലെ യാഥാര്‍ഥ്യങ്ങളും’ എന്ന തലക്കെട്ടോടെയാണ് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി മാനേജിംഗ് ഡയറക്ടര്‍ മാത്യു ജോസഫ് പരസ്യം നല്‍കിയിരിക്കുന്നത്.
തങ്ങള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന എല്ലാ ആരോപണങ്ങളും നൂറുശതമാനം അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്നാണ് പരസ്യത്തില്‍പറയുന്നത്. അരപേജ് പരസ്യമാണ് നൽകിയിരിക്കുന്നത്. മാർണ്ഡം കായൽ കൈയേറിയെന്നതുൾപ്പെടെയുള്ള ആറോളം ആരോപണങ്ങൾക്ക് പരസ്യത്തിൽ അക്കമിട്ട് മറുപടി നൽകിയിട്ടുണ്ട്.

കയ്യേറ്റം സംബന്ധിച്ച കലക്ടറുടെ റിപ്പോർട്ട‌് വസ്തുതാവിരുദ്ധമാണെന്നു ആരോപിക്കുന്ന പരസ്യത്തിൽ ഈ റിപ്പോർട്ട് വളച്ചൊടിച്ചുവെന്നും ഒരിഞ്ചു ഭൂമി പോലും തോമസ് ചാണ്ടി കൈയേറിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ബോയ ഉപയോഗിച്ചുള്ള പോള തടയലിനെയാണ് കയ്യേറ്റമായി മാധ്യമങ്ങൾ പെരുപ്പിച്ച് കാട്ടിയത്.
പോളതടയുന്നതിനുള്ള ഈ സംവിധാനത്തിന് ഇന്ത്യൻ വാട്ടർ വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും പരസ്യത്തിൽ പറയുന്നു. വലിയകുളം സീറോ ജെട്ടി റോഡിന്റെ നിർമാണം അനധികൃതമാണെന്നു പറയുന്നവർ അതിന്‍റെ ഗുണഭോക്താക്കളിൽ സാധാരണ നെൽകർഷകരുമുണ്ടെന്ന് മനസിലാക്കണമെന്നും ഈ റോഡ് ലേക്പാലസ് റിസോർട്ടിനു വേണ്ടിയാണ് ഉണ്ടാക്കിയത് എന്നുള്ള ആരോപണം സത്യത്തിനും നീതിക്കും എതിരായ വെല്ലുവിളിയാണെന്നും ചാണ്ടി “പരസ്യ’മായി പറയുന്നു.
https://www.facebook.com/Malayalivartha

























