ലക്ഷം പേരോടെ നഗരം കാവിക്കടലില്‍; മഹാ റാലിയില്‍ നട്ടം തിരിഞ്ഞ് ജനങ്ങള്‍

എ.ബി.വി.പി ഇന്ന് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചലോ കേരള മാർച്ചിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിക്കഴിഞ്ഞു. ഇന്നു രാവിലെ വിവിധ സംസ്ഥാന ഘടകങ്ങളുടെ ബാനറുകൾക്ക് കീഴിൽ അവർ മഹാറാലിയിൽ അണിനിരക്കുമ്പോൾ അനന്തപുരി ഒരു കൊച്ചുഭാരതമായി മാറും. നഗരമെങ്ങും കാവിക്കൊടിയാൽ അലങ്കൃതമായി.
റെയിൽവേ സ്റ്റേഷനിൽ പ്രതിനിധികളെ സ്വീകരിക്കാൻ പ്രത്യേകം സംവിധാനമൊരുക്കിയിട്ടുണ്ട്. ജമ്മുകാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, പോർട്ട് ബ്ലെയർ ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം പെൺകുട്ടികളുൾപ്പെടെയുള്ള വിദ്യാർത്ഥികൾ എത്തിക്കഴിഞ്ഞു. മണിപ്പൂർ, നാഗാലാൻഡ്, മിസോറം, അസാം, മേഘാലയ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഇന്നലെ വൈകിട്ടാണെത്തിയത്.
പെൺകുട്ടികൾക്ക് നഗരത്തിലെ കല്യാണമണ്ഡപങ്ങളിലും വീടുകളിലുമാണ് താമസമൊരുക്കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ജില്ലയിലെ 40 ഓളം കേന്ദ്രങ്ങളിലായി താമസിക്കും. ഇവരെ പ്രത്യേകം വാഹനങ്ങളിൽ രാവിലെ നഗരത്തിലെത്തിക്കും. പുത്തരിക്കണ്ടം മൈതാനത്താണ് പൊതുസമ്മേളനം. ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. ഇതിൽ പകുതിയോളം പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നായിരിക്കും. ഇവർക്കെല്ലാം ഉച്ചഭക്ഷണം പുത്തരിക്കണ്ടത്ത് വിതരണം ചെയ്യും.
സംഘപരിവാർ സംഘടനകളിലെ സ്ത്രീകളാണ് ഇവർക്ക് വേണ്ടി ചപ്പാത്തിയും കറിയുമൊക്കെ ഉണ്ടാക്കുന്നത്. റാലിക്ക് മുന്നോടിയായി അക്രമ രാഷ്ട്രീയത്തിനെതിരെ ഇന്നലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഗാന്ധിപാർക്കിലേക്ക് എ.ബി.വി.പി പ്രവർത്തകർ കൂട്ടയോട്ടം നടത്തി. എ.ബി.വി.പി അഖിലേന്ത്യ പ്രസിഡന്റ് നാഗേഷ് ഠാക്കൂർ ഫ്ലാഗ് ഓഫ് ചെയ്തു. ജനറൽ സെക്രട്ടറി വിനയ് ബിദ്രെ, സെക്രട്ടറിമാരായ മോണിക്ക ചൗധരി, ഒ. നിധീഷ്, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























