തിരുവോണദിവസം സഹോദരനുമായി വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങി; പിന്നെ കണ്ടെത്തിയതോ മാസങ്ങൾക്ക് ശേഷം ഉള്‍വനത്തില്‍ ചിതറിക്കിടക്കുന്ന അസ്ഥികളും തലയോട്ടിയുമായി...

തിരുവോണദിവസം വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയുടെ അസ്ഥികൂടം ഉള്‍വനത്തില്‍ കണ്ടെത്തി. തോലനൂര്‍ പേഴുംങ്കാട് തകരക്കുളമ്പ് മാധവന്റെ മകന്‍ മനോജി(17) ന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. സഹോദരനുമായി വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങുകയായിരുന്നു. തോലനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു മനോജ്. വീട്ടില്‍ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള വനത്തിനുള്ളിലാണ് അസ്ഥികൂടം കിടന്നിരുന്നത്.
വനംവകുപ്പ് ജീവനക്കാരും തൊഴിലാളികളും അതിര്‍ത്തിക്കല്ലുകള്‍ കണ്ടെത്തുന്നതിനായി വെട്ടിത്തെളിക്കുന്നതിനിടെയാണ് ഇരുള്‍ മരത്തില്‍ ലുങ്കിയും മറ്റും കണ്ടതെന്ന് പോലീസ് പറഞ്ഞു. പത്തു മീറ്ററിനുള്ളില്‍ മണ്ണില്‍ പല ഭാഗത്തായി തലയോട്ടിയും അസ്ഥികളും കണ്ടെത്തുകയായിരുന്നു. ധരിച്ചിരുന്ന ഷര്‍ട്ടും നിലത്തു കിടന്ന ചീപ്പും വീട്ടുകാര്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ തിരുവോണദിവസം ഉച്ചയോടെ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നു പോലീസ് പറഞ്ഞു.
മനോജിനെ കാണാനില്ലെന്നു കാണിച്ച് തൊട്ടടുത്ത ദിവസം കോട്ടായി പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പോലീസും വനപാലകരും നാട്ടുകാരും ചേര്‍ന്ന് ദിവസങ്ങളോളം തിരച്ചില്‍ നടത്തി. പോലീസ്‌നായയെയും ഉപയോഗിച്ചു. അസ്ഥികൂടം കണ്ടെത്തിയതിന് 20 മീറ്റര്‍ അകലെ വരെ നായ എത്തിയെങ്കിലും കനത്തവനമേഖലയായതിനാല്‍ തിരിച്ചു പോരുകയായിരുന്നു.
തൃശൂരില്‍ നിന്നെത്തിയ ഫോറന്‍സിക് അസിസ്റ്റന്റ് റിനി തോമസ് തെളിവുകള്‍ ശേഖരിച്ചു. അസ്ഥികൂടം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. കൊലപാതകമാണോ കാട്ടുമൃഗങ്ങള്‍ ആക്രമിച്ചതാണോ എന്ന സംശയത്തിലാണ് പോലീസ്.

https://www.facebook.com/Malayalivartha

























