മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെ തള്ളി അവകാശ വാദവുമായി മകള്‍ ദീപ രംഗത്ത്

അഞ്ചിന്റെ പൈസയെടുക്കാനില്ലാതെയും നോക്കാന്‍ ആളില്ലാതെയും മരണമടഞ്ഞ ജിഷയുടെ പിതാവ് പാപ്പുക്കുട്ടിയുടെ അക്കൗണ്ടിനെ ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍. പാപ്പുക്കുട്ടി മരിച്ചതോടെ മകള്‍ ദീപ പണത്തിന്റെ അവകാശവുമായി രംഗത്തെത്തി. അതേ സമയം നോമിനിയായി വച്ചിരിക്കുന്നത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെ. അതേസമയം പണത്തിനായി ജിഷയുടെ അമ്മയും രംഗത്തെത്തി.
തനിക്ക് നയാപൈസ വേണ്ടെന്നും നിയമോപദേശം തേടി അര്‍ഹതപ്പെട്ടവര്‍ക്ക് തുക കൈമാറുമെന്നും സരോജിനിയമ്മ പറഞ്ഞു. ബാങ്ക് ചട്ടപ്രകാരം നടപടിയെടുക്കട്ടെയന്ന് പൊലീസും. കൊല്ലപ്പെട്ട ജിഷയുടെ പിതാവും കഴിഞ്ഞ ദിവസം ദാരുണമായി മരണപ്പെടുകയും ചെയ്ത പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ അവശേഷിക്കുന്ന ലക്ഷങ്ങള്‍ ഇനി ആരുടെ കൈകളിലെത്തുമെന്ന കാര്യത്തില്‍ സംശയവുമുണ്ട്.
നിക്ഷേപകര്‍ മരണപ്പെട്ടാല്‍ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക നോമിനിക്ക് കൈമാറുക എന്നതാണ് ബാങ്കിന്റെ രീതിയെന്നും ഇതിന് തങ്ങള്‍ തയ്യാറാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇതെങ്ങിനെ ശരിയാവുമെന്നാണ് പാപ്പുവിന്റെ മകള്‍ ദീപ ചോദിക്കുന്നത്. പിതാവ് മരണപ്പെട്ടാല്‍ സ്വത്തുക്കളുടെ അനന്താരാവകാശികള്‍ ഭാര്യയും മക്കളുമാണെന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും അച്ഛന്റെ സ്വത്തില്‍ നയമപരമായി അവകാശം ഉന്നയിച്ചാല്‍ തനിക്കും മാതാവിനും ഇത് ലഭിക്കുമെന്നാണ് കരുതുന്നതെന്നും
മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നാണ് തന്റെ നിലപാടെന്നും ബാക്കിയുള്ള കാര്യങ്ങള്‍ വരും വഴിയെ കാണമെന്നുമാണ് താന്‍ കരുതുന്നതെന്നും ദീപ കൂട്ടിച്ചേര്‍ത്തു. പാപ്പുവിന്റെ തറവാട് വീടിനടുത്ത് താമസിച്ചുവരുന്ന മുന്‍ പഞ്ചായത്ത്് പ്രസിഡന്റ് സരോജിനിയമ്മയെയാണ് പാപ്പു ബാങ്കില്‍ തന്റെ അനന്തരാവകാശിയായി പരിചയപ്പെടുത്തി, രേഖകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
പാപ്പു സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് ചെയ്‌യതതെന്നും ബാങ്കില്‍ അക്കൗണ്ട് എടുത്ത് രേഖകള്‍ എല്ലാം പൂരിപ്പിച്ച് നല്‍കി, ആഴ്ച്ചകള്‍ക്ക് ശേഷം പാപ്പുതന്നെ തന്നോട് വിവരം വെളിപ്പെടുത്തുകയായിരുന്നെന്നുമാണ് സരോജിനിയമ്മ ഇത് സംമ്പന്ധിച്ച് മാധ്യമങ്ങളുമായി പങ്കുവച്ച വിവരം. ഇങ്ങിനെ ചെയ്തത് എന്തിനാണെന്ന് താന്‍ ചോദിച്ചപ്പോള്‍ മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണെന്നായിരുന്നു പാപ്പുവിന്റെ മറുപടിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ബാങ്ക് നിയമങ്ങള്‍ക്കനുസരിച്ചും ഇതര നിയമവശങ്ങള്‍ പഠിച്ചും തുക ആര്‍ക്ക് കൈമാറണമൈന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഈ തുകയില്‍ നയാപൈസ തനിക്കുവേണ്ടന്നും സരോജിനിയമ്മ വ്യക്തമാക്കി. പാപ്പുവും സഹോദരങ്ങളുമൊക്കെ കൃഷിപ്പണികള്‍ക്കും മറ്റുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ സരോജിനിയമ്മയുടെ വീട്ടിലെത്തിയിരുന്നു. പണ്ടു മുതല്‍ പാപ്പുവിന്റെ വീട്ടുകാരും ഈ കുടുംബവും തമ്മില്‍ അടുപ്പത്തിലുമായിരുന്നു. ഇതുമൂലമാവാം പാപ്പു സരോജിനിയമ്മയെ നോമിനിയാക്കിയതെന്നാണ് നാട്ടുകാരുടെ അനുമാനം.
പാപ്പുവിന്റെ തറവാട് വീട് സ്ഥിതിചെയ്യുന്ന ആറ് സെന്റ് സ്ഥത്തിന് എട്ട് അവകാശികള്‍ ഉണ്ടെന്നാണ് പുറത്തായ വിവരം. നേരത്തെ ജിഷകൊല്ലപ്പെട്ടപ്പോള്‍ മൃതദ്ദേഹം ഇവിടെ മറവ് ചെയ്യണമെന്ന് പാപ്പു താല്‍പര്യം അറിയിച്ചോള്‍ സഹോദങ്ങളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മൃതദ്ദേഹം മലമുറി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. മാറിയ സാഹചര്യത്തില്‍ ഈ വസ്തുവില്‍ പിതാവിനുള്ള അവകാശം ആശ്രിതരെന്ന നിലിയില്‍ തനിക്കും മാതാവിനുമാണ് വന്നുചേരെണ്ടതെന്നും ഇത് സംമ്പന്ധിച്ച് പിതാവിന്റെ വീട്ടുകാരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പാപ്പുവിന്റെ മകള്‍ മറുനാടനോട് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെ വീടിനടുത്ത് വെസ്‌റ്റേണ്‍ ഡയറി ഫാമിന് സമീപം റോഡിലാണ് പാപ്പു കുഴഞ്ഞ് വീണ് മരണപ്പെട്ടത്. വൈകുന്നേരം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമായത്. ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ മൂവായിരത്തില്‍പ്പരം രൂപ പൊലീസ് കണ്ടെത്തി.പാസ് ബുക്ക് പ്രകാരം കഴിഞ്ഞ സെപ്റ്റംമ്പര്‍ 17ന് 452000 രൂപ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി.തുടര്‍ന്ന് പാപ്പുവിന്റെ സാമ്പത്തീക ശ്രോതസ് പൊലീസ് വിശദമായി പരിശോധിച്ചു. സമ്പാദ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി.
കഴിഞ്ഞ മാര്‍ച്ചില്‍ അമ്പേദ്കര്‍ ഫൗണ്ടേന്‍ എന്ന സംഘടന പാപ്പുവിന് ബാങ്ക് അക്കൗണ്ട് വഴി 5 ലക്ഷം രൂപ കൈ മാറിയിരുന്നെന്നും ഇതില്‍ 432000 രൂപ നിലവില്‍ അവശേഷിക്കുന്നുണ്ടെന്നും ഇതോടെ പൊലീസ് സ്ഥിരീകരിച്ചു. ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിന്റെ കൈവശം ഇത്രയും തുക ഉണ്ടായിരുന്നു എന്നത് പൊലീസ് വെളിപ്പെടുത്തും വരെ നാട്ടുകാരും വീട്ടുകാരും അറിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha

























