രാത്രികാലങ്ങളിൽ കാറുമായെത്തും; പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ കവര്‍ച്ച നടത്തും; ആട് ആന്റണി സ്‌റ്റൈലില്‍ മോഷണം; ഒടുവിൽ ഷാഡോ പോലീസിന്റെ പിടിയിലായി

കൊല്ലം നഗരത്തിലും പരിസര ജില്ലകളിലും ഭീതിപരത്തി രാത്രികാലങ്ങളില്‍ കാറിലെത്തി പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.അജിതാ ബീഗം ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് ചെങ്കോട്ട വിശ്വനാഥ പുരം എം.എം കോളനിയില്‍ മുഹമ്മദ് സര്‍പ്പുദിയുടെ മകന്‍ അക്ബര്‍ ജിലാനി (28), തമിഴ് നാട് ചെങ്കോട്ട വിശ്വനാഥപുരം ലക്ഷ്മിനഗറില്‍ നൂറുദീന്റെ മകന്‍ അജ്മീര്‍ ഹാജ ഷെരീഫ് (25) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരുടെ കൂട്ടുപ്രതി ദിവാന്‍ ഒളി നേരത്തെ മോഷണ ശ്രമത്തിനിടെ പൊലീസ് പിടിയിലായിരുന്നു.
ഇവരുടെ സംഘാംഗങ്ങളായ മറ്റുള്ളവരെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ വരും ദിവസങ്ങളില്‍ പൊലീസ് പിടിയിലാകുമെന്നും കമ്മീഷണര്‍ അറിയിച്ചു. അക്ബര്‍ ജിലാനി കൊല്ലം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി ധവളക്കുഴി സുനാമി ഫഌറ്റില്‍ താമസിച്ചു വരികയായിരുന്നു.
ജില്ലയിലും പരിസര ജില്ലകളിലും ഈ അടുത്തകാലത്ത് പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണം വ്യാപകമായിരുന്നു. ആടു ആന്റണിയുടേതിന് സമാനമായ മോഷണങ്ങളാണ് പലയിടത്തും നടന്നത്. പൂട്ടിക്കിടക്കുന്ന വീടായതിനാലും സി.സി.റ്റി.വി ക്യാമറ ഉള്‍പ്പെടെ സര്‍വ്വതും മോഷണം നടത്തുന്നതിനാലും പൊലീസിന് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികള്‍ വലയിലായത്. അന്വേഷണ സംഘം കൊല്ലം നഗരത്തിലെയും, പരിസര ജില്ലകളിലെയും ഏകദേശം 200 ഓളം സി.സി.റ്റി.വി ക്യാമറകളും രണ്ടു ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിച്ച് തന്ത്രപരമായി പ്രതികളെ വലയിലാക്കുകയായിരുന്നു.
തമിഴ്‌നാട് ചെങ്കോട്ട സ്വദേശികളായ ഇവര്‍ അഞ്ചലില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വാഹനം വാടകയ്ക്ക് എടുത്ത ശേഷം ആ വാഹനത്തില്‍ കറങ്ങി നടന്നാണ് മോഷണം നടത്തുന്നത്. വീടിന് മുന്‍വശം ഗേറ്റ് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിപെട്ടാല്‍ സംഘം വാഹനം പാര്‍ക്ക് ചെയ്ത ശേഷം വീടിന്റെ മുന്‍വശത്തെ കതക് തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ച് സ്വര്‍ണം, പണം, ഗൃഹോപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആഹാര സാധനങ്ങള്‍ ഉള്‍പ്പെടെ സര്‍വ്വതും മോഷണം നടത്തും.
മോഷണം ചെയ്ത് കിട്ടുന്ന പണം ആഡംബര ജീവിതത്തിനും കാറില്‍ കറങ്ങി നടക്കുന്നതിനും വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിനുമാണ് സംഘം ഉപയോഗിച്ചിരുന്നത്. കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ഇരവിപുരം, കൊട്ടിയം, ശക്തികുളങ്ങര, കുണ്ടറ, കൊട്ടാരക്കര എന്നീ പൊലീസ് സ്റ്റേഷനുകളിലെ ഏകദേശം 20 ഓളം മോഷണക്കേസുകള്‍ക്ക് ഇവരുടെ അറസ്റ്റോടെ തുമ്പുണ്ടായി. പ്രതികളില്‍ നിന്നും സ്വര്‍ണ്ണം, എല്‍ സി ഡി ടി.വികള്‍, ലാപ്പ് ടോപ്പ്കള്‍, മൊബൈല്‍ ഫോണുകള്‍, ഡിവിഡി പ്ലേയറുകള്‍, വാച്ചുകള്‍, പ്രിന്റര്‍, ടാബുകള്‍, പെന്‍ഡ്രൈവുകള്‍, മറ്റ് ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഷിഹാബുദീന്‍, കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ജോര്‍ജ്ജ് കോശി, ഇരവിപുരം സി.ഐ പങ്കജാക്ഷന്‍, കൊട്ടിയം സി ഐ അജയ് നാഥ്, ഷാഡോ പൊലീസ് എസ്.ഐ വിപിന്‍ കുമാര്‍, ഇരവിപുരം എസ്.ഐ ഉമറുള്‍ ഫറൂഖ്, ഷാഡോ പൊലീസുകാരായ ഹരിലാല്‍, വിനു, സജു, സീനു, മനു, മണികണ്ഠന്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ഷാന്‍സിംഗ്, നിയാസ്, പ്രതാപന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























