കയ്യേറ്റം, വെല്ലുവിളി, സി.പി.ഐയുടെ എതിര്‍പ്പ്, കളക്ടറുടെ റിപ്പോര്‍ട്ട്, മുഖ്യമന്ത്രിയുടെ പരസ്യശാസന, ത്വരിതാന്വേഷണം, ഹൈക്കടതിയുടെ ജെ.സി.ബി ഉരുട്ടല്‍ അങ്ങനെ ചാണ്ടി കാണ്ഡം നീളുന്നു

പണത്തിന്റെ ഹുങ്കില്‍ എന്തും തന്റെ വരുതിക്ക് നിര്‍ത്താമെന്ന് വിചാരിച്ച ഗതാഗതമന്ത്രി തോമസ് ചാണ്ടി അവസാനം സ്വയം കുഴിച്ച കുഴിയില്‍ വീണു. ഈ ചെളിക്കുണ്ടില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിഞ്ഞേക്കില്ല. മന്ത്രി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന വിവാദം മൂന്ന് മാസം മുമ്പാണ് ഉണ്ടായത്. എന്നാലിത് പരമാവധി ഒതുക്കി തീര്‍ക്കാനാണ് സര്‍ക്കാരും എല്‍.ഡി.എഫും ശ്രമിച്ചത്. പക്ഷെ, സി.പി.ഐ ആദ്യമേ ഇടഞ്ഞു. അവരെ കയ്യിലെടുക്കാന്‍ ശ്രമിക്കാതെ പ്രകോപിപ്പിച്ചത് മന്ത്രിക്ക് വിനയായി. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറി റോഡും പാര്‍ക്കിംഗ് ഗ്രൗണ്ടും നിര്‍മിച്ചെന്നായിരുന്നു ആരോപണം.
താന്‍ ഒരു തുണ്ട് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ മന്ത്രിസ്ഥാനമല്ല എം.എല്‍.എ സ്ഥാനം വരെ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി നിയമസഭയില്‍ വെല്ലുവിളി നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. ഭരണകക്ഷിയിലും പ്രതിപക്ഷത്തും ശക്തമായ ബന്ധമുള്ള തോമസ് ചാണ്ടി തന്ത്രപരമായി നടത്തിയ കളിയായിരുന്നു ഇത്. നിയമസഭയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും കലിതുള്ളിയതല്ലാതെ ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ഒന്നും ചെയ്തില്ല. ഉമ്മന്‍ചാണ്ടിയാകട്ടെ കമാന്നൊരക്ഷരം പറഞ്ഞില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചില മന്ത്രിമാര്‍ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ അതിഥികളായി പോയെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആഞ്ഞടിച്ചതോടെ യു.ഡി.എഫ് നേതാക്കളുടെ പൊള്ളത്തരം വെളിച്ചത്തായി.
ചാണ്ടിയുടെ പണക്കൊഴുപ്പിന്റെ രുചിയറിഞ്ഞ പ്രതിപക്ഷം പക്ഷെ, മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാന്‍ തീരുമാനിച്ചതോടെ പ്രതിപക്ഷനേതാവ് കുട്ടനാട് സന്ദര്‍ശിക്കാന്‍ പോയി. മന്ത്രി കായല്‍ കയ്യേറിയിട്ടുണ്ടെന്ന് പറഞ്ഞു. പിന്നീട് വിജിലന്‍സിന് പരാതിയും നല്‍കി. അതിന്‍മേല്‍ ഡയറക്ടര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. ഇതിനിടെയാണ് മന്ത്രി കായല്‍ കയ്യേറിയിട്ടുണ്ടെന്നും രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് മന്ത്രി രാജിവയ്ക്കണമെന്ന് റവന്യൂമന്ത്രിയും സി.പി.ഐയും ആവശ്യപ്പെട്ടു. എന്നാല്‍ റവന്യൂമന്ത്രിയെ മറികടന്ന് മുഖ്യമന്ത്രി റവന്യൂ സെക്രട്ടറിയെ കൊണ്ട് നിയമോപദേശം തേടാമെന്ന് എഴുതി വാങ്ങിച്ചു. ഇതോടെ സി.പി.ഐ പ്രതിനിധിയായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ കേസ് ഏല്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് എ.ജിക്ക് കത്ത് നല്‍കി. കത്തിന് മറുപടി നല്‍കാതെ കേസ് സ്റ്റേറ്റ് അറ്റോര്‍ണി സോഹന്‍ വാദിക്കുമെന്ന് എ.ജി സി.പി സുധാകരപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കത്തിന് മറുപടി നല്‍കാതെ മാധ്യമങ്ങളിലൂടെ പ്രതികരിച്ച എ.ജിക്ക് മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
എ.ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. എ.ജിയും സര്‍ക്കാരും തമ്മില്‍ അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ബന്ധം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇതോടെ സി.പി.എമ്മും രംഗത്തെത്തി. എ.ജി ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് അവര്‍ക്കിഷ്ടമായില്ല. കാനം നടത്തിയ ജനജാഗ്രത യാത്ര കുട്ടനാട്ടിലെത്തിയപ്പോള്‍ തോമസ്ചാണ്ടി വേദിയില്‍ പരസ്യമായ വെല്ലുവിളി നടത്തി. തനിക്കെതിരെ ഒരു അന്വേഷണ സംഘത്തിനും ഒന്നും ചെയ്യാനാവില്ലെന്നും ഒരു ചെറുവിരലു പോലും തനിക്കെതിരെ അനങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ കാനം മൗനം പാലിച്ചു. വേദിയില്‍ നിന്നിറങ്ങിയ തോമസ് ചാണ്ടി താനിനിയും നിലംനികത്തുമെന്ന് മാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചു. 42 ഫ്‌ളോട്ടുകള്‍ ഇനിയും നികത്താനുണ്ട് വഴിക്ക് വേണ്ടി അതും നികത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി തോമസ് ചാണ്ടിയെ പരസ്യമായി ശാസിച്ചു. എങ്ങനെയും പൊല്ലാപ്പില്‍ നിന്ന് രക്ഷപെടുത്താന്‍ നോക്കുമ്പോള്‍ വീണ്ടും കുഴിയില്‍ ചാടിക്കാന്‍ നോക്കുന്നോ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചു. ഇതോടെ സി.പി.എം നിലപാടില്‍ മാറ്റം വന്നു.
മന്ത്രിയുടെ രാജിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും മുന്നണിയും തീരുമാനം എടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അതിന് തൊട്ട് മുമ്പത്തെ ദിവസം മന്ത്രിക്കെതിരെ കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മന്ത്രി കായല്‍ കയ്യേറി റോഡ് നിര്‍മിച്ചെന്ന് ആരോപിച്ച് ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. സുഭാഷ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്. തുടര്‍ന്ന് സുഭാഷിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പ്രതിഷേധം ഉയര്‍ന്നു. സുഭാഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്വയം മാറി നിന്നു. മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് എന്‍.സി.പി ദേശീയ സെക്രട്ടറി പ്രഭുല്‍ പട്ടേലും വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍മാസ്റ്ററും ഇക്കാര്യത്തില്‍ ഉറച്ചുനിന്നു. അതിനിടെ എ.ജിയുടെ നിയമോപദേശം മന്ത്രിക്കെതിരായി. ഇതോടെ രാജി അനിവാര്യമാണെന്ന് എല്‍.ഡി.എഫും സി.പി.എമ്മും തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. എന്നാല്‍ അപ്പോഴും എന്‍.സി.പി നിലപാട് മയപ്പെടുത്തിയില്ല. ഇതിനിടെ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ ഇങ്ങനെയൊരു ഹര്‍ജിക്ക് സാധുതയില്ലെന്ന് കോടതി രൂക്ഷവിമര്‍ശനം നടത്തി. പാവപ്പെട്ടവന്‍ ഭൂമികയ്യേറിയാല്‍ ജെ.സി.ബി ഉപയോഗിച്ച് ഒഴിപ്പാക്കില്ലായിരുന്നോ, മന്ത്രിക്ക് പ്രത്യേക നീതിയും നിയമവും ഉണ്ടോയെന്ന് ചോദിച്ച് കഴിഞ്ഞയാഴ്ചയും ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























