ആരുടെ കാലുപിടിച്ചും പണം നല്‍കിയും ഭീഷണിപ്പെടുത്തിയും കസേര ഉറപ്പിക്കാന്‍ ചാണ്ടി തയ്യാറാകുമോ?

ആരുടെ കാല് പിടിച്ചും പണമെറിഞ്ഞും ഭീഷണിപ്പെടുത്തിയും മന്ത്രിക്കസേര നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് തോമസ് ചാണ്ടി. മന്ത്രി ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആലപ്പുഴ കളക് ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് കാട്ടി ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തി. പിന്നാലെ മന്ത്രിക്ക് നിഷ്‌ക്കളങ്കത തെളിയിക്കാന്‍ കളക് ടറെ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ ഹര്‍ജി പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കളക്ടറെ സമീപിക്കുമോ എന്ന് സംശയമാണ്. കാരണം അത് ചാണ്ടിക്കും എന്‍.സി.പിക്കും വലിയ നാണക്കേടാകും. മാത്രമല്ല തന്റെ ഭാഗം കേള്‍ക്കാന്‍ കളക് ടര്‍ തയ്യാറായില്ലെന്നും തോമസ് ചാണ്ടി വിമര്‍ശനം ഉന്നയിച്ചിരുന്നു.
മന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന് കളക്ടര്‍ ടി.വി അനുപമ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായത്. 1957ലെ ഭൂ സംരക്ഷണ നിയമപ്രകാരം മന്ത്രി നിയമലംഘനം നടത്തിയെന്ന് ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് കളക്ടര്‍ കണ്ടെത്തിയത്. കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കിയ അഞ്ച് സെന്റ് വീതമുളള ഭൂമി പലരില്‍ നിന്ന് വാങ്ങി മന്ത്രി നികത്തുകയായിരുന്നു. കൂടാതെ പാടം നികത്തി പാര്‍ക്കിംഗ് ഗ്രൗണ്ടും റോഡും പണിതു. റിസോര്‍ട്ടിനായി അനധികൃതമായി കെട്ടിടങ്ങളും നിര്‍മിച്ചു. അങ്ങനെ നിരവധി നിയമലംഘനങ്ങള്‍ മന്ത്രി നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഹ തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ വാദിക്കാനെത്തിയിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കും മുമ്പ് കോടതി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകായായിരുന്നു. ഇനി കളക്ടറെ സമീപിക്കുകയോ വഴിയുള്ളൂ. അതേസമയം കയ്യേറ്റം സംബന്ധിച്ച പരിശോധനകള്‍ പൂര്‍ണമായിട്ടില്ലെന്നും ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്നും കളക്ടര്‍ അറിയിച്ചിരുന്നു. ഇതിനായി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല കൂടുതല്‍ ഉപഗ്രഹചിത്രങ്ങള്‍ കൂടി ലഭിച്ചാലേ കയ്യേറ്റത്തിന്റെ വ്യാപ്തി മനസിലാകൂ എന്നും കളക്ടര്‍ പറഞ്ഞിരുന്നു. അത് കൂടി പുറത്ത് വരുന്നതോടെ തോമസ് ചാണ്ടി കൂടുതല്‍ പരിങ്ങലിലാകും.
https://www.facebook.com/Malayalivartha

























