ജപ്പാൻ ചരക്കുകപ്പൽ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചെന്ന വിവരം വ്യാജം; പ്രതിഷേധവുമായി നാട്ടുകാർ

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ഉൾക്കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ 90 മത്സ്യത്തൊഴിലാളികളെ ജപ്പാൻ ചരക്കുകപ്പൽ രക്ഷിച്ചെന്നത് തെറ്റായ വിവരം. ഇതേ തുടർന്ന് രക്ഷാപ്രവർത്തനത്തിന് നഷ്ടപ്പെട്ടത് വിലപ്പെട്ട മണിക്കൂറുകൾ. കടലിൽ സംവിധാനമൊരുക്കി തീരസംരക്ഷണ സേനയും വിഴിഞ്ഞം ഹാർബറിൽ ആംബുലൻസും ഡോക്ർടർമാരും അടക്കം സർവ സന്നാഹങ്ങളുമായി ആരോഗ്യ വകുപ്പും മണിക്കൂറുകളോളമാണ് കാത്തുനിന്നത്. എന്നാൽ ഏറെ കഴിഞ്ഞിട്ടും കപ്പൽ എത്താത്തതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ തീരസംരക്ഷണ സേനയുടെ കപ്പലിന് നേരെ കല്ലെറിയുകയും മാദ്ധ്യമ പ്രവർത്തകരെയടക്കം പൂട്ടിയിടുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജപ്പാൻ കപ്പൽ കടലിൽ കുടുങ്ങിയ 60 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചെന്ന് വിവരം ലഭിക്കുന്നത്. ഇതിന് പിന്നാലെ 90 മത്സ്യത്തൊഴിലാളികൾ കപ്പലിൽ ഉണ്ടെന്നും വിവരം കിട്ടി. കപ്പൽ ഉടൻ തന്നെ വിഴിഞ്ഞം തീരത്തിനടുത്ത് എത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു. ഇതനുസരിച്ചാണ് വിഴിഞ്ഞത്ത് സംവിധാനങ്ങൾ ഒരുക്കിയത്. കപ്പലിനെ തിരഞ്ഞ് തീരസംരക്ഷണ സേനയുടെ രണ്ട് ബോട്ടുകൾ പുറപ്പെട്ടു.
എന്നാൽ ഇത്തരത്തിൽ ഒരു കപ്പലിനെ കണ്ടെത്താൻ ആയില്ലെന്ന് വൈകുന്നേരം ഏഴ് മണിയോടെ തിരിച്ചെത്തിയ തീരസംരക്ഷണ സേനയുടെ ബോട്ടുകൾ അറിയിച്ചതോടെ പ്രശ്നമായി. ക്ഷുഭിതരായ നാട്ടുകാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും മാദ്ധ്യമ പ്രവർത്തകരെയും ഹാർബറിനകത്ത് പൂട്ടിയിട്ടു. പിന്നീട് സ്ഥലത്തെത്തിയ പൊലീസാണ് രംഗം ശാന്തമാക്കിയതും ഇവരെ മോചിപ്പിച്ചതും.
അതേസമയം, ഓഖിയുടെ ഭീഷണി കേരള തീരത്ത് നിന്നും ഒഴിഞ്ഞെങ്കിലും കടലിൽ നാവിക സേനയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തുന്ന തിരച്ചിൽ തുടരുകയാണ്. ഇന്ന് രക്ഷപ്പെടുത്തിയ ഏഴ് പേരടക്കം മുന്നൂറോളം പേരെ തിരച്ചിൽ സംഘം രക്ഷപ്പെടുത്തി. ലക്ഷദ്വീപിലെത്തിയ കാറ്റ് മണിക്കൂറിൽ 145 കിലോമീറ്റർ വേഗം കൈവരിച്ച് അതിതീവ്ര വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്.
കാറ്റ് പിൻവാങ്ങിയെങ്കിലും കേരളത്തിൽ ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോവരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂറ്റൻ തിരമാലകൾ ഉണ്ടാവാമെന്നതിനാൽ തന്നെ കടൽത്തീരത്തേക്കുള്ള യാത്രകളും ഒഴിവാക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha
























