ഓഖി' ചുഴലിക്കാറ്റിൽ ബോട്ടുകളും വള്ളങ്ങളും തകർന്ന് നടുക്കടലിൽ കുടുങ്ങിപ്പോയ നൂറിലേറെ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത് കഴുകൻ കണ്ണ് ' എന്ന് വിളിപ്പേരുള്ള നാവികസേനയുടെ പി-8ഐ വിമാനം

ഓഖി' ചുഴലിക്കാറ്റിൽ ബോട്ടുകളും വള്ളങ്ങളും തകർന്ന് നടുക്കടലിൽ കുടുങ്ങിപ്പോയ നൂറിലേറെ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത് കഴുകൻ കണ്ണ് ' എന്ന് വിളിപ്പേരുള്ള നാവികസേനയുടെ പി-8ഐ (പൊസീജിയൻ 8 ഇന്ത്യ) വിമാനം.
തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ ഭീകര നാശം വിതച്ച് വീശിയടിച്ച ചുഴലിക്കാറ്റിൽ കടലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കഴുകൻ കണ്ണി'നെ ഇന്നലെ പുലർച്ചയാണ് തിരുവനന്തപുരത്തെത്തിച്ചത്. അന്തർവാഹിനികളെയും മുങ്ങിക്കപ്പലുകളെയും കണ്ടെത്താനുള്ള സാങ്കേതികവിദ്യയുള്ള വിമാനത്തിന്റെ വരവ് മുംബയിലെ പടിഞ്ഞാറൻ നാവിക കമാൻഡിൽ നിന്നാണ്.
ഈ വിമാനത്തിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും കപ്പലുകൾ രക്ഷാപ്രവർത്തനം നടത്തിയത്. തിരുവനന്തപുരത്തിന് 25 മൈൽ പടിഞ്ഞാറ് കീഴ്മേൽ മറിഞ്ഞു കിടന്ന ബോട്ടിന്റെയും, പരിസരത്തുണ്ടായിരുന്ന 18 മത്സ്യത്തൊഴിലാളികളുടെയും രക്ഷകനായത് ഈ വിമാനമാണ്. ഏത് പ്രതികൂല കാലാവസ്ഥയിലും പറക്കാനും, മാഗ്നറ്റിക് അനോമിലി ഡിറ്റക്ഷൻ, മൾട്ടിമോഡ് റഡാർ, മൊബൈൽ സാറ്റലൈറ്റ് സിസ്റ്റം തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് കടലിൽ നിരീക്ഷണം നടത്താനും കഴിയുന്നതാണ് ഈ വിമാനം.
239 യാത്രക്കാരുമായി കാണാതായ മലേഷ്യൻ എയർവേയ്സ് വിമാനത്തിനായി ഇന്ത്യൻ മഹാസമുദ്രത്തിൽ തെരച്ചിൽ നടത്താനും ഈ വിമാനം ഉപയോഗിച്ചിരുന്നു. പ്രത്യേക നിരീക്ഷണ റഡാറുള്ളതിനാൽ രാത്രി, പകൽ ദൗത്യങ്ങൾക്ക് പി-8ഐ വിമാനം ഉപയോഗിക്കാനാവുമെന്ന് നാവികസേനാ വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ ചുഴലിക്കാറ്റിൽ കടൽ ദുരന്തത്തിന്റെ ആഘാതം കുറച്ചത് വിവിധ കേന്ദ്രസേനകളുടെ സംയുക്ത രക്ഷാപ്രവർത്തനമാണ്. ഡൽഹിയിൽ ഓപ്പറേഷൻ സെന്റർ തുറന്ന് നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ രക്ഷാദൗത്യം ഏകോപിപ്പിച്ചു.
കോസ്റ്റ്ഗാർഡ് ചെന്നൈ കമൻഡാന്റ് നീരജ് തിവാരിയുടെ നേതൃത്വത്തിലായിരുന്നു. വിഴിഞ്ഞത്തെ രക്ഷാപ്രവർത്തനം. നേവിയുടെ സീ-കിംഗ് ഹെലികോപ്ടറുകളും മുംബയിൽ നിന്ന് കോസ്റ്റ്ഗാർഡ് കപ്പലുകളും കേരള തീരത്തെത്തി. ഡോക്ടർമാരുടെയും മുങ്ങൽ വിദഗ്ദ്ധരുടെയും സംഘത്തെ നാവികസേന സജ്ജമാക്കി. കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം ഡൽഹിയിൽ അടിയന്തര യോഗം ചേർന്ന് കേരള, തമിഴ്നാട്, ലക്ഷദ്വീപ് ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ രക്ഷാദൗത്യം വിലയിരുത്തി. വിഴിഞ്ഞത്ത് നിന്ന് കടലിൽ കാണാതായ 258 മത്സ്യത്തൊഴിലാളികളെ കണ്ടെത്തുകയായിരുന്നു ദൗത്യം. കന്യാകുമാരിയിൽ നിന്നുള്ള 16 പേരെ കോസ്റ്റ്ഗാർഡ് കപ്പലിൽ വിഴിഞ്ഞത്തെത്തിച്ചു.
പിന്നാലെ, തിരുവനന്തപുരത്തിന് 20 നോട്ടിക്കൽ മൈൽ അകലെ ചങ്ങാടത്തിൽ ഒഴുകിപ്പോയ എട്ട് പേരെ അത്യാധുനിക ലൈറ്റ് ഹെലികോപ്ടർ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ 2 പേരെ ഉടൻ രക്ഷപ്പെടുത്തി. ശേഷിച്ചവരെ നേവിയുടെ സീ-കിംഗ് ഹെലികോപ്ടറിൽ കരയ്ക്കെത്തിച്ചു. നിയന്ത്രണം വിട്ട് ഒഴുകിയ ഉരുവിലുണ്ടായിരുന്ന 24 പേരെ നാവികസേന കണ്ടെത്തി.
7 പേരെ എം.വി എനർജി ഓർഫ്യൂസ് കപ്പൽ രക്ഷിച്ചു. നാലുപേരെ ഐ.എൻ.എസ് ജമുനയും 5 പേരെ നാവികസേനാ ഹെലികോപ്ടറും രക്ഷപ്പെടുത്തി. ഉച്ചയോടെ ലക്ഷദ്വീപിലും കേരള തീരത്തെ ചിലയിടത്തും റെഡ് മെസേജ് ജാഗ്രത പ്രഖ്യാപിച്ചതോടെ കേന്ദ്രസേനകൾ കൂടുതൽ ജാഗരൂകരായി. ലക്ഷദ്വീപിൽ അഞ്ച് ബോട്ടുകൾ മുങ്ങിയെന്ന വിവരമെത്തിയതോടെ നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും ഡോണിയർ വിമാനങ്ങൾ തെരച്ചിലിന് സജ്ജരായി. കൊച്ചിയിൽ നിന്ന് രണ്ട് കപ്പലുകളെ നാവികസേന ലക്ഷദ്വീപിലേക്കയച്ചു. കൂടുതൽ മുങ്ങൽ വിദഗ്ദ്ധരെയും എത്തിച്ചു.
ഇതിനിടെ, കേന്ദ്ര ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങളെ നാഗർകോവിലിലും കന്യാകുമാരിയിലും വിന്യസിച്ചു. കൊച്ചിയിൽ നൂറിലേറെ ബോട്ടുകൾ കാണാതായെന്ന വിവരത്തെ തുടർന്ന് അഞ്ച് നാവികസേനാ കപ്പലുകളെ തെരച്ചിലിനിറക്കി. കൊച്ചിയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് രണ്ട് കോസ്റ്റ്ഗാർഡ് കപ്പലുകളും അയച്ചു. കോസ്റ്റ്ഗാർഡ് കപ്പൽ വൈഭവ് ' കന്യാകുമാരിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് വിഴിഞ്ഞത്തെത്തിച്ചു. ഇരുനൂറിലേറെ മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങിയതിലെ ഗൗരവം ശശി തരൂർ എം.പി കേന്ദ്രപ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനെ ബോദ്ധ്യപ്പെടുത്തി.
കോസ്റ്റ്ഗാർഡ് റീജിയണൽ കമാൻഡർ ഇൻസ്പെക്ടർ ജനറൽ നൗത്യാലിനെ നിർമ്മലാ സീതാരാമൻ ഫോണിൽ വിളിച്ചു. പിന്നാലെ, കോസ്റ്റ്ഗാർഡിന്റെ സമ്രാട്ട്, സി-427 കപ്പലുകൾ കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്തെത്തി. നാവികസേനയുടെ നിരീക്ഷക്, ജമുന, സാഗർധ്വനി കപ്പലുകൾ രക്ഷാപ്രവർത്തനത്തിനായി കേരള, ലക്ഷദ്വീപ് തീരത്തേക്കയച്ചു. തെരച്ചിലിനുള്ള വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ തിരുവനന്തപുരം ഓപ്പറേഷണൽ ഏരിയയിൽ സൗകര്യമൊരുക്കാൻ തിരുവനന്തപുരത്തെ സതേൺ എയർ കമാൻഡിന് പ്രതിരോധ മന്ത്രി നിർദ്ദേശം നൽകി. കൂറ്റൻ കപ്പലുകളുടെ സഞ്ചാരപാതയായ 100 നോട്ടിക്കൽ മൈൽ വരെ വിഴിഞ്ഞത്തുനിന്നുള്ള ബോട്ടുകളുണ്ടെന്ന വിവരം ഇതിനിടെ ലഭിച്ചു.
അതോടെ, കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്കരിയെ വിളിച്ച് ശശി തരൂർ സഹായംതേടി. തുടർന്ന്, കേരളതീരം വഴി പോകുന്ന എല്ലാ ചരക്കുകപ്പലുകൾക്കും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ജാഗ്രതാ നിർദ്ദേശം കൈമാറി. പുറംകടലിൽ അകപ്പെട്ടവരെ രക്ഷിക്കണമെന്ന അടിയന്തര നിർദ്ദേശം എല്ലാ കപ്പലുകളിലുമെത്തി.

ജാപ്പനീസ് ചരക്കുകപ്പൽ 60 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതായി ഉച്ചയോടെ നാവികസേനയ്ക്ക് സന്ദേശമെത്തി. വിഴിഞ്ഞത്ത് ഈ കപ്പൽ അടുപ്പിക്കാനാവാത്തതിനാൽ നാവികസേനയുടെ സംയുക്ത രക്ഷാസംഘം ഇവരെ തീരത്തെത്തിക്കും.
https://www.facebook.com/Malayalivartha


























