ആശങ്ക വിട്ടൊഴിയാതെ തലസ്ഥാനം; കണ്ടെത്താനുള്ളത് 102 പേരെ; കണ്ണീരും പ്രാർത്ഥനയുമായി ഉറ്റവരെ തിരഞ്ഞ് ബന്ധുക്കൾ

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ കടലിൽ അകപ്പെട്ട 102 മത്സ്യതൊഴിലാളികൾക്കായി ഇനിയും തെരച്ചിൽ തുടരുന്നു. ഇന്നലത്തേതുപോലെ വ്യോമസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്സ് മെന്റിന്റെയും ഹെലികോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ചാണ് തെരച്ചിൽ പുനരാരംഭിച്ചത്. കേന്ദ്ര, സംസ്ഥന ദുരന്ത നിവാരണ അതോറിട്ടികളിൽ നിന്നും സർക്കാരിൽ നിന്നും നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നും തെരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ജില്ലയിൽ പൂന്തുറ, അടിമലത്തുറ, വിഴിഞ്ഞം, വെട്ടുകാട് തുടങ്ങി ഭാഗങ്ങളിൽ നിന്നുപോയ മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഉറ്റവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളാണ് ഈ തീരങ്ങളിലെങ്ങും. ഉപജീവനത്തിനായി വീട്ടിൽ നിന്നും സന്തോഷത്തോടെ യാത്ര തിരിച്ച വീട്ടുകാർ എന്നെത്തുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ഉറ്റവർ. രാവിലെ രക്ഷാപ്രവർത്തന ബോട്ടുകൾ മടങ്ങിവരുന്നതും കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. ഓരോ ബോട്ടുകളും കരയ്ക്കെടുക്കുമ്പോൾ പ്രതീക്ഷയോടെ അവർ തീരത്തേക്കോടും. തങ്ങളുടെ ഉറ്റവർ അതിലുണ്ടോയെന്ന് അറിയാൻ. രാവിലെയും കാണാതായവർക്കായുള്ള കാത്തിരിപ്പ് ഈ തീരങ്ങളിൽ തുടരുകയാണ്. ദുരന്തത്തിൽ ഇന്നലെവരെ ആറ് പേരാണ് മരണപ്പെട്ടത്. 218 പേരെ രക്ഷപ്പെടുത്തിയിരുന്നു.
യന്ത്രത്തകരാറിനെ തുടർന്നും ഇന്ധനം തീർന്നും പുറം കടലിൽ ഒഴുകി നടക്കുന്ന ബോട്ടുകളിൽ കുടുങ്ങിയവരെയും തകർന്ന വള്ളങ്ങളിൽ തൂങ്ങി കടലിൽ കഴിയുന്നവരെയും അടിയന്തരമായി കരയ്ക്കെത്തിക്കാനുള്ള നടപടികളാണ് ഇന്ന് പുരോഗമിക്കുന്നത്. കിടപ്പാടം പണയപ്പെടുത്തിയും കടം വാങ്ങിയും സ്വന്തമാക്കിയ ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും തങ്ങൾക്കൊപ്പം കരയ്ക്കെത്തിക്കണമെന്ന നിലപാടാണ് അവർ രക്ഷാ പ്രവർത്തകരോട് പങ്കുവയ്ക്കുന്നത്.
ബോട്ടുകളും മത്സ്യ ബന്ധന ഉപകരണങ്ങളും കരയ്ക്കെത്തിക്കാമെന്നോ നഷ്ടപരിഹാരം സംബന്ധിച്ചോ സർക്കാരിൽ നിന്ന് ഉറപ്പ് നൽകണമെന്ന നിലപാടിൽ തുടരുന്ന ഇവർക്ക് ഭക്ഷണവും വെള്ളവുമുൾപ്പെടെ ഇന്നലെ എത്തിച്ചു നൽകിയിരുന്നു. ബന്ധുക്കളുടെ സഹായത്തോടെ അനുരഞ്ജനം നടത്തി ഇവരെ തീരത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. വിഴിഞ്ഞം, പൂന്തുറ, വലിയതുറ, അടിമലത്തുറ, വെട്ടുകാട്, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നും തമിഴ്നാട്ടിലെ കുളച്ചലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ് ഇപ്പോഴും കടലിലുള്ളത്.
തമിഴ്നാട്ടിലെ തൂത്തുക്കുടി, കുളച്ചൽ എന്നിവിടങ്ങളിൽ നിന്നും കടലിൽ കാണാതായവരും കേരള തീരത്തെത്തിയതായ അഭ്യൂഹത്തെ തുടർന്ന് തമിഴ്നാട് ഫിഷറീസ് ഉദ്യോഗസ്ഥരും ഇവിടേക്ക് എത്തുന്നുണ്ട്. കന്യാകുമായിരിൽ നിന്നും രാവിലെ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട അവർ തമിഴ് നാട്ടിലെ വിവിധ തീരങ്ങളിൽ കേരളത്തിൽ നിന്നുള്ള മത്സ്യതൊഴിലാളികൾ എത്തിയതായുള്ള സൂചനകളും കൈമാറിയിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ തീരങ്ങളിൽ രക്ഷപ്പെട്ടെത്തിവരെ ഉടൻ കൈമാറാൻ ജില്ലാ ഭരണകൂടം തമിഴ്നാട് സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.
ഓഖി ഭീതിയിൽ കഴിയുന്ന തീരപ്രദേശത്ത് കടലിൽ പോയ പകുതിയോളം മത്സ്യതൊഴിലാളികളെ സുരക്ഷിതരായി തിരികെയെത്തിക്കാനായത് ആശങ്കകൾക്ക് അയവ് വരുത്തിയിട്ടുണ്ട്. ഇതോടെ സംഘർഷം മുറ്റി നിന്ന തീരത്ത് ഇന്ന് തെരച്ചിൽ പ്രവർത്തനങ്ങൾക്ക് പ്രാദേശികമായുള്ള പിന്തുണയും സഹായവും ലഭിച്ച് തുടങ്ങി. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സർക്കാർ സഹായം പ്രഖ്യാപിക്കാനും സൗജന്യചികിത്സയും റേഷനുൾപ്പെടെയുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര കപ്പൽ ചാലിലൂടെ പോകുന്ന കപ്പലുകൾക്ക് ചുഴലി മുന്നറിയിപ്പിനൊപ്പം ബോട്ടുകളും മത്സ്യതൊഴിലാളികളും കടലിൽ കുടുങ്ങിയിട്ടുള്ള വിവരം കോസ്റ്റ് ഗാഡ് കൈമാറിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് ഇവരുടെ സഹായവും തേടിയിട്ടുണ്ട്. ബോട്ടുകൾ നിയന്ത്രണമില്ലാതെ പുറംകടലിൽ ഒഴുകി നടക്കുന്ന ബോട്ടുകൾ ചരക്കുകപ്പലുകളിൽ ഇടിക്കാനും കടൽക്ഷോഭത്തിൽ തകരാനും സാദ്ധ്യതയുണ്ടെന്ന് നാവികസേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ച് കപ്പലുകളും രണ്ട് വിമാനങ്ങളും തെരച്ചിൽ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.
കടൽ പ്രക്ഷുബ്ധമാണെങ്കിലും നാവികസേന രക്ഷാപ്രവർത്തനം തുടരുകയാണ്. തിരുവനന്തപുരത്തിന്റെ വടക്കൻ തീരമായ അഞ്ചുതെങ്ങിൽ ഏതാനും മത്സ്യതൊഴിലാളികൾ കടലിൽ ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് എസ്.ഐയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളുടെ സഹകരണത്തോടെ ഇവിടെയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
എന്നാൽ കടലിൽ നിന്ന് രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് , ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി എത്തിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ദുരന്തത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 82 പേർ ഇപ്പോഴും ചികിത്സയിലാണ്. ദുരന്തത്തിൽ മരണപ്പെട്ട പൂന്തുറ സ്വദേശി ലൂയിസ് സേവ്യർ (56), ക്രിസ്റ്റി സെൽവൻ (45) എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.
മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ മൈക്കിളിനെ രണ്ടാം വാർഡിലെ ഐ.സിയൂണിറ്റിലേക്ക് മാറ്റി. മൈക്കിളുൾപ്പെടെ 43 പേർ ഇവിടെ ചികിത്സയിലുണ്ട്. ജനറൽ ആശുപത്രിയിൽ 39 പേരാണ് ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha

























