റെയിൽവേ സ്റ്റേഷനിൽ നിന്ന് ലിഫ്റ്റ് നൽകി; തലയ്ക്കടിച്ച് ഹോട്ടലില്‍ കൊണ്ടുപോയി യുവാവിനെ പീഡിപ്പിക്കാൻ ശ്രമം...സംഭവം കോഴിക്കോട്

ഗവേഷക വിദ്യാര്‍ത്ഥിയ്ക്ക് നേരെ കോഴിക്കോട് പീഡനശ്രമം. ആല്‍ബിന്‍ കിഷോരിക്കാണ് ഇന്നലെ രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത്. അതിനിടെ സംഭവത്തിൽ പരാതി നൽകാനെത്തിയെ യുവാവിനെയും സുഹൃത്തിനെയും പോലീസ് അധിക്ഷേപിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം രാത്രി റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് ആൽബിൻ കിഷോരിയെ മർദ്ദിച്ചവശനാക്കി പീഡിപ്പിക്കാൻ ശ്രമിച്ചത്.
റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ ആൽബിൻ ഒരാളോട് വഴി ചോദിച്ചു. തുടർന്ന് താനും ആ വഴിക്കാണെന്ന് പറഞ്ഞ് ഇയാൾ ആൽബിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയി. സ്റ്റേഷന്‍ കഴിഞ്ഞിട്ടും വാഹനം നിര്‍ത്താതെയായതോടെ ആൽബിൻ ബഹളം വച്ചു. ഇതോടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ആൽബിനെ ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. ഹോട്ടലിൽ വച്ച് ഇയാൾ ആൽബിനെ പീഡിപ്പിക്കാൻ ശ്രമിച്ചുവത്രേ. ഹോട്ടലിൽ നിന്നും പുലർച്ചെയോടെയാണ് ആൽബിൻ രക്ഷപ്പെട്ടത്. തുടർന്ന് സംഭവത്തിൽ പരാതി നൽകാനെത്തിയപ്പോഴാണ് പോലീസുകാർ ആൽബിനെയും സുഹൃത്തിനെയും അധിക്ഷേപിച്ചത്.
അക്രമത്തില്‍ പരിക്കേറ്റ ആല്‍ബിന്‍ സുഹൃത്തിനൊപ്പം രാവിലെ അഞ്ചുമണിയ്ക്ക് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. ട്രാന്‍സ്ജെന്‍ഡര്‍ തന്റെ കൂടെയുണ്ടെന്നതിനാല്‍ ഇത്തരത്തിലുള്ളവരുടെ ഒന്നിച്ച് നടക്കുന്നതിനാലാണ് നിനക്ക് ഇത് നേരിടേണ്ടി വന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. തുടര്‍ന്ന് 12 മണിയോളം ഇവരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു.
ഇതിനിടെ ആൽബിനോട് മെഡിക്കൽ കോളേജിൽ പോയി വൈദ്യപരിശോധന നടത്താനും പോലീസ് ആവശ്യപ്പെട്ടു. പീഡനത്തിനിരയായവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടത് പോലീസിന്റെ ചുമതലയാണെന്നിരിക്കെയാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. പിന്നീട് സംഭവം നടന്നത് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ അല്ലെന്നും കസബ സ്റ്റേഷനിലാണെന്നും പറഞ്ഞ് ഇവരെ പറഞ്ഞയക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























