ഒടുവിൽ മുഖ്യമന്ത്രി എത്തി; ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

ഓഖി ചുഴലിക്കാറ്റല്‍പെട്ട് കടലില്‍ കാണാതായവരുടെ ബന്ധുക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു. നേരത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി ഇപ്പോൾ വിഴിഞ്ഞം മേഖലയിലാണ് സന്ദർശനം നടത്തുന്നത്. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കടകംപിള്ളി സുരേന്ദ്രൻ, മെഴ്‌സികുട്ടിയമ്മ തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. വിഴിഞ്ഞം സന്ദർശനത്തിന് ശേഷം പൂന്തുറ അടക്കമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും.
അതേസമയം, ഓഖി ചുഴലിക്കാറ്റ് മൂലം കടലില്‍ പെട്ടുപോയ അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ ഊര്‍ജിതമായി തുടരുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കി. നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ ഏകോപിച്ച് തീവ്രമായ തിരച്ചില്‍ തുടരും. എല്ലാ സൈനിക വിഭാഗങ്ങളും കോസ്റ്റ്ഗാര്‍ഡും സംസ്ഥാന സര്‍ക്കാരും ഏകോപിച്ച് പ്രവര്‍ത്തിച്ചു. കടലിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനമായ രക്ഷാപ്രവര്‍ത്തനമാണ് ഓഖി ചുഴലിയെത്തുടര്‍ന്ന് കേരളത്തിന്റെ തീരക്കടലില്‍ നടത്തിയത്. മൽസ്യത്തൊഴിലാളികളെക്കൂടി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാക്കാനും സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























