ട്രഷറിയില്‍ പണമില്ല; കലോത്സവ നടത്തിപ്പുകാര്‍ നെട്ടോട്ടത്തില്‍. സംസ്ഥാന ഖജനാവ് കാലിയായതോടെ മുൻപൊന്നുമില്ലാത്തവിധം പ്രതിസന്ധി.

ആലപ്പുഴ: ട്രഷറിയില്‍നിന്ന് പണം ലഭിക്കാത്തതിനാല്‍ റവന്യൂ ജില്ലാ കലോത്സവ നടത്തിപ്പുകാര്‍ നെട്ടോട്ടത്തില്‍. ആലപ്പുഴയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ധനമന്ത്രി തോമസ് ഐസക് ആയിട്ടുകൂടിയും ചെക്കുമായി ചെല്ലുന്ന അധ്യാപകരുടെ മുന്നില്‍ കൈമലര്‍ത്തുകയാണ് ട്രഷറി ഉദ്യോഗസ്ഥര്‍. ഡിസംബര്‍ മാസത്തെ ശമ്ബളവും പെന്‍ഷനും കൊടുക്കേണ്ടതിനാല്‍ ഒരു ബില്ലും മാറി നല്‍കേണ്ടെന്നാണ് ട്രഷറി ഓഫീസര്‍മാര്‍ക്ക് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാന ഖജനാവ് കാലിയായതോടെ മുൻപൊന്നുമില്ലാത്തവിധം പ്രതിസന്ധിയിലാണ് സർക്കാർ.
കലോത്സവം നടത്തിപ്പിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതില്‍ പത്തുലക്ഷം രൂപ നടത്തിപ്പിനുള്ള ചെലവിലേക്കായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി.ലതിക ചെക്കായി നല്‍കി. ഓരോ കമ്മിറ്റിക്കാര്‍ക്കും ഒരു ലക്ഷം രൂപവീതമൊക്കെയാണ് നല്‍കിയത്. എന്നാല്‍, ഇതുമായി ട്രഷറിയില്‍ ചെന്നവര്‍ക്ക് ഒരു രൂപപോലും കിട്ടിയില്ല.
മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലെ കണിച്ചുകുളങ്ങരയില്‍ നടക്കുന്നൂവെന്ന സവിശേഷത കൂടിയുണ്ട് ആലപ്പുഴ റവന്യൂജില്ലാ കലോത്സവത്തിന്. മത്സരങ്ങള്‍ തിങ്കളാഴ്ച തുടങ്ങും. ദിവസവും മൂവായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണമുള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കും പണം വേണം. ഓരോ കമ്മിറ്റിയുടെയും ചുമതലയുള്ള അധ്യാപകര്‍ സ്വന്തം കീശയില്‍നിന്ന് ചെലവഴിച്ചും കടംവാങ്ങിയുമൊക്കെയാണ് കാര്യങ്ങള്‍ നീക്കുന്നത്.
പ്രശ്നം ഗുരുതരമാകുക വിധികര്‍ത്താക്കള്‍ക്ക് പണം കൊടുക്കാന്‍ പറ്റാതാവുമ്ബോഴാണ്. വിദ്യാഭ്യാസ ഉപഡയറക്ടറാണ് പ്രതിഫലം നല്‍കേണ്ടത്. ഇതിനായുള്ള പത്തുലക്ഷം രൂപയുടെ ചെക്ക് കൈയില്‍ കൊണ്ടുനടക്കാന്‍ മാത്രമേ ഇവര്‍ക്കും കഴിയുകയുള്ളൂ. ധനമന്ത്രി നല്‍കിയ നിര്‍ദേശത്തിന് മന്ത്രി തന്നെ ഇളവു നല്‍കിയാലെ ട്രഷറിയില്‍നിന്ന് പണം കിട്ടുകയുള്ളൂ. ആലപ്പുഴ കലോത്സവത്തിന് മാത്രമായി ഇളവ് നല്‍കാനും കഴിയില്ല. മറ്റ് ജില്ലകളിലും കലോത്സവങ്ങള്‍ നടക്കുന്ന സമയമാണ്. പ്രശ്നം മന്ത്രിയെയും കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























