ഓഖി ചുഴലിക്കാറ്റില്‍ ബോട്ടു തകര്‍ന്ന് ഒൻപതുപേർ അടങ്ങുന്ന സംഘം നീന്തി കയറിയത് ലക്ഷദ്വീപിൽ ; ദ്വീപില്‍ എത്തിപ്പെട്ട സംഘത്തിൽ ഒരാൾ മരിച്ചു ; രണ്ടുപേരെ കാണാതായി

ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച ലക്ഷദ്വീപിലെ ആള്‍ത്താമസമില്ലാത്ത ദ്വീപില്‍ രക്ഷതേടിയ ഒന്‍പതംഗ മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ മരിച്ചനിലയില്‍. കന്യാകുമാരി സ്വദേശി ഫെബിനാണു മരിച്ചത്. കന്യാകുമാരിയില്‍നിന്ന് മത്സ്യബന്ധനത്തിനു പുറപ്പെട്ട രണ്ടു മലയാളികള്‍ ഉള്‍പ്പെടെയുള്ള 11 അംഗ സംഘം ചുഴലിക്കാറ്റില്‍ ബോട്ട് തകര്‍ന്നതിനെത്തുടര്‍ന്നാണ് കല്‍പേനിക്കു സമീപത്തെ ദ്വീപില്‍ നിന്തിക്കയറിയത്.
ഫെബിന്റെ സഹോദരനടക്കമുള്ള സംഘത്തിലെ മറ്റു രണ്ടു പേരെക്കുറിച്ചു വിവരമില്ല. കടല്‍ത്തീരത്തുനിന്ന സ്ത്രീകളാണ് ആളൊഴിഞ്ഞ ദ്വീപില്‍ അനക്കം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് കല്‍പ്പേനി നിവാസികളും പോലീസും ചേര്‍ന്ന് ബോട്ടിലെത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളെ കണ്ടത്. അവശനിലയിലായിരുന്നു ഇവര്‍. ദ്വീപില്‍ നീന്തിയെത്തിയ ശേഷമാണ് ഫെബിന്‍ മരിച്ചതെന്നു സംഘാംഗങ്ങള്‍ പറഞ്ഞു.
ഫെബിന്റെ മൃതദേഹം ഹെലിക്കോപ്ടറില്‍ കൊച്ചിയിലെത്തിച്ചു. മറ്റുള്ളവര്‍ കല്‍പ്പേനി ആശുപത്രിയില്‍ ചികിത്സയിലാണ്. കവരത്തി കില്‍ത്താന്‍ ദ്വീപിനു സമീപം രണ്ട് ഉരു മുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം നാവികസേന സ്ഥിരീകരിച്ചിട്ടില്ല. ചുഴലിക്കൊടുങ്കാറ്റില്‍നിന്നു രക്ഷപ്പെട്ട 100 മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ ദ്വീപിലുണ്ട്. ഇവരെ കല്‍പേനിയിലെ സ്കൂളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഓഖി അകന്നുപോയെങ്കിലും ദ്വീപുനിവാസികള്‍ക്ക് 48 മണിക്കൂര്‍ കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഖിയുടെ പ്രഹരത്തില്‍ ദ്വീപില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്.
മിനിക്കോയ്, കല്‍പ്പേനി ഭാഗത്താണ് കൂടുതല്‍ നാശം. കല്‍പ്പേനിയിലെ ഹെലിപ്പാഡ് വെള്ളം കയറി നശിച്ചു. ബോട്ട് ജെട്ടിയും നിരവധി വീടുകളും തകര്‍ന്നു. റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായി. കല്‍പേനിയില്‍ െവെദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും മിനിക്കോയി ഇരുട്ടിലാണ്. ''ഓഖി'' ചുഴലിക്കാറ്റില്‍ പെട്ട മത്സ്യബന്ധന ബോട്ടുകള്‍ വീണ്ടും മഹാരാഷ്ട്ര തീരത്ത്. 28 ബോട്ടുകളിലായി മലയാളികളടക്കം 321 മത്സ്യബന്ധനത്തൊഴിലാളികള്‍ കൂടി മഹാരാഷ്ട്ര തീരത്ത് എത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
രത്നഗിരി തീരത്ത് ഇവര്‍ സുരക്ഷിതരാണെന്നും ഫഡ്നാവിസ് അറിയിച്ചു. ഇവരില്‍ മൂന്നുപേര്‍ മലയാളികളാണ്. 23 പേര്‍ തമിഴ്നാട്ടില്‍നിന്നും രണ്ടുപേര്‍ കര്‍ണാടകയില്‍നിന്നുമുള്ളവരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.കഴിഞ്ഞദിവസം 68 ബോട്ടുകളിലായി 952 മത്സ്യത്തൊഴിലാളികള്‍ മഹാരാഷ്ട്രാ തീരത്ത് സുരക്ഷിതരായി എത്തിയിരുന്നു. ഇവയില്‍ 66 ബോട്ടുകള്‍ കേരളത്തില്‍നിന്നും രണ്ടെണ്ണം തമിഴ്നാട്ടില്‍നിന്നുമുള്ളവയാണ്. സിന്ധുദര്‍ഗ് തീരത്താണ് കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികളുമായി ബോട്ടുകള്‍ എത്തിയത്. ഇവര്‍ക്കുവേണ്ട സഹായമെത്തിക്കാന്‍ മാരിെടെം ബോര്‍ഡിനും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കിയതായും ഫഡ്നാവിസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























