ഉറ്റവരെ കണ്ടെത്താനായി ആറാംനാളത്തെ തിരച്ചില്‍...

സംസ്ഥാനത്ത് വ്യാഴാഴ്ച ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ 14 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ആരെയും തിരിച്ചറിഞ്ഞില്ല. തിരുവനന്തപുരത്ത് പത്ത് പേരുടെയും, കൊല്ലത്ത് മൂന്ന് പേരുടെയും ലക്ഷദ്വീപില്‍ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കിട്ടിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധത്തിലാണ്. ഇതോടെ സംസ്ഥാനത്ത് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 28 ആയി. 103 ബോട്ടുകളിലും വളളങ്ങളിലുമായി 1100 ഓളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയെന്നാണ് കണക്ക്.
കാറ്റില്‍പ്പെട്ട് മഹാരാഷ്ട്ര, മംഗലാപുരം, ഉഡുപ്പി, ലക്ഷദ്വീപ്, കോഴിക്കോട്, ബേപ്പൂര്‍ തീരങ്ങളില്‍ എത്തിയവരില്‍ 400 പേരേ ശനിയാഴ്ചയും , 183 പേരെ ഇന്നലെയും കോസ്റ്റ്ഗാര്‍ഡും, നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നാണ് കണക്ക്.
എന്നാല്‍ കാണാതായവരില്‍ 85 പേരെപ്പറ്റി ഇനിയും വിവരമില്ല. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കാതിരുന്നതാണ് മരണസംഖ്യ കൂടാനിടയാക്കിതെന്നാണ് ആക്ഷേപം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മത്സ്യതൊഴിലാളികളെ പങ്കെടുപ്പിച്ചിരുന്നില്ല. നേവിക്കാര്‍ സഹകരിക്കാന്‍ സമ്മതിച്ചില്ല, സര്‍ക്കാര്‍ അതില്‍ ഇടപെട്ടതുമില്ല. ഇതോടെ ലക്ഷ്യമില്ലാത്ത തെരച്ചിലാണ് നടക്കുന്നതെന്ന് മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞത്ത് നിന്ന് പള്ളിയുടെ സഹായത്തോടെ 26 വള്ളങ്ങളില്‍ നാട്ടുകാര്‍ തെരച്ചിലിറങ്ങി.
ജില്ലയില്‍ കണ്ണില്‍ കണ്ടതെല്ലാം പിഴുതെറിഞ്ഞു നീങ്ങിയ ഓഖി ചുഴലിക്കാറ്റിന്റെ കലി അടങ്ങിയപ്പോള്‍ ബാക്കിയായത് കണ്ണീര്‍ കടല്‍. മത്സ്യബന്ധനത്തിന് കടലില്‍ പോയി ഇനിയും മടങ്ങിവരാത്ത ഉറ്റവരെ കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് തീരവാസികളും ബന്ധുക്കളും. മരണസംഖ്യ ഉയരുന്നതും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങളും തീരപ്രദേശത്തെ പിടിച്ചുലയ്ക്കുകയാണ്.
ഇപ്പോള്‍ കിട്ടുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം ജീര്‍ണിച്ച നിലയിലാണ്. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും പരിശോധനകള്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് മത്സ്യത്തൊഴിലാളികള്‍ ഉറ്റവര്‍ക്കുവേണ്ടി കടലില്‍ സ്വന്തം നിലയില്‍ യാനങ്ങളിറക്കി പരിശോധന നടത്തുന്നു. പ്രളയബാധിത പ്രദേശത്തുനിന്ന് 580 പേരെ ക്യാമ്പുകളില്‍ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
122 പേര്‍ വിവിധ സര്‍ക്കാര്‍ ആശുപ്രതികളില്‍ ചികിത്സയില്‍ കഴിയുന്നതായി ഡി.എം.ഒ ഡോ. ജോസ് ജി. ഡിക്രൂസ് അറിയിച്ചു. 55 പേര്‍ മെഡിക്കല്‍ കോളേജിലും 62 പേര്‍ ജനറല്‍ ആശുപത്രിയിലും അഞ്ചുപേര്‍ ഫോര്‍ട്ട് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍ സുഖം പ്രാപിച്ചു വരുന്നുണ്ട്. രക്ഷപ്പെടുത്തുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ 13 ആംബുലന്‍സുകള്‍ 24 മണിക്കൂറും തീരപ്രദേശങ്ങളിലുണ്ട്. മൃതദേഹങ്ങള്‍ കണ്ടെടുത്താലുടന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
ഓഖി ചുഴലിക്കാറ്റില്‍ ഉഗ്രതിരമാലകളില്‍ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും ഭയപ്പാടില്‍ നിന്ന് കരകയറിയിട്ടില്ല. മരണം മുന്നില്‍ കണ്ട നിമിഷങ്ങളുടെ ഞെട്ടല്‍ കാരണം ചിലര്‍ മാനസികാസ്വാസ്ഥ്യം കാട്ടുന്നുണ്ട്. അങ്ങനെയുള്ള 20 പേര്‍ക്ക് പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയില്‍ കൗണ്‍സലിംഗ് നല്‍കിയതായി ഡി.എം.ഒ അറിയിച്ചു.
ഇന്നലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തീരപ്രദേശത്ത് സന്ദര്‍ശനം നടത്തി. പ്രതിരോധമന്ത്രി നിര്‍മ്മലസീതാരാമന്‍ ഇന്നെത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തിയ പ്രതിരോധമന്ത്രി കന്യാകുമാരിയിലേക്ക് പോയി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നലെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം ഇതുവരെ തൃപ്തികരമാണെന്നാണ് മുഖ്യമന്ത്രി പിന്നീട് പറഞ്ഞത്.
https://www.facebook.com/Malayalivartha


























