കൊഞ്ചം അമേതി.... വേദനയില്‍ പങ്ക് ചേര്‍ന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ; കടലില്‍ പോയ അവസാന ആളേയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരും; യുദ്ധക്കപ്പല്‍ വരെ ഉപയോഗിക്കുന്നു

ഓഖി ദുരന്തത്തില്‍ പെട്ട കടലില്‍ പോയ അവസാന ആളേയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വാക്കുകള്‍ മത്സ്യ തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകി. തമിഴില്‍ സംസാരിച്ച് അവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് എല്ലാവരേയും കൈയ്യിലെടുക്കുകയായിരുന്നു. വിഴിഞ്ഞത്തും പൂന്തുറയിലും എത്തിയാണ് മന്ത്രി മത്സ്യതൊഴിലാളികളെ കണ്ടത്.
യുദ്ധക്കപ്പല്‍ വരെ തിരച്ചിലിന് ഉപയോഗിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കന്യാകുമാരി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി. കോവളത്ത് അവലോകന യോഗം നടത്തിയ ശേഷം മന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചു. അതിന് ശേഷമാണ് നിലപാട് അറിയിച്ചത്.
നിങ്ങള്‍ ശാന്തതയോടെ ഇരിക്കണം. നിങ്ങളുടെ സഹാദരനായാലും ഭര്‍ത്താവായാലും മക്കളായാലും എല്ലാവരും തിരിച്ചുവരും. ഞാന്‍ ഉറപ്പ് നല്‍കുന്നു. വൈകാരിക പ്രകടനങ്ങള്‍ ഒഴിവാക്കണം. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രിക്കെതിരെ ആരും വിഴിഞ്ഞത്ത് പ്രതിഷേധിച്ചില്ല. ഇന്നലെ മുഖ്യമന്ത്രി എത്തിയപ്പോള്‍ വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ പ്രതിരോധ മന്ത്രിക്ക് പഴുതുകളടച്ച സുരക്ഷയാണ് ഒരുക്കിയത്. എന്നാല്‍ പരാതി പറഞ്ഞതല്ലാതെ ആരും കേന്ദ്രമന്ത്രിയ്‌ക്കെതിരെ തിരിഞ്ഞില്ല. തമിഴിലായിരുന്നു മത്സ്യത്തൊഴികാളികളെ കേന്ദ്രമന്ത്രി അഭിസംബോധന ചെയ്തത്.
മറ്റ് തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. സുനാമി അടിച്ച സമയത്തേക്കാളും വലിയ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. പ്രതിരോധമന്ത്രിയുടെ വാക്കുകളെ പ്രതീക്ഷയോടെയാണ് തീരം എടുത്തത്. മന്ത്രിമാരായ കടകംപള്ളി സൂരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവരും മന്ത്രിയോടൊപ്പമുണ്ട്. രാവിലെ 11 മണിയോടെ മന്ത്രി മുഖ്യമന്ത്രിയെ കാണും. പൂന്തുറയും മന്ത്രി സന്ദര്‍ശിക്കും. മുഖ്യമന്ത്രിയുമായും പ്രതിരോധ മന്ത്രി പ്രത്യേക ചര്‍ച്ച നടത്തും. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്ര സഹായം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
രാവിലെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. ജില്ലാ കളക്ടര്‍, നാവികസേന,തീരദേശ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. ഞായറാഴ്ച വൈകുന്നേരം കന്യാകുമാരിയില്‍ എത്തിയ മന്ത്രി കന്യാകുമാരിയില്‍ ഓഖി ചുഴലിക്കാറ്റ് വിതച്ച നഷ്ടങ്ങള്‍ വലയിരുത്തി. തുടര്‍ന്ന് ശുചീന്ദ്രത്ത് എത്തി പഴയാറ് വെള്ളം കെട്ടിയ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.നാഗര്‍കോവില്‍, ചുങ്കാന്‍കട,വില്ലുക്കുറി കാരവിള ഭാഗങ്ങളിലെ കൃഷിനാശവും മന്ത്രി വിലയിരുത്തി. കൊല്ലങ്കോട്ടും, നീരോടിയിലും മത്സ്യത്തൊഴിലാളികളെയും കണ്ടു. കളക്ടറുമായി നാശ നഷ്ടങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച നടത്തി.
ഓഖി ചുഴലിക്കാറ്റില്‍ പെട്ടു നിയന്ത്രണം വിട്ട കേരളത്തില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ഇറാന്‍, ഒമാന്‍ തീരത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്നു വിദഗ്ദ്ധര്‍ പറയുന്നുണ്ട്. കാറ്റിന്റെ ദിശ വിലയിരുത്തിയാണ് ഈ നിഗമനം. നാവിക, വ്യോമ, തീരസേനകളുടെ സംയുക്ത തിരച്ചില്‍ ഈ മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചേക്കും. ഇതിനുള്ള സാധ്യതയും പ്രതിരോധ മന്ത്രി തിരക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റുണ്ടായ 30 മുതല്‍ കടലിലെ കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറു കേന്ദ്രീകരിച്ചാണ്. ചുഴലിക്കാറ്റിന്റെ ദിശയ്ക്കനുസരിച്ചു കടലൊഴുക്കിന്റെ ഗതിയും മാറിയിട്ടുണ്ട്. കന്യാകുമാരി ഉള്‍പ്പെടെ മേഖലകളില്‍നിന്നുള്ള പല മല്‍സ്യത്തൊഴിലാളികളും കേരളത്തിന്റെ തീരത്ത് എത്തിയതും കേരളത്തിന്റെ വടക്കന്‍ ജില്ലയില്‍നിന്ന് ആഴക്കടലിലേക്കു പോയവര്‍ മഹാരാഷ്ട്ര തീരത്തെത്തിയതും ഈ കാറ്റില്‍പെട്ടാണ്.
കാറ്റു തുടങ്ങി അഞ്ചു ദിവസമായിട്ടും വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളില്‍ നിന്നും ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ വിവരം കിട്ടാനുണ്ട്. ഇനി 96 മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്. വ്യോമ, നാവികസേനകള്‍ക്കും കോസ്റ്റുഗാര്‍ഡുകള്‍ക്കും പുറമേ മത്സ്യത്തൊഴിലാളികളും തെരച്ചിലിനായി രംഗത്തിറങ്ങിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നു മരിച്ചവരുടെ എണ്ണം 23 ആയി. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പ്പെട്ട 66 പേരെ രക്ഷിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തിലും ലക്ഷദ്വീപിലുമായാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ഇന്നലെ എട്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹംകൂടി കണ്ടെടുത്തു. തിരുവനന്തപുരത്ത് അഞ്ചും കൊല്ലത്ത് മൂന്നും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പലതും പൂര്‍ണമായി വികൃതമായതിനാല്‍ തിരിച്ചറിയാനായിട്ടില്ല. വരുംദിവസങ്ങളില്‍ മരണസംഖ്യ ഉയരുമെന്നാണ് കണക്കുകൂട്ടല്‍. കണ്ടെത്താനുള്ളത് 92 മത്സ്യത്തൊഴിലാളികളെയാണെന്നു റവന്യു വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, കടലില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കൃത്യമായ കണക്ക് റവന്യൂ വകുപ്പിനോ ഫിഷറീസ് വകുപ്പിനോ ഇല്ലെന്നും ആരോപണമുണ്ട്. മത്സ്യത്തൊഴിലാളികള്‍ പറയുന്നത് ഇരുനൂറിലധികം പേര്‍ ഇപ്പോഴും കടലിലുണ്ടെന്നാണ്.
https://www.facebook.com/Malayalivartha


























