പിണറായി വിജയനെയും കടകംപള്ളി സുരേന്ദ്രനെയും മേഴ്സിക്കുട്ടിയമ്മയെയുമല്ല മത്സ്യതൊഴിലാളികൾ തടഞ്ഞുവയ്ക്കേണ്ടത്; യഥാർത്ഥത്തിൽ തടഞ്ഞുവയ്ക്കേണ്ടയാൾ ഇപ്പോഴും കർട്ടനു പിന്നിൽ ഒളിഞ്ഞിരിക്കുന്നു

ഓഖിയുടെ രൂപത്തിലാണ് സി പി ഐ ഇത്തവണ മുഖ്യമന്ത്രിക്ക് പണി കൊടുത്തത്. ദുരന്തനിവാരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി റവന്യുമന്ത്രിയാണ്. എന്നാൽ ഓഖിയിൽ സംഭവിച്ച എല്ലാ പാളിച്ചകൾക്കും ഉത്തരവാദിയായി മുഖ്യമന്ത്രി മാറി. റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ഇത്തവണയും നൈസായി ഊരി. സി പി എം മന്ത്രിമാരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടുകയായിരുന്നു ഇ.ചന്ദ്രശേഖരൻ.
ഓഖി വരുന്നുണ്ടെന്ന വിവരം നേരത്തെ സർക്കാർ അറിഞ്ഞു എന്നാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നറിയിപ്പ് കൈമാറിയെന്നാണ് പരസ്യമായി പറഞ്ഞത്. എന്നാൽ അതാണോ ചെയ്യേണ്ടിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു രേഖ കൈമാറിയിട്ട് ചുമ്മാതിരിക്കേണ്ടയാളാണോ ചീഫ് സെക്രട്ടറി? അദ്ദേഹം അത് കൈമാറേണ്ടത് റവന്യം മന്ത്രിക്കും റവന്യം സെക്രട്ടറിക്കുമല്ലേ? എന്നിട്ട് എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല ?
ചീഫ് സെക്രട്ടറിയോട് ആരും ഇത് സംബന്ധിച്ച് ഒരു വിശദീകരണം പോലും ചോദിച്ചില്ല. വിശദീകരണം ചോദിച്ചില്ലെങ്കിലും അത് പറയാനുള്ള ബാധ്യത ചീഫ് സെക്രട്ടറിക്കുണ്ട്. എന്നാൽ അങ്ങനെ എന്തെങ്കിലും നടന്നതായി ആർക്കും അറിയില്ല. മുഖ്യമന്ത്രിയാകട്ടെ പരസ്യമായ വിമർശനങ്ങൾക്ക് മുമ്പിൽ തളർന്നു.
എക്കാലത്തെയും വലിയ രാഷ്ട്രീയ വൈരികളായ ബി ജെ പി സർക്കാരാണ് സംസ്ഥാന ഭരണത്തെ സഹായിച്ചത്. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും അൽഫോൻസ് കണ്ണന്താനവും പിണറായിയെ സഹായിച്ചു. മുന്നറിയിപ്പ് സംബന്ധിച്ച് വിവാദം വേണ്ടെന്നാണ് ഇരുവരും പറഞ്ഞത്. സ്ലൈക്ലോൺ സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്ന സംവിധാനം വേണ്ടത്ര ഫലപ്രദമല്ലെന്നാണ് കേന്ദ്ര മന്ത്രിമാർ പറഞ്ഞത്. എന്നാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് ഒരു സാദാ മുന്നറിയിപ്പെങ്കിലും റവന്യു വകുപ്പിനു നൽകാമായിരുന്നു. എങ്കിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമായിരുന്നില്ല. അതാണ് കടൽത്തീരത്തെ പ്രതിഷേധം ഇപ്പോഴും അവസാനിക്കാത്തതിന് കാരണം.
കടകംപള്ളിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും മാത്രമല്ല പിണറായിയുടെയും നില ഓഖിക്ക് ശേഷം പരുങ്ങലിലായിരിക്കുകയാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമനൊപ്പം പൂന്തുറയിലെത്തിയ സംസ്ഥാന മന്ത്രിമാരെ ജനം കൂവിയോടിച്ചു. കടകം പള്ളിയുടെ നിലയാണ് കൂടുതൽ പരുങ്ങലിൽ. അദ്ദേഹത്തിന്റെ കഴക്കൂട്ടം മണ്ഡലത്തിലെ വോട്ടർമാരാണ് കൂടുതൽ പ്രകോപിതരായത്. അതിനർത്ഥം അടുത്ത തവണ അദ്ദേഹം നിലം തൊട്ടില്ല എന്നാണ്.
2004ൽ സുനാമി വന്നപ്പോൾ റവന്യം മന്ത്രി കെ എം മാണിയായിരുന്നു. അദ്ദേഹമാണ് രക്ഷാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. ഇരുവരും ചേർന്ന് ഭരണത്തിന് പോറൽ ഏൽക്കാതെ പിടിച്ചു നിർത്തി. ജില്ലാ കളക്ടറുടെ ഭാഗത്തും ഗുരുതരമായ വീഴ്ചകളുണ്ടായി. റവന്യുമന്ത്രിയുടെ വീഴ്ചയാണ് എടുത്തു പറയേണ്ടത്.
അതിന് അദ്ദേഹം മറുപടി പറഞ്ഞേ മതിയാകൂ. അതോ ദുരന്തത്തിലും സി പി ഐ, സി പി എം തർക്കമുണ്ടോ എന്ന് സംശയിക്കുന്നവർ ഉണ്ട്. മന്ത്രി ചന്ദ്രശേഖരനെ തൊടുവിച്ചില്ല എന്ന് പരാതി പറയുന്ന സി പി ഐ ക്കാരുമുണ്ട്. ഏതായാലും സംസ്ഥാന ഭരണകൂടത്തിന്റെ പരാജയമായി സംഭവത്തെ കേരളം വിലയിരുത്തി കഴിഞ്ഞു.
https://www.facebook.com/Malayalivartha

























