ആദ്യ ദിവസം മുഖ്യമന്ത്രി തീരദേശം സന്ദര്‍ശിച്ചിരുന്നെങ്കില്‍ ഒരു വിവാദവും ഉണ്ടാകില്ലായിരുന്നു; ഇനിയെങ്കിലും ദാര്‍ഷ്ട്യം കുറയ്ക്കൂ...

ആര്‍.എസ്.എസുകാര്‍ ഉയര്‍ത്തിപ്പിടിച്ച വാള്‍ മുനകള്‍ക്ക് നടുവിലൂടെ ഞാന്‍ നടന്ന് പോയിട്ടുണ്ടെന്നും മുഖ്യമന്ത്രിയായ പിണറായി വിജയന് ചില കാര്യങ്ങളില്‍ നിയന്ത്രണമുണ്ടെന്നും മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയന്‍ ഇന്ദ്രനേം ചന്ദ്രനേം ഭയക്കില്ലെന്നും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മംഗലാപുരത്ത് വെല്ലുവിളി നടത്തിയ പിണറായി വിജയന്‍ ഞായറാഴ്ച മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം ഭയന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാറില്‍ രക്ഷപെട്ടു. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയിലെ ചില നേതാക്കന്‍മാരുടെയും ദാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയായി ഇത്. ചുഴലിക്കാറ്റ് വിതച്ച് മല്‍സ്യത്തൊഴിലാളികളെ കാണാതാവുകയും, ചിലര്‍ മരിക്കുകയും ചെയ്തിട്ടും നാല് ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി സംഭവസ്ഥലത്തെത്തിയത്.
കേരളത്തിലെ ജനങ്ങളുടെ നാഥന്‍ എന്ന നിലയില്‍ ഇത്രയും വലിയൊരു ദുരന്തം ഉണ്ടായ അന്ന് തന്നെ മുഖ്യമന്ത്രി തീരദേശങ്ങള്‍ സന്ദര്‍ശിക്കേണ്ടതായിരുന്നു. ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മതന്റെ ഓഫീസിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചാല്‍ മതിയെന്ന തീരുമാനത്തിലായിരുന്നു മുഖ്യമന്ത്രി. ആദ്യദിവസം തന്നെ മുഖ്യമന്ത്രി തീരപ്രദേശങ്ങളില്‍ എത്തിയിരുന്നെങ്കില്‍ ഇന്നലെ ഇത്രയും പ്രതിഷേധം ഉണ്ടാകില്ലായിരുന്നു. ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള മന്തി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്കൊപ്പം എത്തിയിട്ട് മടങ്ങി. അല്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങളറിയാന്‍ അദ്ദേഹം മെനക്കെട്ടില്ല. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയും മാത്രമാണ് സംഭവസ്ഥലങ്ങളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ഷോ തനിക്ക് പറ്റില്ലെന്ന് പറഞ്ഞാണ് പിണറായി വിജയന്‍ തീരദേശത്ത് സന്ദര്‍ശനം നടത്താഞ്ഞത്. മുമ്പ് , കൊല്ലപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മയെ കാണാന്‍ പോലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. എല്ലാ സ്ഥലത്തും മുഖ്യമന്ത്രി എത്തണമെന്ന് നിര്‍ബന്ധമില്ല. പക്ഷെ, ദുരിതാശ്വാസവും മറ്റ് പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായിരിക്കണം. അതില്ലാത്തത് കൊണ്ടാണ് ജനങ്ങള്‍ രോക്ഷാകുലരായത്. മാത്രമല്ല ഇത്രയും വലിയ ദുരന്തം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുക തന്നെ വേണമായിരുന്നു എന്നാണ് സമൂഹത്തിന്റെ വിവിധമേഖലകളില്‍ നിന്നുയരുന്ന അഭിപ്രായം.
ദുരന്തം നടന്ന ദിവസം മുഖ്യമന്ത്രി തീരദേശത്ത് എത്തി കടലില്‍ പോയവരുടെ വിവരങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനും അതിനനുസരിച്ച് രക്ഷാപ്രവര്‍ത്തനങ്ങളും മറ്റും ഏകോപിപ്പിച്ചിരുന്നെങ്കില്‍ പ്രതിഷേധനങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകില്ലായിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം തുടക്കത്തില്‍ പരാജയമായിരുന്നു. അതുകൊണ്ടാണ് മല്‍സ്യത്തൊഴിലാളികള്‍ സ്വന്തംനിലയില്‍ പരിശോധനയ്ക്ക് ഇറങ്ങിയത്. മാത്രമല്ല കാണാതായവരുടെ പട്ടിക പള്ളിക്കമ്മിറ്റിക്കാരാണ് ശേഖരിച്ചത്. ഇതെല്ലാം വലിയ വീഴ്ചയാണ്.
https://www.facebook.com/Malayalivartha

























