മേഴ്‌സിക്കുട്ടിയമ്മയുടെ സംസാരം പരിധിവിട്ടു, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ല

ഓഖി ചുഴലക്കാറ്റ് ദുരിതംവിതച്ച തിരുവനന്തപുരത്തെ തീരദേശമേഖലയില്‍ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ചെല്ലുമ്പോഴെല്ലാം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇത് തുടരുന്നു. തിങ്കളാഴ്ച കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എത്തിയപ്പോള്‍ കൂടെ ചെന്ന മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ജനരോക്ഷം ആളിക്കത്തി. മന്ത്രി പിന്‍വാങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി ഇടപെട്ട് മല്‍സ്യത്തൊഴിലാളികളെ ശാന്തരാക്കുകയായിരുന്നു. തനിക്കെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായി മേഴ്‌സിക്കുട്ടിയമ്മ ചൂണ്ടിക്കാണിച്ച കാര്യമാണ് മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. തിരുവനന്തപുരത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് വികാരപ്രകടനം കൂടുതലാണെന്നും ഇതിന് അവരെ കുറ്റപ്പെടുത്താനാവില്ലെന്നും മന്ത്രി ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു.
കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കാത്തതിന്റെയും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാത്തതിന്റെയും പേരിലാണ് മല്‍സ്യത്തൊഴിലാളികള്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയ്ക്കും എതിരെ തിരിഞ്ഞത്. ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ് തിരുവനന്തപുരത്തെ മല്‍സ്യത്തൊഴിലാളികളെ കുറിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇത്തരം പ്രസ്താവന നടത്തിയത്. തിരുവനന്തപുരത്തെ മാത്രമല്ല കൊല്ലത്തെയും കൊച്ചിയിലെയും മല്‍സ്യത്തൊഴിലാളികള്‍ക്ക് വികാരപ്രകടനം കൂടുതലാണെന്ന് ചാനലില്‍ ചര്‍ച്ച നടത്തിയയാള്‍ ചൂണ്ടിക്കാണിച്ചെങ്കിലും മന്ത്രി അത് അംഗീകരിച്ചില്ല. ഞായറാഴ്ച മുഖ്യമന്ത്രിക്കൊപ്പം മേഴ്‌സിക്കുട്ടിയമ്മ വിഴിഞ്ഞത്ത് എത്തിയപ്പോഴും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുമായി അടുത്തബന്ധമുള്ള മേഴ്‌സിക്കുട്ടിയമ്മ ഇക്കാര്യം പറയാന്‍ കാണിച്ച ആര്‍ജ്ജവം രക്ഷാപ്രര്‍ത്തനങ്ങളില്‍ കാണിക്കണമായിരുന്നെന്നാണ് വിമര്‍ശനം.
വികാരപ്രകടനങ്ങള്‍ തീരദേശവാസികള്‍ക്ക് പൊതുവേ കൂടുതലാണെങ്കിലും അവരുമായി വലിയ അടുപ്പമില്ലാത്ത കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പൂന്തുറയിലും വിഴിഞ്ഞത്തും എത്തി സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ആശ്വസിപ്പിച്ചു. അവരെ കാര്യങ്ങള്‍ പറഞ്ഞ ബോധ്യപ്പെടുത്തി. ഏത് ദുരിതമുഖത്തായാലും ആളുകളോട് നയചാരുതയോടെ സംസാരിക്കുന്നതിനും പെരുമാറുന്നതിനും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കഴിയണം. അല്ലെങ്കില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും ശക്തമാകും. അതുതന്നെയാണ് മേഴ്‌സിക്കുട്ടിയമ്മയുടെ കാര്യത്തിലും സംഭവിച്ചത്.
https://www.facebook.com/Malayalivartha

























