ഉമ്മന്‍ ചാണ്ടിക്കു പഠിക്കരുതെന്നു പറയുന്നവര്‍ പഠിക്കാനുള്ള കുറിപ്പ്

ഓഖി ചുഴലിക്കാറ്റ് കശക്കിയെറിഞ്ഞ തീരപ്രദേശത്ത് നാലാംദിവസം കാണാന്‍ പോയ മുഖ്യമന്ത്രി പിണറായി വിജയനെ തീരദേശവാസികള്‍ കൂകിവിട്ടത് അദ്ദേഹം ഉമ്മന്‍ ചാണ്ടിക്കു പഠിക്കാന്‍ പോയതുകൊണ്ടാണ് എന്നാണല്ലോ ചില വിദ്വാന്‍മാര്‍ പറയുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരിക്കലും പുറത്തിറങ്ങരുതെന്നും അവര്‍ സെക്രട്ടേറിയറ്റിലിരുന്ന് ഭരിക്കണം എന്നാണല്ലോ ഇവരുടെ വാദം.
എന്നാല്‍ 2004ല്‍ സുനാമി വീശയടിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി എന്താണു ചെയ്തതെന്നും കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അന്നത്തെ സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന് എങ്ങനെയാണ് അതിജീവിച്ചതെന്നും ഉമ്മന്‍ ചാണ്ടിക്കു പഠിക്കരുതെന്നു പറയുന്നവര്‍ പഠിക്കാനുള്ള കുറിപ്പാണിത്. പി ടി ചാക്കോയുടെ ഫേസ് ബുക് കുറിപ്പ്.
'' ഇന്തോനേഷ്യയ്ക്കടുത്ത് സുമാത്രയില്‍ ഡിസം. 26നു രാവിലെ 6.29 നു പൊട്ടിപ്പുറപ്പെട്ട ഭൂകമ്പത്തില്‍ നിന്ന് ഉത്ഭവിച്ച തിരകള്‍ 900 കി. മീ വേഗത്തില്‍ സഞ്ചരിച്ച് ഉച്ചയോടെ കേരളതീരത്ത് രാക്ഷസഭാവം പൂണ്ട് എത്തുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്തനംതിട്ട ജില്ലയിലെ അടൂരിലുണ്ടായിരുന്നു. അയല്‍ജില്ലയായ ആറാട്ടുപുഴയില്‍ തിരമാലകള്‍ കരയിലേക്കടിച്ചു കയറുന്നുവെന്ന് ടി.കെ. ദേവകുമാര്‍ എംഎല്‍എ ഫോണില്‍ അറിയിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി അങ്ങോട്ടു കുതിച്ചു. മൂന്നു മണിയോടെ കായംകുളത്ത് എത്തിയപ്പോഴേക്കും മൃതദേഹങ്ങള്‍ അവിടെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിത്തുടങ്ങിയിരുന്നു. അലമുറയിട്ടു കരയുന്ന ബന്ധുക്കളെക്കൊണ്ട് പരിസരം നിറഞ്ഞു. കായംകുളം വലിയഴീക്കല്‍, ചേര്‍ത്തല, അന്ധകാരനാഴി തുടങ്ങിയ പ്രദേശങ്ങള്‍ ദുഖസാഗരമായി. കേരളത്തിലെ 590 കി. മീ തീരദേശം പേടിച്ചരണ്ടു.
കൊല്ലത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അങ്ങോട്ടുതിരിച്ചു. സുനാമി തകര്‍ത്ത ആലപ്പാട് ഗ്രാമത്തിലുള്ളവരുടെ മൃതദേഹങ്ങള്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രികളിലും കരുനോഗപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിറഞ്ഞിരുന്നു. എവിടെയും കൂട്ടനിലവിളി മാത്രം. കുട്ടികളുടെ മൃതദേഹങ്ങള്‍ കിടത്തിയിരുന്നിടത്തേക്ക് എത്തിനോക്കാന്‍ ധൈര്യമില്ലാതെ മുഖ്യമന്ത്രി നേരേ തിരുവനന്തപുരത്തേക്കു കുതിച്ചു.
കേരളത്തില്‍ ഇതുവരെ പരിചയമില്ലാത്ത പ്രതിഭാസമാണ് സുനാമി. ഇതുവരെ കണ്ടിട്ടില്ലാത്തത്ര മൃതദേഹങ്ങള്‍. തകര്‍ന്നടിഞ്ഞ ഗ്രാമങ്ങള്‍. മുഖ്യമന്ത്രിപോലും ശരിക്കു ഞെട്ടി. അതില്‍ നിന്നു മോചനം നേടാന്‍ അല്പസമയം വേണ്ടിവന്നു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ച് അടിന്തരമായി കണ്‍ട്രോള്‍ റും തുറക്കാന്‍ കൊല്ലത്തുനിന്ന് നിര്‍ദേശം നല്കി. തിരുവനന്തപുരത്തെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ധനമന്ത്രി വക്കം പുരുഷോത്തമനോട് ആവശ്യപ്പെട്ടു. രാത്രി ഒന്‍പതു മണിക്ക് തിരുവനന്തപുരത്ത് ക്രൈസിസി മാനേജ്‌മെന്റ് കമ്മിറ്റി ചേരാന്‍ തീരൂമാനിച്ചു. തീരസംരക്ഷണ സേനയുടെയും നേവിയുടെയും സഹായം തേടി.
രാത്രിയില്‍ ക്രൈസിസ് മാനേജ്‌മെന്റ് യോഗം ചേരുമ്പോള്‍ ഒരുകാര്യം വ്യക്തമായിരുന്നു. ഇത് യുദ്ധകാല സാഹചര്യമാണ്. പ്രകൃതിയൊരുക്കിയ ദുരന്തത്തോട് മനുഷ്യന്റെ യുദ്ധം. ജനകൂട്ടായ്മയുടെ ചെറുത്തുനില്പ് ഉയര്‍ന്നുവരണം. ക്രൈസിസ് മാനേജ്‌മെന്റ് യോഗം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ ഉണ്ടാക്കി. തുടര്‍ന്നുള്ള എല്ലാ ദിവസവും പ്രത്യേക മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചു.
മുഖ്യമന്ത്രി അന്നു രാത്രി വളരെ വൈകി വീട്ടില്‍ എത്തിയപ്പോഴും തീരദേശത്ത് നിലവിളി അണഞ്ഞിരുന്നില്ല. കിലോമീറ്ററുകള്‍ താണ്ടി അത് അദ്ദേഹത്തെ പിന്തുടര്‍ന്ന് ഊണിനും ഉറക്കത്തിനും ഭംഗം വരുത്തി. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിനുള്ള രൂപരേഖ മനസില്‍ കോറിയിട്ടാണ് ഉമ്മന്‍ ചാണ്ടി അന്ന് അല്പം മയങ്ങിയത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ മന്ത്രിസഭായോഗം, ഉച്ചകഴിഞ്ഞ് ദുരന്തമേഖലകളില്‍ പര്യടനം എന്നതായിരുന്നു പതിവ്. ദുരിതമേഖലയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭ അന്നന്ന് അടിയന്തര തീരുമാനങ്ങള്‍ എടുത്തുകൊണ്ടിരുന്നു.
രാത്രി ഒരു മണിവരെ ഉമ്മന്‍ ചാണ്ടി ദുരിതാശ്വസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. !
ഓഖി കശക്കിയെറിഞ്ഞ തീരദേശത്ത് ഒരു കസേരയുമിട്ട് അവിടെയിരുന്നു ദുരിതാശ്വസ പ്രവര്‍ത്തനം നടത്താന്‍ ഉമ്മന്‍ ചാണ്ടിക്ക് അധികാരമോ തസ്തികയോ ഒന്നും വേണ്ടി വന്നില്ല. ഇതിന് ഉള്ളില്‍ മനുഷ്യസ്‌നേഹം മാത്രം മതി!
ഉമ്മന്‍ ചാണ്ടിക്കു പഠിക്കാന്‍ ആര്‍ക്കും കഴിയില്ല മക്കളേ....!!!
https://www.facebook.com/Malayalivartha

























