പോലീസുകാർ ക്രൂരമായി മർദിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി

കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത യുവാവ്, പോലീസ് വിട്ടയച്ചശേഷം ആത്മഹത്യ ചെയ്തു. തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷ് ആണ് പൊലീസ് കസ്റ്റഡിയിലായതും തുടര്‍ന്ന് വിട്ടയച്ചശേഷം ആത്മഹത്യ ചെയ്തതും.
പോലീസ് മർദിച്ചതിനെത്തുടർന്നാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തൊടുപുഴ സിഐ എന്‍ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇതേതുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത രതീഷിനെ സിഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് സഹോദരിയും അമ്മയും പറയുന്നു.
ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് പെണ്‍കുട്ടിയുമായി അടിമാലിയില്‍ താമസം തുടങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് രതീഷിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വൈകുന്നേരത്തോടെ വിട്ടയച്ചുവെങ്കിലും ക്ഷീണിതനായി വീട്ടിലെത്തിയ രതീഷ് തുടര്‍ന്ന് തൂങ്ങി മരിക്കുകയായിരുന്നു.
യുവാവിന്റെ മുതുകില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. രതീഷിന്റെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് വന്‍ പ്രതിഷേധമാണുണ്ടാക്കിയത്. ആര്‍ഡിഒ വരാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാൽ രതീഷിനെ കസ്റ്റഡിയിലെടുത്തെങ്കിലും മര്‍ദ്ദിച്ചില്ലെന്നും ഉപദേശിച്ചശേഷം വിട്ടയക്കുകയായിരുന്നുവെന്നുമാണ് സിഐ ശ്രീമോന്‍ പറയുന്നത്.
നേരത്തെയും വിവാദത്തില്‍പ്പെട്ടിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് തൊടുപുഴ സിഐ എന്‍ജി ശ്രീമോന്‍. സ്വാശ്രയവിഷയത്തിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്നാലെ യുഡിഎഫ് നടത്തിയ ഹര്‍ത്താലിനിടെ പ്രതിഷേധക്കാര്‍ക്ക് നേര്‍ക്ക് തോക്കു ചൂണ്ടിയ സംഭവം ശ്രീമോനെ വിവാദത്തിലാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























