നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതി സ്വീകരിച്ചു; കഴിഞ്ഞ മാസമാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതി സ്വീകരിച്ചു. കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ പകർപ്പ് കേസിലെ പ്രതികൾക്ക് നൽകാൻ കോടതി ഉത്തരവിട്ടുണ്ട്.
സാങ്കേതിക പിഴവുകള്‍ തിരുത്തിയ ശേഷമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കഴിഞ്ഞ മാസം 22 നായിരുന്നു ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം പൊലീസ് അങ്കമാലി മജിസ്ട്രേറ്റിന് മുമ്പില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് 1450 പേജുള്ള കുറ്റപത്രത്തിലെയും അനുബന്ധ രേഖകളിലെയും ചില സാങ്കേതിക പിഴവുകള്‍ പരിഹരിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇവ പരിഹരിച്ച് കുറ്റപത്രം ഇന്നലെ കോടതിക്ക് മുമ്പില്‍ പൊലീസ് സമര്‍പ്പിച്ചു. തുടര്‍ന്ന് ഇന്ന് കോടതി ഒദ്യോഗികമായി കുറ്റപത്രം സ്വീകരിച്ചു. കുറ്റപത്രത്തില്‍ പ്രതികളായിട്ടുള്ള 12 പേര്‍ക്കും കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ സിഡിയിലാക്കി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
മഞ്ജു വാര്യരുമായുള്ള ദാമ്പത്യ ബന്ധം തകരാൻ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷൻ നൽകാൻ കാരണമെന്നും വ്യക്തിപരമായ പക മാത്രമാണ് ഇതിനു പിന്നിലെന്നും കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. മഞ്ജുവാര്യരാണ് കേസിലെ പ്രധാന സാക്ഷി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഏഴു പേരെ പ്രതിയാക്കി നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.
അതിന്റെ തുടർച്ചയായാണ് ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി ദിലീപ് ഉൾപ്പെടെ നാലു പേരെ കൂടി പ്രതിയാക്കുന്ന അനുബന്ധ കുറ്റപത്രം നൽകിയത്. ഏഴാം പ്രതി ചാർളിയെ മാപ്പുസാക്ഷിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാൽ, ഇയാൾ പിന്മാറി. അതിനു പിന്നിൽ ദിലീപിന്റെ അഭിഭാഷകരിൽ ഒരാൾ പ്രവർത്തിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും യഥാർത്ഥ മെമ്മറി കാർഡും കണ്ടെത്താനായില്ലെന്ന് കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
2017 ഫെബ്രുവരി 17ന് രാത്രി എട്ടു മണിയോടെയാണ് തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് കാറിൽ യാത്ര ചെയ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ ദിലീപ് 85 ദിവസം ജയിലിൽ കഴിയുകയും ചെയ്തു. പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, വടിവാൾ സലിം, പ്രദീപ്, ചാർളി തോമസ്, ദിലീപ്, മേസ്തിരി സനൽ, വിഷ്ണു അരവിന്ദ്, അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവരാണ് കുറ്റപത്രത്തിലെ പ്രതികൾ.
https://www.facebook.com/Malayalivartha


























