മാധ്യമങ്ങളുടെ സഹാനുഭൂതിയില്‍ വിരിയുന്ന വാര്‍ത്തയുടെ കെല്‍പ്പില്‍ നടത്തേണ്ടുന്ന ഒന്നല്ല രാഷ്ട്രീയപ്രവര്‍ത്തനം: ജെയ്ക്ക് സി തോമസ്

ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ വിലകുറച്ച് കാണുകയും കേരളമാധ്യമങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട എക്‌സിബിഷനിസത്തിന്റെ പൊളിറ്റിക്കല്‍വേര്‍ഷനുകള്‍ ഇല്ലാത്തതിലുള്ള പരിഭവം സര്‍ക്കാര്‍ വിരുദ്ധ അക്രമണോത്സുകതയോടെ വെളിയില്‍ ചാടുന്നതിനുമെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. രാഷ്ട്രീയം ഒരു പ്രകടനപരതയുടെ നാടകവേദിയല്ലെന്നും, ക്രിയാത്മകവും, ആര്‍ജ്ജവവും നിറഞ്ഞ ഇടപെടലുകളാണെന്നും ഇനിയെങ്കിലും ഉള്‍ക്കൊള്ളാനും, അതിനു അനുരൂപമായി അപനിര്‍മാണം നടത്തുവാനും കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാവേണ്ടിയിരിക്കുന്നുവെന്നും ജെയ്ക്ക് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തപൂര്‍ണമായ അസ്ഥാന്തരങ്ങളെ ദുരന്തനിവാരണ സംവിധാനങ്ങളെ ഏകോപിപ്പിച്ച് തികഞ്ഞ ഇച്ഛാശക്തിയോടെ കൂടി തന്നെ സര്‍ക്കാര്‍ നേതൃത്വം നല്‍കി നേരിടുകയാണ് അപ്പോഴാണ് കേരളമാധ്യമങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട എക്‌സിബിഷനിസത്തിന്റെ പൊളിറ്റിക്കല്‍വേര്‍ഷനുകള്‍ ഇല്ലാത്തതിലുള്ള പരിഭവം സര്‍ക്കാര്‍ വിരുദ്ധ അക്രമണോത്സുകതയോടെ വെളിയില്‍ ചാടുന്നത്. മലയാള മനോരമയുടെ നേതൃത്വത്തില്‍ 'പാരമ്ബര്യാവകാശം' കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷവിരുദ്ധവാര്ഡത്തകള്‍ പ്രവഹിക്കുകയാണ്.
രാഷ്ട്രീയം ഒരു പ്രകടനപരതയുടെ നാടകവേദിയല്ലെന്നും, ക്രിയാത്മകവും, ആര്‍ജ്ജവവും നിറഞ്ഞ ഇടപെടലുകളാണെന്നും ഇനിയെങ്കിലും ഉള്‍ക്കൊള്ളാനും, അതിനു അനുരൂപമായി അപനിര്‍മാണം നടത്തുവാനും കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാവേണ്ടിയിരിക്കുന്നു.
മരണത്തിന്റെ മുഖത്ത് നിന്നും രക്ഷിച്ച 690ലധികം വരുന്ന മനുഷ്യ ജീവനുകളാണ് ദുരുന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ വിമര്‍ശകര്‍ക്ക് വസ്തുതകളുടെ യാഥാര്‍ഥ്യജന്യമായ കണക്കുകള്‍ സമര്‍പ്പിക്കുന്ന മറുപടി.
കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെയും, അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും വാക്കുകളില്‍ ക്രമാനുഗതമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കുന്നു എന്നാണ്.പക്ഷെ മഴ പെയ്തു തീര്‍ന്നാലും തുടരുന്ന മര പെയ്തതു പോലെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം നോം ചോംസ്‌കിയെയും ശരിവെച്ചു കൊണ്ട് മലയാള മുഖ്യധാരകര്‍ ആവര്‍ത്തിക്കുകയാണ്.
പഴുത്തയിലകള്‍ പൊഴിഞ്ഞുവീഴുന്ന മരങ്ങളുടെ ചുവട്ടില്‍ 'കൂട്ടിയിട്ട' പച്ചിലകളെ തൂത്തുംകൊണ്ട് സ്വച്ഛഭാരത് പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നാട്ടില്‍ നിങ്ങള്‍ക്കു ഇങ്ങനെയൊരു മുഖ്യമന്ത്രിയെ ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാകുന്നതിലെ അസ്വഭാവികത തിരിച്ചറിയാതിരിക്കുന്നില്ല.
വീട്ടിലെത്തിച്ചു കൊടുക്കേണ്ട വിധവാപെന്‍ഷനും, വാര്‍ദ്ധക്യപെന്‍ഷനും താനിരിക്കുന്ന 'ജനവിരുദ്ധസമ്ബര്‍ക്കത്തിന്റെ' വേദിയിലെത്തിച്ച് 5000/ രൂപ ദാനമായി നല്‍കുന്ന ഉമ്മന്‍ചാണ്ടിമാരുടെ പ്രദര്‍ശനാത്മക രാഷ്ട്രീയത്തിന്റെ കളര്‍ഫോട്ടോ പത്രപ്രവര്‍ത്തകര്‍ക്ക് സ്വപ്നങ്ങളില്‍പോലുമൊന്ന് അംഗീകരിക്കാനുള്ള പ്രയാസവും അസാധാരണമല്ല.
പക്ഷേ, കേരളത്തിലെ മാധ്യമമുഖ്യധാരകള്‍ തിരിച്ചറിയണം,തിരുത്തുവാന്‍ തയ്യാറാവണം. പുറ്റിങ്ങല്‍ ദുരന്തത്തില്‍ വന്നിറങ്ങിയ രാഷ്ട്രീയനേതാക്കന്മാര്‍ സൃഷ്ട്ടിച്ച തടസ്സങ്ങള്‍.നിശ്ചയമായും ദുരന്തത്തിലകപ്പെട്ട് പരിക്കേറ്റ ജനതയെ സഹായിക്കുന്നത് പ്രദര്ശനപരതയുടെ ഗിമ്മിക് ഷോകളല്ല എന്നും ഓഫീസിലിരുന്ന് സകലദുരന്തനിവാരണമാര്‍ഗങ്ങളേയും ഏകോപിപ്പിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ആര്‍ജവമുള്ള നേതൃത്വമാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.
വിശക്കുന്നവന്റെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത് അന്നത്തിന്റെ രൂപത്തിലാവുമെന്ന് പറഞ്ഞത് സ്വാമിവിവേകാനന്ദന്‍ ആയിരുന്നു. കുഴഞ്ഞുവീണവര്‍ക്കും രോഗം ബാധിച്ചവര്‍ക്കും വിശന്നുവലയുന്നവര്‍ക്കും വേണ്ടത് പളുപളുത്ത കുപ്പായങ്ങളുടെ സാന്നിദ്ധ്യത്തിനുമപ്പുറം വൈദ്യസഹായവും, മരുന്നും, ആശുപത്രി സേവനങ്ങളും ഭക്ഷണപൊതിയുമാണ്. അവിടെ ഒരു ഭരണാധിപന്‍ നയിക്കേണ്ട ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു കരുത്താര്‍ന്ന നേതൃത്വമാകുവാന്‍ കേരളമുഖ്യമന്ത്രിക്കും നിസംശയം കഴിഞ്ഞിരുന്നു.
ഉടയാത്ത ഖദറിന്റെ പ്രദര്‍ശനാത്മക കണ്ണുനീരുകളിലും,കളര്‍ഫോട്ടോ ജേര്ണലിസത്തിലും മാത്രം വാര്‍ത്തയുടെ സാദ്ധ്യത കാണുന്ന എല്ലാ പരമപണ്ഡിതന്മാരായ മാധ്യമപ്രവര്‍ത്തകര്‍ക്കും നിരാശരാവുകയേ നിവര്‍ത്തിയുള്ളൂ. മാധ്യമങ്ങളുടെ സഹാനുഭൂതിയില്‍ വിരിയുന്ന വാര്‍ത്തയുടെ കെല്‍പ്പില്‍ നടത്തേണ്ടുന്ന ഒന്നല്ല രാഷ്ട്രീയപ്രവര്‍ത്തനം എന്നും ഇനിയുമിനിയും പതിന്മടങ്ങ് കരുത്തോടെ ഇടതുപക്ഷം തെളിയിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും.
അറുപതാണ്ടുകള്‍ക്കു മുന്‍പ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയില്‍ നിന്ന് സി.ഐ.എ ഒഴുക്കിയ പണത്തിന്റെ കഥകള്‍ നാം കേട്ടത് പതിറ്റാണ്ടുകള്‍ മുന്‍പ് മാത്രമാണ്,എന്നാല്‍ അറുപതാണ്ടുകള്‍ക്കിപ്പുറം അതെ അമേരിക്കയുടെ മുഖമായ വാഷിംഗ്ടണ്‍ പോസ്റ്റ് പ്രായശ്ചിത്തം ചെയ്തത് 2017 ഇല്‍ 'കമ്മ്യൂണിസ്റ്റ് സക്‌സസ്സ് ' എന്ന പേരില്‍ മുന്‍പേജ് നീക്കി വെച്ചുകൊണ്ടാണ്.ലാവ്‌ലിന്റെ പേരില്‍ വേട്ടയാടിയ മുഴുവന്‍ മാധ്യമ സിംഹങ്ങള്‍ക്കും തിരുത്തിയെഴുതേണ്ടി വന്നതും,ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ മാധ്യമവേട്ടയെ തോല്‍പ്പിച്ചു വജ്രശോഭയോടെ മുഖ്യമന്ത്രി പദത്തിലേക്ക് സ്.പിണറായി വിജയന്‍ നടന്നു കയറിയതും ഇന്നലെയെന്ന പോലെ നമ്മുടെ കണ്മുന്നില്‍ അന്തസുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രൗഡോജ്ജ്വല മുഖമായി തിളങ്ങി നില്‍ക്കുന്നു.
മാധ്യമങ്ങളുടെ കാരുണ്യത്തില്‍ നടത്തേണ്ടുന്ന പ്രവര്‍ത്തനനത്തിന്റെ പേരല്ല രാഷ്ട്രീയം എന്ന് കമ്മ്യൂണിസ്റ്റുകാര്‍ അഭംഗുരം തെളിയിച്ച ചരിത്രസന്ദര്‍ഭങ്ങളാണ് ഇവയൊക്കെയും.
കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കും എന്ന് പറഞ്ഞവര്‍ ലോകത്തില്‍ അപൂര്‍വമെങ്കിലും ഉണ്ടാവാം.എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരികയും,വിഷം സ്വയം കഴിക്കാതെ പത്രത്തിലൂടെ സമൂഹത്തിനായി നിത്യവും വിളമ്ബുകയും ചെയ്യുന്നതിന്റെ പൈതൃകാവകാശം,അത് കേരളത്തിലെ ഒരേയൊരു മാധ്യമസ്ഥാപനത്തിനു മാത്രമുള്ളതാണ്.അതുകൊണ്ടു ആ പൈതൃകത്തില്‍ നിന്നുത്ഭവിക്കുന്ന മാധ്യമസ്വഭാവത്തെ ഞങ്ങള്‍ വെല്ലുവിളിക്കുന്നില്ല,പക്ഷെ കാലം അനസ്യൂതം തെളിയിച്ചു കൊണ്ടേയിരിക്കും മാധ്യമങ്ങളുടെ പാലും,പഴവും നിത്യവും നേദിക്കാതെ രാഷ്ട്രീയ പ്രവര്‍ത്തനവും,ജനപിന്തുണയും ആര്‍ജിച്ചു വിജയിക്കുന്നവരുടെ മനുഷ്യപക്ഷത്തെ.
കാര്‍മേഘങ്ങളുടെ ഗ്രഹണകാലത്തെ എപ്പോഴും വെല്ലുവിളിക്കുകയും ദയാരഹിതമായി തോല്‍പ്പിക്കുകയും ചെയ്തതാണ് സൂര്യശോഭയുടെ ചരിത്രം.
https://www.facebook.com/Malayalivartha


























