സി പി എം മന്ത്രിമാർ മാത്രം അടങ്ങുന്ന മന്ത്രിസഭയാകുന്ന പാർട്ടി ഗ്രാമത്തിൽ സി പി എം വിരുദ്ധനായ മന്ത്രി ഇ.ചന്ദ്രശേഖരന് ഊരുവിലക്ക്

സി പി എം മന്ത്രിമാർ മാത്രം അടങ്ങുന്ന മന്ത്രിസഭയാകുന്ന പാർട്ടി ഗ്രാമത്തിൽ സി പി എം വിരുദ്ധനായ മന്ത്രി ഇ.ചന്ദ്രശേഖരന് ഊരുവിലക്ക്. സംഭവത്തിൽ ഭയന്ന് കണ്ണൂരിലെ സിപിഎം വിരുദ്ധർ ചെയ്യാറുള്ളതുപോലെ മന്ത്രി ചന്ദ്രശേഖരൻ മുഖം കുനിച്ച് നാവടക്കി നിശബ്ദത പാലിക്കുന്നു.
മുഖ്യമന്ത്രിയാണ് സംഭവത്തിന് ചുക്കാൻ പിടിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് ഊരുവിലക്കിനെ കുറിച്ച് നന്നായറിയാം. എന്നാൽ അവരാരും ഇതിനെ കുറിച്ച് അഭിപ്രായം പറയാറില്ല. പിണറായി വിജയന്റെ മനസിനെ മുറിവേല്പിച്ചതാണ് ചന്ദ്രശേഖരനോടുള്ള വിരോധം. പ്രസ്തുത വിരോധത്തിൽ നിന്നും മുഖ്യമന്ത്രി ഇതുവരെയും കരകയറിയിട്ടില്ല.
സി പി എം മന്ത്രിമാർ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ സി പി ഐ മന്ത്രിമാരിൽ ചന്ദ്ര ശേഖരൻ ഒറ്റയ്ക്കാണ്. മറ്റ് സി പി ഐ മന്ത്രിമാരായ കെ.രാജു, പി തിലോത്തമൻ, വി എസ് സുനിൽകുമാർ എന്നിവർ ഡബിൾ സ്റ്റാന്റാണ് എടുക്കുന്നത്. അവർ പിണറായിയോടും കാനത്തോടും ഒരേ മട്ടിൽ ഇടപെടുകയും പക്ഷപാതം പ്രകടിപ്പിക്കാതിരിക്കൂകയും ചെയ്യുന്നു. തങ്ങൾക്ക് ആരോടും പരാതിയും പരിഭവവുമില്ലെന്നാണ് അവിടെ മട്ട്. അവർ സ്വന്തം കാര്യം നോക്കി മുന്നോട്ട് പോകുന്നു. വകുപ്പിന്റെ കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഏതെങ്കിലും പരിപാടി മുഖ്യമന്ത്രി വെട്ടിയാൽ ഒരു പരിഭവവും പറയാറില്ല. അത് നിശബ്ദമായി അംഗീകരിക്കും. എന്നിട്ട് പരിഭവമേതുമില്ലാതെ പ്രവർത്തിക്കും. മന്ത്രി ചന്ദ്രശേഖരനാകട്ടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സീനിയർ മന്ത്രിമാരെ മൈൻഡ് ചെയ്യാറില്ല.
ചന്ദ്രശേഖരന്റെ നിലപാടുകൾ രൂക്ഷമാണ്. ആദ്യമായി മന്ത്രിയാകുന്ന മട്ടിലല്ല അദ്ദേഹം ജീവിക്കുന്നത്. അദ്ദേഹം മന്ത്രിസഭയിൽ തൻ പ്രമാണിത്തം സ്വീകരിക്കുന്നു. ആരെയും അംഗീകരിക്കാത്ത പിണറായിയെ സംബന്ധിച്ചടത്തോളം ഇത് സഹിക്കാവുന്നതിലപ്പുറമാണ്. ഇത്തരം പെരുമാറ്റം ഒരു മന്ത്രിക്ക് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രിക്ക് ചിന്തയുണ്ടെങ്കിലും അദ്ദേഹം ഒന്നും പ്രതികരിക്കുന്നില്ല.
ഇതിനെല്ലാമുള്ള ഉത്തമ മരുന്ന് ചന്ദ്രശേഖരനെ അവഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രിയും സഹമന്ത്രിമാരും കരുതുന്നു. അവഗണിക്കുന്നതിലുമപ്പുറം ഒരു പണിയില്ല. പിണറായി ഇപ്പോൾ ചന്ദ്രശേഖരനോട് സംസാരിക്കാറില്ല. തന്നെ എതിർത്ത് അവസാനിപ്പിക്കുന്ന മാധ്യമങ്ങൾ ചന്ദ്രശേഖരന് പിന്നണി പാടുന്നതു കണ്ട് പിണറായി മിണ്ടാതിരിക്കുന്നു. റവന്യുമന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ടു പോകാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
മൂന്നാർ ഉൾപ്പെടെയുള്ള വിവാദങ്ങളാണ് ഇരുവരെയും തമ്മിൽ അകറ്റിയത്. അകറ്റൽ ഒഴിവാക്കാൻ ഒരു മധ്യസ്ഥ ശ്രമവും ഉണ്ടായില്ല. അതേ സമയം കാനത്തോട് പിണറായിക്ക് ഒരു വിരോധവുമില്ല. കാരണം കാനം വളയ്ക്കുക മാത്രമാണ് ചെയ്യാറുള്ളത്. ഒടിക്കില്ല. വളയ്ക്കുന്നവരെ പേടിക്കേണ്ടെന്നാണ് പിണറായിയുടെ വിശ്വാസം. എന്നാൽ മന്ത്രി ചന്ദ്രശേഖരൻ സർക്കാർ നിലപാടിന് വിരുദ്ധമായി എഴുതുന്നു. ഇത് ഭാവിയിൽ ബന്ധപ്പെട്ടവർക്കെതിരെ കേസിന് കാരണമാകാം. യു ഡി എഫ് സർക്കാരിന്റെ കാലത്ത് പല മന്ത്രിമാർക്കുമെതിരെ നിലപാട് എൽ ഡി എഫ് എടുത്തത് ഫയലിലെഴുത്ത് മുതലാക്കിയാണ്.
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഊരുവിലക്കുണ്ടായാൽ പരസ്പരം അവഗണിക്കും. ചിലപ്പോൾ ശക്തമായ നടപടികളും സ്വീകരിക്കും. അവരെ മറ്റ് ചടങ്ങുകൾക്ക് ക്ഷണിക്കുകയില്ല. നാട്ടിലെ കല്യാണങ്ങൾക്ക് പോലും ക്ഷണിക്കാറില്ല. അങ്ങനെയങ്ങനെ നാട്ടിൽ ജീവിക്കാനും അനുവദിക്കാറില്ല. സമാന അനുഭവം ചന്ദ്രശേഖരനും സംഭവിക്കാം.
https://www.facebook.com/Malayalivartha


























