മരിച്ചയാളെ തിരഞ്ഞ് പിടിച്ച് ചോദ്യം ചെയ്തപ്പോള്‍ മറുപടി കേട്ട് പോലീസുകാരുടെ കണ്ണു നനഞ്ഞു

ഭാര്യ വീട്ടമ്മ. മൂന്ന് മക്കള്‍ പ്രവാസികള്‍. ഒരാള്‍ വക്കീല്‍. എല്ലാവരും ഉണ്ടായിട്ടെന്താ ഈ വയസാം കാലത്ത് വീട്ടുകാരെ വിഷമിപ്പിച്ച തളിപ്പറമ്പ് കുറ്റിക്കോല്‍ മേലുകുന്നേല്‍ ജോസഫിന് (75) പറയാനുള്ളത് കരളലിയിപ്പിക്കുന്ന കഥകള്‍. ദിനപത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്തയും പരസ്യവും നല്‍കി ജോസഫിനെ കോട്ടയത്തു കണ്ടെത്തി. തിങ്കളാഴ്ച കോട്ടയത്തെ കാര്‍ഷിക വികസന ബാങ്കില്‍ ചെന്നിരുന്നെന്നറിഞ്ഞു നടത്തിയ തെരച്ചിലില്‍ ഇന്നലെ പുലര്‍ച്ചെ നഗരമധ്യത്തില്‍ തിരുനക്കര ക്ഷേത്രത്തിനു സമീപമുള്ള ഐശ്വര്യ ലോഡ്ജിലാണ് പോലീസ് അദ്ദേഹത്തെ കണ്ടെത്തിയത്. വൈകുന്നേരത്തോടെ തളിപ്പറമ്പില്‍നിന്നെത്തിയ ബന്ധുക്കള്‍ക്കും പോലീസിനുമൊപ്പം വിട്ടയച്ചു.
ഗുരുതരരോഗം ബാധിച്ചതിലുള്ള വിഷമവും മക്കളുടെ സ്‌നേഹം കുറയുന്നെന്ന തോന്നലും മൂലമാണ് വീടുവീടാന്‍ തീരുമാനിച്ചതെന്നു ജോസഫ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നാലു മക്കളില്‍ മൂന്നുപേര്‍ വിദേശത്താണ്. ഒരു മകന്‍ തലശേരിയില്‍ അഭിഭാഷകന്‍. 15 വര്‍ഷമായി വീട്ടില്‍ ഭാര്യ മാത്രമാണു കൂട്ട്. രോഗം രണ്ടാം ഘട്ടത്തിലേക്കു കടന്നതോടെ ടെന്‍ഷനായി. താന്‍ മാറിയാല്‍ ഭാര്യയെ മക്കള്‍ നന്നായി നോക്കുമെന്നു തോന്നിയപ്പോള്‍ വീടുവിടാന്‍ തീരുമാനിച്ചു. കുടുംബാംഗങ്ങളുടെ സ്‌നേഹം അളക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. തിരുവനന്തപുരത്തു ചെന്ന് ജീവനൊടുക്കാനും ആലോചിച്ചാണ് ചരമപ്പരസ്യം നല്‍കിയതെങ്കിലും അതിനു കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.നവംബര്‍ 29നാണ് വിവിധ പത്രങ്ങളുടെ പയ്യന്നൂരിലെ സബ് ഓഫിസില്‍ നേരിട്ടെത്തി ചരമവാര്‍ത്തയും പരസ്യവും നല്‍കിയത്. ഫോട്ടോയിലെ ഛായ കണ്ട് കാര്യം തിരക്കിയവരോട്, മരിച്ചതു ജ്യേഷ്ഠനാണെന്നും സംസ്‌കാരം തിരുവനന്തപുരത്താണെന്നും പറഞ്ഞു. പരസ്യം പ്രസിദ്ധീകരിക്കുന്നതിനുള്ള പണവും നല്‍കി.
പിറ്റേന്നു പത്രങ്ങളില്‍ മരണവാര്‍ത്ത കണ്ടതോടെ ബന്ധുക്കള്‍ പോലീസിനെ വിവരമറിച്ചു. പയ്യന്നൂരില്‍നിന്നു മുങ്ങിയ ജോസഫ് ജന്മനാടായ കടുത്തുരുത്തിയിലെത്തി ഒരു ദിവസം താമസിച്ചു. പിന്നീട് മംഗലാപുരത്ത് ഏതാനും ദിവസം ചെലവിട്ടതിനു ശേഷമാണു കോട്ടയത്തു വന്നത്. ഇതിനിടെ, ഭാര്യക്കും മക്കള്‍ക്കും സങ്കടമുണ്ടോ എന്നു രഹസ്യമായി അന്വേഷിച്ചു.
ഭാര്യക്കു സങ്കടമുണ്ടെന്നറിഞ്ഞതോടെ സ്വര്‍ണമാലയും പണവും എ.ടി.എം. കാര്‍ഡും എത്തിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. അതിനായി കാര്‍ഷിക വികസന ബാങ്കിലെത്തിയതാണ് കണ്ടെത്താന്‍ വഴിയൊരുക്കിയത്.മാലയും പണവുമെല്ലാം തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് എത്തിച്ചുകൊടുക്കണമെന്നായിരുന്നു ആവശ്യം. സഹോദരന്‍ മരിച്ചുപോയെന്നും മേരിക്കുട്ടി സഹോദരഭാര്യയാണെന്നും പറഞ്ഞു. ബാങ്കില്‍ അത്തരം സംവിധാനമില്ലെന്നു പറഞ്ഞ് സെക്രട്ടറി തിരിച്ചയയ്ക്കാന്‍ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. മേല്‍വിലാസം കണ്ട ബാങ്ക് സെക്രട്ടറി തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറിയെ ഫോണില്‍ വിവരമറിയിച്ചു.
പരേതനാണ് മുന്നിലിരിക്കുന്നതെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ഫോണ്‍ സംസാരത്തില്‍ സംശയം തോന്നി ജോസഫ് മുങ്ങി. തുടര്‍ന്നാണ് പോലീസ് ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടങ്ങിയത്. കോട്ടയം ഡിവൈ.എസ്.പി. സഖറിയാ മാത്യു, വെസ്റ്റ് സി.ഐ. നിര്‍മല്‍ ബോസ്, എസ്.ഐ: എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയത്. 1200 രൂപ ദിവസവാടകയുള്ള ലോഡ്ജ് മുറിയിലായിരുന്നു താമസം. യഥാര്‍ഥ മേല്‍വിലാസമാണു നല്‍കിയിരുന്നത്. ഒരു ലക്ഷത്തോളം രൂപ കൈവശമുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. ജോസഫിനെ തളിപ്പറമ്പില്‍ എത്തിച്ച ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha


























