ആഴക്കടലില്‍ പ്രതീക്ഷയോടെ ഉറ്റവര്‍ക്കായി...

ഉറ്റവര്‍ക്കായുള്ള തീരദേശത്തിന്റെ കണ്ണീരും കാത്തിരിപ്പും തുടരുന്നതിനിടെ ഓഖിയുടെ സംഹാര താണ്ഡവത്തില്‍ കടലെടുത്ത മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി ചൊവ്വാഴ്ച കണ്ടെത്തി. കൊച്ചിയില്‍നിന്നുള്ള മറൈന്‍ എന്‍ഫോഴ്‌സ്മന്റെ് വിഭാഗമാണ് ചൊവ്വാഴ്ച വൈകീട്ട് 4.30ന് അഴീക്കോട് തീരത്തിന് പടിഞ്ഞാറുഭാഗത്ത് മൃതദേഹങ്ങള്‍ കണ്ടത്. വൈകീട്ട് ആറരയോടെ വൈപ്പിന്‍കരയിലെത്തിച്ച ജീര്‍ണിച്ച മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ എണ്ണം ഇതോടെ 33 ആയി. ഔദ്യോഗിക കണക്കു പ്രകാരം 29 ആണ് മരണസംഖ്യ.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പുല്ലുവിള സുരപുരയിടം ഇരയമണ്‍ വെല്ലാര്‍മി ഹൗസില്‍ രതീഷ് (30)ചൊവ്വാഴ്ച മരിച്ചു. മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന വിഴിഞ്ഞം സ്വദേശി ജയന്റെ (40) മൃതദേഹവും തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാത്രി കണ്ടെത്തിയ 40 വയസ്സ് തോന്നിക്കുന്ന അജ്ഞാത മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്ത് 20 ഉം കൊല്ലത്ത് അഞ്ചും എറണാകുളത്ത് രണ്ടും കണ്ണൂര്‍ കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 112 പേര്‍ തിരുവനന്തപുരത്ത് മാത്രം ചികിത്സയിലാണ്.
തിരുവനന്തപുരം പൂന്തുറയില്‍നിന്ന് വള്ളങ്ങളില്‍ പോയ 29 പേരും ട്രോളര്‍ ബോട്ടുകളില്‍ പോയ 28 പേരും മടങ്ങിയെത്തിയിട്ടില്ല. വിഴിഞ്ഞത്തുനിന്ന് 29 ഉം അടിമലത്തുറയില്‍നിന്ന് 21 ഉം പുല്ലുവിളനിന്ന് 20പേരും മടങ്ങിയെത്താനുണ്ട്. കൊച്ചിയില്‍നിന്ന് പോയ ബോട്ടുകളില്‍ 68 എണ്ണം കൂടി മടങ്ങിയെത്താനുണ്ട്. ഇവയെക്കുറിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവയില്‍ എഴുനൂറോളം തൊഴിലാളികളാണുള്ളത്.
അതിനിടെ കൊച്ചിയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ 140 തൊഴിലാളികളുമായി 14 ബോട്ടുകള്‍കൂടി ചൊവ്വാഴ്ച കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ തിരിച്ചെത്തി. ദുരന്തം നടന്ന് ആറു ദിവസമായിട്ടും എത്ര മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്താനുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കില്ല. 92 പേര്‍ മാത്രമേ മടങ്ങിയെത്താനുള്ളൂവെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ തിരുവനന്തപുരം ജില്ലയില്‍നിന്നു മാത്രം 201 മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്താനുണ്ടെന്ന് ലത്തീന്‍ കത്തോലിക്ക അതിരൂപത വെളിപ്പെടുത്തി. ഇതില്‍ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനത്തിനുപോയി കാണാതായ 108 പേരുടെ കാര്യത്തില്‍ അവര്‍ കടുത്ത ആശങ്ക
ദുരന്തത്തില്‍ സംസ്ഥാനത്ത് 25കോടിയുടെ നാശനഷ്ടമുണ്ടായതായാണ് റവന്യൂ വകുപ്പിന്റെ കണക്ക്. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വീട് നഷ്ടപ്പെട്ടവരുടെയും വീടുകള്‍ വാസയോഗ്യമല്ലാതായവരുടെയും കണക്കുകള്‍ രണ്ടു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് തിരുവനന്തപുരം കലക്ടര്‍ കെ. വാസുകി നിര്‍ദേശം നല്‍കി. ക്യാമ്പുകള്‍ ഒരാഴ്ച കൂടി തുടരാനും ആവശ്യമെങ്കില്‍ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉള്‍ക്കടല്‍ കേന്ദ്രമാക്കി തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ നാവികസേനയുടെ ഐ.എന്‍. എസ് കാബ്ര കപ്പല്‍ കൊല്ലം തീരത്തെത്തി. കടല്‍ ചതിക്കില്ലെന്ന വിശ്വാസത്തോടെ ഉറ്റവര്‍ക്കായി അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























