ഗുരുതര പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം, മരിച്ചവരുടെ ഉറ്റവര്‍ക്ക് തൊഴില്‍, ആശ്രിതര്‍ക്ക് തൊഴില്‍ പരിശീലനം

ഓഖി ദുരിതത്തില്‍ പെട്ടവര്‍ക്ക് സമഗ്ര ദുരിതാശ്വാസ പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്ക് ജീവനോപാധി നല്‍കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം ധനസഹായവും ഉറ്റവര്‍ക്ക് തൊഴിലും ഉറപ്പാക്കും. ഗുരുതര പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം നല്‍കും. ദുരന്തത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് പഠനസഹായം നല്‍കും. മല്‍സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. ദുരിത ബാധിതരെ എത്രയും വേഗം തൊഴില്‍മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമൊരുക്കും. ധനസഹായം വേഗത്തില്‍ നല്‍കാനും തീരുമാനമായി.
കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കും. ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍, ആകെയുണ്ടായ നഷ്ടം, കേന്ദ്രത്തില്‍ നിന്ന് ചോദിക്കേണ്ട സഹായം എന്നിവയും മന്ത്രിസഭ ചര്‍ച്ച ചെയ്തു. ധനസഹായം അടിയന്തരമായി വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയില്‍ വിദഗ്ദ്ധരെ ഉള്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. അതോറിട്ടി ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ റവന്യൂ മന്ത്രിയുമാണ്. 52 ഇടങ്ങിലായി എണ്ണായിരത്തിലധികം പേര്‍ ദുരുതാശ്വാസ ക്യാമ്പുകളിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ ചുഴലിക്കാറ്റ് മാനദണ്ഡമനുസരിച്ച് മൂന്നു ദിവസം മുതല്‍ അഞ്ചുദിവസം വരെ മുമ്പ് എല്ലാ പന്ത്രണ്ട് മണിക്കൂറും ഇടവിട്ട് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കേണ്ടതാണ്. രണ്ട് ദിവസം മുമ്പ് എല്ലാ മൂന്ന് മണിക്കൂറിലും ചുഴലിയുടെ തീവ്രത, പാത, ദിശ മുതലായവ സംബന്ധിച്ച് അറിയിപ്പ് നല്‍കണം. എന്നാല്‍ ഓഖിയുടെ കാര്യത്തില്‍ ഇതൊന്നും ഉണ്ടായില്ല. ചുഴലി സംബന്ധിച്ച മുന്നറിയിപ്പ് കണക്കിലെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കുകയും ചെയ്തു. പ്രകൃതി ദുരന്തങ്ങള്‍ കൃത്യമായും മുന്‍കൂട്ടിയും പ്രവചിക്കുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ വേണമെന്ന അഭിപ്രായം കേന്ദ്രമന്ത്രിമാരും പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























