മന്ത്രി ഇ.ചന്ദ്രശേഖരനെ റവന്യു വകുപ്പിൽ നിന്നും ഒഴിപ്പിക്കുമോ? സി പി ഐയുടെ സമ്മതത്തോടെ അദ്ദേഹത്തെ കുടിയിറക്കാനുള്ള നീക്കങ്ങൾ സജീവം

സി പി എം അനുകൂലികളായ സി പി ഐക്കാർ കഴിഞ്ഞ ദിവസം മന്ത്രി ചന്ദ്രശേഖരനെതിരെ രംഗത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മന്ത്രി ചന്ദ്രശേഖരന് വീഴ്ച പറ്റിയെന്ന് ജി ആർ അനിൽ ,സോളമൻ വെട്ടുകാട് എന്നിവരാണ് സംസ്ഥാന കൗൺസിലിൽ അഭിപ്രായപ്പെട്ടു. വകുപ്പ് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെന്നാണ് സി പി ഐ യിലെ പൊതു വിലയിരുത്തൽ.
എൽ ഡി എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിൽ മന്ത്രി സംസാരിക്കുന്നു എന്ന ആക്ഷേപം നേരത്തെ തന്നെ സിപിഐ നേതാക്കൾക്കുണ്ട്. അവർ അക്കാര്യം കാനത്തെ അറിയിച്ചിരുന്നു. കാനത്തിന്റെ മുകളിൽ ചന്ദ്ര ശേഖരൻ കളിക്കുന്നു എന്ന ചിന്ത സി പി ഐ യിലെ ചില നേതാക്കൾക്കെങ്കിലുമുണ്ട്. പക്ഷേ കാനം, ചന്ദ്രശേഖരനെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാൽ റവന്യുമന്ത്രിയുടെ ചില നീക്കങ്ങളോട് കാനത്തിന് എതിർപ്പുണ്ട്.
സംസ്ഥാന സർക്കാർ കേട്ട പഴിയിൽ വലിയൊരു പങ്ക് മന്ത്രി ചന്ദ്രശേഖരനുണ്ടെന്നാണ് സി പി ഐ നേതാക്കൾ പറയുന്നത്. ചർച്ച കേട്ടിരുന്ന ചന്ദ്രശേഖരൻ ഇതിനെ എതിർത്തില്ല. പകരം താൻ ചെയ്യേണ്ടതെല്ലാം ചെയ്തെന്നും എല്ലാവരെയും രക്ഷിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും പറഞ്ഞു.
സി പി എമ്മിനെ സംബന്ധിച്ചടത്തോളം നിരന്തര തലവേദനയാണ് മന്ത്രി ചന്ദ്രശേഖരൻ. അദ്ദേഹത്തിന്റെ തലയിൽ പഴി കൊണ്ടിടാനാണ് സി പി എമ്മിന്റെ ശ്രമം. ഭുരന്തനിവാരണ അതോറിറ്റിക്കെതിരെ സി പി എം തിരിഞ്ഞത് ഇതിന്റെ ഭാഗമാണ്. മുൻമന്ത്രി അടൂർ പ്രകാശ് നിയമിച്ച ശേഖർ കുര്യോക്കോസാണ് ഭുരന്തനിവാരണ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി.
അദ്ദേഹത്തിന്റെ നിയമനം ചോദ്യം ചെയ്ത സിപിഎമ്മിനെ അനുകൂലിക്കുന്ന കേരളകൗമുദി രംഗത്തെത്തി കഴിഞ്ഞു. ശേഖർ കുര്യാസിനെതിരെ നടപടി എടുക്കേണ്ടത് റവന്യുമന്ത്രിയാണെന്ന് സി പി എം പറയുന്നു. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കാത്തത് റവന്യു വകുപ്പിന്റെ വീഴ്ചയായി സി പി എം കണക്കാക്കുന്നു.
മൊത്തത്തിൽ ഓഖിയുണ്ടാക്കിയ ദുരന്തത്തിന്റെ പേരിൽ ചന്ദ്ര ശേഖരനെ ശരിയാക്കാനാണ് സർക്കാർ നീക്കം. അദ്ദേഹത്തിന് മറ്റേതെങ്കിലും മന്ത്രി സ്ഥാനം നൽകും. സി പി ഐ യിൽ നിന്നും റവന്യുമന്ത്രി സ്ഥാനം എടുത്തു മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ സുനിൽകുമാറിനെ പോലെ പറഞ്ഞാൽ കേൾക്കുന്ന ആർക്കെങ്കിലും നൽകാനാണ് പിണറായിയുടെ തീരുമാനം. കഴിയുമെങ്കിൽ വകുപ്പ് തന്നെ എടുത്തു മാറ്റും.
സി പി ഐയെ വിശ്വാസത്തിലെടുത്ത് ചന്ദ്രശേഖരനെ അവസാനിപ്പിക്കാനാണ് നീക്കം. ഫലത്തിൽ ചന്ദ്രശേഖരൻ നിസഹായനായി തീർന്നു. സി പി ഐ യിൽ ഒപ്പമുള്ള മന്ത്രിമാർ പോലും ചന്ദ്രശേഖരനെ സഹായിക്കുന്നില്ല.
https://www.facebook.com/Malayalivartha

























