സെക്രട്ടറിയേറ്റില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെയുള്ള ഗോകുലം മെഡിക്കല്‍ കോളജില്‍ മുഖ്യമന്ത്രി ഓടിയെത്തി

ഓഖി ദുരിതത്തില്‍പെട്ട മല്‍സ്യത്തൊഴിലാളികളെയും കുടുംബങ്ങളെയും സന്ദര്‍ശിക്കാന്‍ ആദ്യം മടികാണിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ശതകോടീശ്വരനായ ഗോകുലം ഗോപാലന്റെ അച്ഛന്‍ ഗോകുലം ചാത്തു മരിച്ചപ്പോള്‍ ഓടിയെത്തി. സെക്രട്ടറിയേറ്റില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെയുള്ള ഗോകുലം മെഡിക്കല്‍ കോളജിലായിരുന്നു മരിച്ച ചാത്തുവിന്റെ മൃതദ്ദേഹം സൂക്ഷിച്ചിരുന്നത്. ഭാര്യ കമലയേയും കൂട്ടിയാണ് മുഖ്യമന്ത്രി മുതലാളിയെ ആശ്വസിപ്പിക്കാന്‍ ചെന്നത്. സോഷ്യല്‍ മീഡിയയിലടക്കം ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
ചാത്തുവിന്റെ മൃതദ്ദേഹത്തിന് മുന്നില്‍ ദു:ഖാര്‍ത്തനായി ഭാര്യ കമലയോടൊപ്പം നില്‍ക്കുന്ന ചിത്രവും വൈറലായി. ദുരന്തമുഖങ്ങളില്‍ പോകാതെ ഏകോപനം നടത്തി ഒപ്പീസിലിരിക്കണമെന്ന് സ്തുതി ഗീതമെഴുതിയ യോഗ്യന്മാര്‍ ഇതൊക്കെ കണ്ട് ഇളിഭ്യരായി. മൊതലാളിയുടെ അച്ഛനെ പോലെ അല്ലല്ലോ കടപ്പുറത്ത് ചത്തുവീണ ഫ്രാന്‍സിസും, സേവ്യറുമൊക്കെ. അതൊക്കെ ചീളു കേസുകള്‍.... എന്നാണ് ഫോട്ടോയ്ക്ക് അടിയില്‍ വരുന്ന കമന്റുകള്‍. ദുരന്തം ഏകോപിപ്പിക്കുന്നതിലും മല്‍സ്യത്തൊഴിലാളികളെ തേടിയെത്തി വിവരങ്ങള്‍ അന്വേഷിക്കുന്നതിലും വലിയ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടക്കത്തിലുണ്ടായത്.
ദുരന്തമുഖത്ത് എത്താതെ ഓഫീസിലിരുന്ന് മുഖ്യമന്ത്രി കാര്യങ്ങള്‍ നിയന്ത്രിച്ചെന്നും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയും തീരദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ രണ്ട് മന്ത്രിമാരും ജില്ലാ കളക്ടറും നാവികസേനയുടെ ക്യാമ്പിലിരുന്നാണ് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്നില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്തില്ലെന്നും ലത്തീന്‍ അതിരൂപത ആരോപിക്കുന്നു.

കണ്ണൂരുകാരനായ ഗോകുലം ഗോപാലനുമായി പിണറായി വിജയന് പണ്ടേ നല്ല ബന്ധമാണ്. അതുകൊണ്ടാണ് ചെന്നതെന്നാണ് പാര്‍ട്ടിയിലെ ചിലര്‍ അനൗദ്യോഗികമായി പറയുന്നത്. എന്നാല്‍ ഈ ജാഗ്രത തുടക്കത്തിലേ മല്‍സ്യത്തൊഴിലാളികളോട് കാണിച്ചിരുന്നെങ്കില്‍ വിവാദങ്ങള്‍ ഒഴിവായേനെ. ആദ്യ ദിവസം തന്നെ ചെന്ന് മല്‍സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ സര്‍ക്കാരിനും മുന്നണിക്കും അത് ഗുണം ചെയ്‌തേനെ. പകരം കേന്ദ്രമന്ത്രി നിര്‍മലാസീതാരാമന്‍ എത്തുന്നതറിഞ്ഞാണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. അവിടെ ജനങ്ങള്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം നടത്തി. അതോടെ പൂന്തുറ സന്ദര്‍ശനവും ഒഴിവാക്കി മടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha

























